വരിക്കാരെ പിടിച്ചെടുക്കുന്നതിൽ ജിയോ മാജിക്, വൻ തിരിച്ചടി നേരിട്ട് വോഡഫോൺ ഐഡിയ
Mail This Article
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് സെപ്റ്റംബറിലാണ് വൻ തിരിച്ചടി നേരിട്ടത്. പുതിയ വരിക്കാരെ ചേർക്കുന്നതിൽ ജിയോയ്ക്ക് നേരിട്ട ആദ്യ തിരിച്ചടിയായിരുന്നു അത്. എന്നാൽ, ഒക്ടോബറിൽ വൻ തിരിച്ചുവരവാണ് ജിയോ നടത്തിയത്. ഇതേ മുന്നേറ്റം നവംബറിലും പ്രകടമാണ്. നവംബറിൽ 30 ദിവസത്തിനിടെ ജിയോ സ്വന്തമാക്കിയത് 20.19 ലക്ഷം പുതിയ വരിക്കാരെയാണ്. അതേസമയം, എയർടെൽ ഒഴികെ മറ്റു ടെലികോം കമ്പനികളെല്ലാം വൻ ഇടിവ് നേരിടുകയും ചെയ്തു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം നവംബറിൽ ജിയോയ്ക്ക് 20.19 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.86 കോടിയായി ഉയർന്നു.
നവംബറിൽ ഭാരതി എയർടെലിന് 13.18 ലക്ഷം ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.52 കോടിയായി. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 18.97 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വി യുടെ മൊത്തം വരിക്കാരുടെ എണ്ണം 26.71 കോടിയായി. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബിഎസ്‌എൻഎൽ) നവംബറിൽ 2.4 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ ബിഎസ്‌എൻഎലിന്റെ മൊത്തം വരിക്കാർ 11.31 കോടിയുമായി.
മൊത്തം വയർലെസ് വരിക്കാർ നവംബർ അവസാനത്തോടെ 1,16.75 കോടിയായി ഉയർന്നു. പ്രതിമാസ വളർച്ചാ നിരക്ക് 1.20 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയിൽ പറയുന്നു. നഗരപ്രദേശങ്ങളിലെ സജീവ വയർലെസ് വരിക്കാരുടെ എണ്ണം ഒക്ടോബറിലെ 65.88 കോടിയിൽ നിന്ന് നവംബർ അവസാനത്തിൽ 66.08 കോടിയായി ഉയർന്നു. ഗ്രാമീണ മേഖലകളിൽ വയർലെസ് വരിക്കാർ ഒക്ടോബറിലെ 53.07 കോടിയിൽ നിന്ന് നവംബറിൽ 53.09 കോടിയായി ഉയർന്നിട്ടുണ്ട്. നഗര, ഗ്രാമീണ വയർലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ ഇടിവ് നിരക്ക് യഥാക്രമം 0.19 ശതമാനവും 0.03 ശതമാനവുമാണെന്ന് ട്രായ് ഡേറ്റ കാണിക്കുന്നു.
മൊത്തം വയർലെസ് വരിക്കാരിൽ (1,167.50 ദശലക്ഷം) 996.38 ദശലക്ഷം പേർ നവംബറിൽ പീക്ക് വിസിറ്റർ ലൊക്കേഷൻ റജിസ്റ്റർ (വിഎൽആർ) സമയത്ത് സജീവമായിരുന്നു. സജീവ വയർലെസ് വരിക്കാരുടെ അനുപാതം മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിന്റെ 85.34 ശതമാനമാണെന്നും ട്രായ് റിപ്പോർട്ടിൽ പറയുന്നു. ജിയോയുടെ മൊത്തം വരിക്കാരിൽ (42.86 കോടി) 35.95 കോടി പേർ മാത്രമാണ് വിഎൽആർ സമയത്ത് സജീവമായിരുന്നത്. എന്നാൽ, എയർടെലിന്റെ മൊത്തം വരിക്കാരിൽ (35.52 കോടി) 34.78 കോടി പേരും സജീവമായിരുന്നു.
നവംബറിൽ 7.33 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എംഎൻപി) അപേക്ഷ സമർപ്പിച്ചു. ഒക്ടോബറിലെ 645.54 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 652.88 ദശലക്ഷമായി വർധിച്ചു.
English Summary: Jio adds 20.19 lakh mobile users in November; VIL lose subscribers: Trai data