ADVERTISEMENT

ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ എങ്ങനെ സഹായിക്കാം എന്ന ചിന്തയുടെ സൃഷ്ടിയാണ് മിത്രം എന്ന റോബട്. മനുഷ്യന് അപ്രാപ്യമാംവിധം ക്ഷമയോടെ ആവശ്യക്കാരുടെ മിത്രമായി മാറുന്ന സാങ്കേതിക വിദ്യ... അതിനു ജന്മം കൊടുത്തത് ടാറ്റ കൺസൾട്ടൻസി സർവീസിന്റെ റാപിഡ് ലാബാണ്. അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോബട്ടിക് സാങ്കേതിക വിദ്യയെ മനുഷ്യ സഹായിയാക്കി സൃഷ്ടിച്ചത്. ഇപ്പോൾ ഈ സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ റോബട് നിർമാണത്തിന്റെ സാങ്കേതികവിദ്യ ലളിതമായി പറയുന്ന പുസ്തകവും ടിസിഎസ് റാപിഡ് ലാബ് ടീം തയാറാക്കിയിരിക്കുകയാണ്. മിത്രത്തിന്റെ പിറവി പോലെ തന്നെ പുസ്തകത്തിന്റെ ജനനത്തിനു പിന്നിലും ജീവകാരുണ്യം മാത്രമാണ് ലക്ഷ്യം. 

 

പുസ്തകം വിറ്റു കിട്ടുന്ന മുഴുവൻ പണവും ഭിന്നശേഷിക്കാരായ കുട്ടികൾക്കു തൊഴിൽ കണ്ടെത്തുന്നതിനുള്ള സാങ്കേതിക പരിശീലനത്തിനാണ് ഉപയോഗിക്കുന്നത്. മിത്രം ഉൾപ്പെടെയുള്ള, റാപിഡ് ലാബിൽ നിന്ന് ജന്മം കൊണ്ട എല്ലാ ഹ്യൂമനോയിഡുകളെക്കുറിച്ചും അവയുടെ നിർമാണത്തെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും ബിൽഡിങ് സ്മാർട് റോബട് യൂസിങ് ആർഒഎസ് (റോബട്ടിക് ഓപ്പറേറ്റിങ് സിസ്റ്റം) എന്ന ഈ പുസ്തകത്തിൽ പറയുന്നുണ്ട്.

 

∙ സാന്ത്വനിപ്പിക്കുന്ന സാങ്കേതികവിദ്യ

ros-book

 

മനുഷ്യരുടെ വേദനകളിലേക്കു വന്നു തൊടുന്ന, സാന്ത്വനിപ്പിക്കുന്ന സാങ്കേതിക വിദ്യ... മനുഷ്യരുടെ ജീവിതത്തെ സ്പർശിക്കുന്ന, കരുതുന്ന, ഒപ്പം ജീവിക്കുന്ന സാങ്കേതിക വിദ്യ ഇനിയും കൂടുതൽ മനുഷ്യപ്പറ്റുള്ളതാകുകയാണ്. സാങ്കേതിക ലോകം കീഴടക്കിയ സോഷ്യലി അസിസ്റ്റീവ് റോബട്സ് (എസ്എആർ) എന്ന റോബട്ടിക്സ് ടെക്നോളജി തുറക്കുന്നതു ടെക്നോളജിയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും വാതിലാണ്. ഇൻഡസ്ട്രിയൽ റോബട്സ്, വ്യവസായ മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാകുമ്പോൾ മനുഷ്യനെ സമൂഹവുമായി കൂടുതൽ ബന്ധിപ്പിക്കുന്ന റോബട്ടുകളുടെ മേഖലയും ശക്തമാകുകയാണ്. സെറിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയവയുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ ഇത്തരത്തിൽ പരിശീലിപ്പിക്കുകയും കരുതുകയും ചെയ്യുന്ന ഒരു റോബട്ടിനെ പരിചയപ്പെടാം. ടാറ്റ കൺസൽറ്റൻസി സർവീസിന്റെ തിരുവനന്തപുരത്തുള്ള റാപിഡ് ലാബ് ടീം നിർമിച്ച സോഷ്യലി അസിസ്റ്റീവ് റോബട്ടാണ് മിത്രം. 

 

മനുഷ്യരുടെ വികാരവിചാരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വേർതിരിച്ചറിഞ്ഞ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന യഥാർഥ മിത്രമാണ് ഈ റോബട്. 2017 ൽ, വിമാനത്താവളത്തിനുള്ളിലെ ഉപയോഗത്തിനായി റാഡ എന്ന ഹ്യൂമനോയ്ഡിനെ നിർമിച്ചു വിമാനയാത്രാനുഭവത്തിൽ വലിയ മാറ്റങ്ങൾക്കൊണ്ടുവന്ന ടിസിഎസിന്റെ റാപിഡ് ലാബിൽ നിന്നുള്ള റോബോട്ടുകളിൽ ഒരുപക്ഷേ ഏറ്റവും മനുഷ്യസ്നേഹി, മിത്രമെന്ന മിനി ഹ്യൂമനോയ്ഡ് ആയിരിക്കും. മിത്രത്തെക്കുറിച്ചും മിത്രം ഭിന്നശേഷിക്കാരായ കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതിനെക്കുറിച്ചും വിശദമായി അറിയാം. ബിൽഡിങ് സ്മാർട് റോബട്സ് യൂസിങ് ആർഒഎസ് (റോബട്ടിക് ഓപ്പറേറ്റിങ് സിസ്റ്റം) എന്ന റോബട് നിർമാണമേഖലയിൽ ശാസ്ത്രീയ അടിത്തറ നൽകുന്ന പുസ്തകം വലിയ തൊഴിൽ സാധ്യതകളും പുതുതലമുറയ്ക്കു പകരുന്നുണ്ട്.

 

∙ മിത്രത്തിന്റെ ജനനം

 

ടിസിഎസിന്റെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാപിഡ് ലാബ്, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സാങ്കേതിക വിദ്യയുടെ കരുതൽ നൽകുന്നതിനുള്ള ഗവേഷണം തുടങ്ങിയിട്ട് 5 വർഷത്തിലേറെയായി. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ഒട്ടേറെ സാങ്കേതിക സംവിധാനങ്ങൾ ഈ ഗവേഷണത്തിന്റെ ഫലമായി കൊണ്ടുവന്നു. ഫിസിക്കൽ തെറപ്പി, ഒക്യുപേഷനൽ തെറപ്പി തുടങ്ങിയ മേഖലകളിലെല്ലാം സാങ്കേതികവിദ്യയ്ക്ക് നൽകാൻ കഴിയുന്ന മാറ്റങ്ങളെക്കുറിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു. സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള രോഗികൾക്കു ദിവസവും പരിശീലനം നൽകി സ്വന്തം കാര്യങ്ങൾ നോക്കാൻ അവരെ പര്യാപ്തരാക്കാനുമുള്ള ശ്രമങ്ങളായിരുന്നു ആദ്യം. ഇതിനായി എല്ലാ ദിവസവും പ്രത്യേക വ്യായാമങ്ങളും പരിശീലനവും വേണം. വേദനകളറിയാത്ത തരത്തിൽ ഇവർക്ക് ആത്മവിശ്വാസവും കരുത്തും മനോധൈര്യവും നൽകുന്ന പരിശീലനമാർഗങ്ങൾ കണ്ടെത്തുകയായിരുന്നു ആദ്യം ചെയ്തത്. 

 

ഗെയിമിങ് ടെക്നോളജിയാണ് അന്ന് ഉപയോഗിച്ചത്. രസകരമായ ഗെയിമുകളിലൂടെ ഇത്തരം കുട്ടികളെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമം. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ കൃത്യത കൊണ്ടുവരിക, സാഹചര്യത്തിനൊത്ത് പെരുമാറാൻ പരിശീലിപ്പിക്കുക, മുഖത്തുനോക്കി, ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് അന്ന് ഗെയിമിഫിക്കേഷനിലൂടെ ചെയ്തത്. തുടർന്നാണ് റോബട്ടിക് സയൻസ് ഈ മേഖലയിൽ കൊണ്ടുവരാൻ റാപിഡ് ലാബ് ടീം തീരുമാനിച്ചത്. കഴിഞ്ഞ വർഷത്തെ ടെഡ്ക്സ് കോൺഫറൻസിൽ വെച്ചാണ് റാപിഡ് ലാബ് മേധാവി റോബിൻ ടോമി മിത്രത്തെ അവതരിപ്പിക്കുന്നത്. ഒരേകാര്യം പത്തോ ഇരുപതോ തവണ പറയുമ്പോൾ മനുഷ്യർക്കു മടുപ്പുതോന്നാം. എന്നാൽ ഇത്തരം കുട്ടികൾക്ക് ആവർത്തനം കൂടിയേ തീരൂ. ഇവരുടെ തലച്ചോറിലെ ഒട്ടേറെ പ്രവർത്തനങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. അതിനാണ് റോബട്ടിന്റെ സഹായം തേടിയത്. അതേസമയം, ഇത്തരം കുട്ടികൾക്ക് റോബട്ടിനോട് അകൽച്ച തോന്നാനുള്ള സാധ്യതകളും ഏറെയുണ്ട്. അവിടെയാണ് റാപിഡ് ലാബ് ടീം ഡിസൈനിങ്ങിന്റെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തിയത്. 

smart-robots

മനുഷ്യരെപ്പോലെ അടുപ്പം തോന്നുന്ന ഡിസൈനിലാണ് മിത്രത്തെ രൂപകൽപന ചെയ്തത്. വികാരങ്ങൾ മനസ്സിലാക്കുന്ന, കൂടെക്കളിക്കുന്ന, കഥപറയുന്ന റോബട്ടാണ് മിത്രം. മിത്രത്തെ നിർമിക്കുന്നതിനു മുൻപുതന്നെ രൂപകൽപനയെക്കുറിച്ചാണ് ടീം ചിന്തിച്ചത്. ഡിസൈൻ ചെയ്തതിനുശേഷം ഗസിബോ ടൂൾ വച്ചാണ് സിമുലേറ്റ് ചെയ്തത്. അതിനുശേഷം ത്രീഡി പ്രിന്റ് ചെയ്ത് നിർമാണത്തിലേക്കു കടന്നു. കൃത്യമായി നടക്കാനും ഇരിക്കാനും മനുഷ്യരോടു സംവദിക്കാനുമുള്ള റോബട്ടിന്റെ ചലനങ്ങൾ തെറ്റാതിരിക്കാൻ അളവുകളെല്ലാം കൃത്യമാക്കി. എംഐടി ഫാബ്‌ലാബിന്റെ സഹായത്തോടെയായിരുന്നു നിർമാണം.

 

ഇലക്ട്രോണിക് സർക്യൂട്ടുകളും സെൻസറുകളുമെല്ലാം കൊടുത്തു. നിർമിത ബുദ്ധി ഉപയോഗിച്ച് അൽഗോരിതങ്ങൾ എഴുതി ചാറ്റ്ബോട്ടുകൾ തയാറാക്കി സംസാരിക്കാനും കേൾക്കാനും വികാരങ്ങളോടു പ്രതികരിക്കാനും വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുമുള്ള ഇന്റലിജെൻസ് നൽകി. ആളുകളെ കാണുമ്പോഴും തൊടുമ്പോഴും തിരിച്ചറിയാൻ കഴിയുന്ന, സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ കഴിയുന്ന ഒരു ഹ്യൂമനോയ്ഡ് ആയി മിത്രത്തെ തയാറാക്കി. മലയാളവും ഇംഗ്ലിഷും മാത്രമല്ല, പല ഭാഷകളും മിത്രത്തിനു കൈകാര്യം ചെയ്യാൻ കഴിയും. മനുഷ്യനെപ്പോലെ നടക്കുകയും ഇരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്ന റോബട്ടാണ് മിത്രം. 

 

വയർലെസ് ചാർജിങ് സംവിധാനമാണ് മിത്രത്തിന്. കാലിനടിയിലുള്ള ചാർജിങ് പ്ലേറ്റുകളിലൂടെ നടക്കുന്നതിനനുസരിച്ച് ചാർജ് ലഭിക്കും. നിന്നു മടുത്താൽ പോയി ഇരിക്കുന്നതടക്കമുള്ള പല മനുഷ്യ സ്വഭാവങ്ങളും മിത്രത്തിനുണ്ട്. ഒന്നര വർഷത്തെ ഗവേഷണത്തിലൂടെയാണ് മിത്രത്തിന് റാപിഡ് ലാബ് രൂപം നൽകിയത്. സ്പെഷൽ സ്കൂൾ അധ്യാപകർക്കും പരിശീലകർക്കും വലിയ സാങ്കേതിക പിന്തുണ നൽകുകയെന്ന ലക്ഷ്യവും മിത്രത്തിന്റെ പിന്നിലുണ്ടായിരുന്നു.

 

∙ പല മേഖലകളും കീഴക്കി എസ്എആർ

 

റോബട്ടുകളുടെ യുഗമാണിത്. ഇൻഡ്സ്ട്രിയൽ റോബോട്ട്, മേഖലയാകെ കീഴടക്കിയിട്ടുണ്ട്. സോഷ്യലി അസിസ്റ്റീവ് റോബട്ടുകൾ മനുഷ്യരുടെ കൂടെ നടന്നാണു ലോകം കീഴടക്കുന്നത്. ഏഷ്യ–പസിഫിക് മേഖലയിലാണ് നിലവിൽ ഏറ്റവും കൂടുതൽ സോഷ്യൽ അസിസ്റ്റീവ് റോബോട്ടുകളെ നിർമിക്കുന്നതും ഉപയോഗിക്കുന്നതും. വീട്ടിലും അടുക്കളയിലും കിടപ്പുരോഗികളെ നോക്കാനുമെല്ലാം എസ്എആറുകളുണ്ട്. പല വീടുകളുടെയും ചുമതല ഇവർ ഏറ്റെടുത്തിട്ടുണ്ട്. ആരോഗ്യമേഖലയിലും എസ്എആർ എത്തിക്കഴിഞ്ഞു. നഴസുമാർക്ക് ഓടിയെത്താൻ കഴിയാത്തപ്പോൾ രോഗിയെ നോക്കാനായി ആശുപത്രികൾ വരെ എസ്എആറുകളെ ഉപയോഗിക്കുന്നുണ്ട്. റോബട്ടിക് എൻജിനീയറിങ് വലിയ തൊഴിൽ സാധ്യതയാണ് ഭാവിയിലേക്കു തുറക്കുന്നത്.

 

∙ വരൂ റോബട് ഉണ്ടാക്കാം...

 

ആശയവിനിമയം, ബുദ്ധി വികസനം, കായിക പരിശീലനം, പെരുമാറ്റരീതികൾ എന്നിവയിലെല്ലാം ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പാക്കാൻ മിത്രത്തിനു കഴിയും. ഇത്തരത്തിൽ ആളുകളുടെ ആവശ്യം അറിഞ്ഞ് സോഷ്യലി അസിസ്റ്റീവ് റോബട്ടുകളെ എങ്ങനെയുണ്ടാക്കാം എന്നു പറയുകയാണ് റാപിഡ് ലാബ് ടീം പുറത്തിറക്കിയ ബിൽഡിങ് സ്മാർട് റോബട്സ് യൂസിങ് ആർഒഎസ് എന്ന പുസ്തകം. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലുള്ള ടിസിഎസിന്റെ ആദ്യ ഹ്യൂമനോയ്ഡ് ആയ റാഡ മുതൽ ടീം തയാറാക്കിയ ഹ്യൂമനോയ്ഡുകളുടെയല്ലാം നിർമാണ രീതി പുസ്തകത്തിൽ പറയുന്നുണ്ട്. റോബട്ടിക് സയൻസിൽ താൽപര്യമുള്ളവർക്ക് റോബട് നിർമാണത്തിന്റെ എല്ലാ സാങ്കേതിക വശങ്ങളെക്കുറിച്ചുമുള്ള പ്രായോഗിക വിവരം നൽകാൻ പുസ്തകത്തിനു കഴിയും. സാധാരണക്കാർക്ക് റോബട്ടിക്സിനെക്കുറിച്ച് അറിയാനും പുസ്തകം ഉപകരിക്കും. 

 

റോബട്ടിക്സ് സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ച് ഓരോരുത്തരിലും എത്തിക്കുകയെന്നതാണ് ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക് ഓപ്പറേറ്റിങ് സിസ്റ്റം, സിമുലേഷൻ, മൊബൈൽ ആപ് എങ്ങനെ നിർമിക്കാം, റോബട്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള നിർമാണ രൂപകൽപന, ത്രീഡി പ്രിന്റിങ് തുടങ്ങി എല്ലാ വിഷയങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. റോബട് നിർമാണത്തിൽ റോബട്ടിക് എൻജിനീയർ അറിഞ്ഞിരിക്കേണ്ട എല്ലാ വശങ്ങളെക്കുറിച്ചും പുസ്തകം പരാമർശിക്കുന്നുണ്ടെന്ന് റാപിഡ് ലാബ് മേധാവി റോബിൻ ടോമി പറയുന്നു. റോബട്ടുകളെ ഉപയോഗിക്കുന്നതിന്റെ പ്രായോഗിക വശങ്ങളെല്ലാം പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നതായി സിംഗപ്പൂർ നാഷനൽ സർവകലാശാലയിലെ റോബട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം പ്രഫസർ ഡോ.പ്രഹ്ലാദ് വടക്കേപ്പാട്ട് പറയുന്നു. റാപിഡ് ലാബ് മേധാവി റോബിൻ ടോമി, റിനു മൈക്കിൾ, അജിത് കുമാർ, രശ്മി രവീന്ദ്രനാഥൻ എന്നിവരാണ് പുസ്തകത്തിനു പിന്നിൽ. ടിസിഎസിന്റെ എല്ലാ ക്യാംപസുകളിലും കഴിഞ്ഞ ദിവസം പുസ്തകം പ്രകാശനം ചെയ്തു. ടിസിഎസ് ചീഫ് ടെക്നോളജി ഓഫിസർ കെ.അനന്തകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തത്. മേയ് 13 ന് തിരുവനന്തപുരം ടെക്നോപാർക്കിലും പുസ്തകം അവതരിപ്പിക്കും.

 

∙ 75 സ്പെഷൽ കുട്ടികൾക്കു തൊഴിൽ പരിശീലനം

 

12–ാം ക്ലാസ് കഴിഞ്ഞ സ്പെഷൽ കുട്ടികൾക്കായി മെഷീൻ ലേണിങ്, ഡേറ്റ അനലറ്റിക്സ്, ഡേറ്റാ ക്ലീനിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, ഡേറ്റ അനോട്ടേഷൻ, റോബട്ടിക് സയൻസ് തുടങ്ങി ജോലി സാധ്യതയുള്ള പുതുതലമുറാ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അവരെ തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ഇൻക്ലൂസിസ് എന്ന എൻജിഒയും പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ പരിശീലനത്തിനായാണ് പുസ്തക വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുക. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ 75 കുട്ടികളെ സാമ്പത്തികമായി സ്വതന്ത്രരാക്കുകയെന്ന ലക്ഷ്യവും ആയാണ് ഇൻക്ലൂസിസ് പ്രവർത്തിക്കുന്നത്.

 

English Summary: Building Smart Robots Using ROS: Design, Build, Simulate, Prototype and Control Smart Robots Using ROS, Machine Learning and React Native Platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com