ADVERTISEMENT

ബിറ്റ്കോയിൻ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യമായ എൽ സാൽവദോറിൽ ബിറ്റ്കോയിൻ നഗരമുണ്ടാക്കുന്നു. എൽ സാൽവദോറിന്റെ പ്രസിഡന്റായ നയീബ് അർമാൻ‍ഡോ ബുകേലെ ഈ ഭാവി നഗരത്തിന്റെ ഡിസൈനും മോഡലുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

 

കഴിഞ്ഞ വർഷം ജൂണിലാണ് ബിറ്റ്കോയിൻ കറൻസിയായി എൽ സാൽവദോർ അംഗീകരിച്ചത്. മധ്യ അമേരിക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിനു അന്ന് കറൻസി ഇല്ലായിരുന്നു. യുഎസ് ഡോളറാണു സാമ്പത്തിക വിനിമയത്തിന് ഉപയോഗിക്കുന്നത്.

 

എൽ സാൽവദോറിലെ കൊഞ്ചാഗ്വ എന്ന അഗ്നിപർവതത്തിനു സമീപമാകും നഗരം പണികഴിപ്പിക്കുക. എൽ സാൽവദോറിന്റെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫോൻസെക ഉൾക്കടലിനു സമീപത്തായാണ് ഇത്. ആറുമാസം മുൻപ് ഒരു ലാറ്റിൻ അമേരിക്കൻ ബിറ്റ്കോയിൻ, ബ്ലോക്ചെയ്ൻ കോൺഫറൻസിലാണ് ബിറ്റ്കോയിൻ നഗരത്തെപ്പറ്റി ബുകേലെ ആദ്യമായി പറഞ്ഞത്. എന്നാൽ ഈ പ്രഖ്യാപനങ്ങളൊക്കെ ബിറ്റ്കോയിൻ ഉൾപ്പെടുന്ന ക്രിപ്റ്റോരംഗത്ത് വൻ ഇടിവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് എത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഇടിവ് വകവയ്ക്കരുതെന്ന് പറഞ്ഞ് എൽ സാൽവദോർ സർക്കാർ ബിറ്റ്കോയിൻ വാങ്ങിക്കൂട്ടിയതും കഴിഞ്ഞദിവസം ശ്രദ്ധേയമായിരുന്നു.

 

ഈ വർഷം അവസാനത്തോടെ ബിറ്റ്കോയിൻ നഗരത്തിന്റെ നിർമാണം തുടങ്ങുമെന്ന് ബുകേലെ പറഞ്ഞു. ബിറ്റ്കോയിന്റെ വലിയ ആരാധകനായ ബുകേല ഇതുവച്ച് വൻകിട പദ്ധതികളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ എൽ സാൽവദോറിലെ ജനങ്ങളിൽ 20 ശതമാനം മാത്രമാണ് ഇപ്പോൾ ബിറ്റ്കോയിൻ ഉപയോഗിക്കുന്നതെന്നാണു കണക്ക്. കൂടുതൽപേരും ഇപ്പോഴും യുഎസ് ഡോളർ തന്നെയാണ് ഉപയോഗം.

 

അഗ്നിപർവതത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ചു ബിറ്റ്കോയിൻ മൈൻ ചെയ്യുക എന്ന ആശയമാകും നഗരത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഈ നഗരത്തിൽ ജീവിക്കുന്നവരിൽ കൂടുതലും ബിറ്റ്കോയിൻ മൈനിങ്ങുമായി ബന്ധപ്പെട്ടാകും കഴിയുക. ഇവർക്ക് ഇൻകംടാക്സും അടയ്ക്കേണ്ട.

 

22 അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യമാണ് എൽ സാൽവദോർ. ആ അഗ്നിപർവതങ്ങൾ പോലെ തന്നെ പ്രക്ഷുബ്ധമായ സാമൂഹിക അന്തരീക്ഷവും ഇവിടെ നിലനിൽക്കുന്നു. രാജ്യാന്തര മേഖലയിൽ വളരെ ശോചനീയമായ പ്രൊഫൈലാണ് രാജ്യത്തിനുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്ന്. ക്രിമിനൽ ഗ്യാങ്ങുകൾ ഭരിക്കുന്ന സമൂഹം. സ്ത്രീകൾ, എൽജിബിടി വിഭാഗത്തിൽ പെട്ടവർ എന്നിവർക്കെല്ലാം എതിരെ വലിയ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യം.

 

ചേരി തിരിഞ്ഞ് പോരടിക്കുന്ന ഗ്യാങ്ങുകളാണ് എൽ സാൽവദോറിന്റെ പ്രധാന പ്രശ്നം. 35000 ഗ്യാങ് ക്രിമിനലുകളും 5 ലക്ഷത്തോളം ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും ഇവിടെയുണ്ട്. വെറും 65 ലക്ഷം ജനസംഖ്യയുള്ള രാജ്യത്താണ് ഇതെന്ന് ഓർക്കണം. ലഹരി വ്യാപാരം മുതൽ സ്ത്രീകളെ കടത്തൽ വരെയുള്ള കുപ്രവൃത്തികൾ ഇവിടെ ഗ്യാങ്ങുകൾ നടത്തുന്നു. 1979 മുതൽ 1992 വരെ എൽ സാൽവദോറിൽ നടന്ന ആഭ്യന്തര യുദ്ധമാണ് ഈ ഗ്യാങ് സംസ്കാരത്തിനു വളമേകിയതെന്ന് നിരീക്ഷകർ പറയുന്നു. എൺപതിനായിരത്തിലധികം പേർ കൊല്ലപ്പെട്ട ഈ യുദ്ധത്തിൽ സൈന്യവും വിമതരും കുട്ടിപ്പടയാളികളെ യുദ്ധത്തിനിറക്കി. പിന്നീട് ആഭ്യന്തരയുദ്ധം ഒടുങ്ങിയെങ്കിലും ഗ്യാങ് സംസ്കാരം അപ്പോഴേക്കും ആഴത്തിൽ അടിയുറച്ചിരുന്നു എൽ സാൽവദോറിൽ.

 

ഇന്നു പ്രധാനമായും രണ്ട് ഗ്യാങ്ങുകളാണ് എൽ സാൽവദോറിൽ അന്യോന്യം പോരടിച്ചു ശക്തരായി നിൽക്കുന്നത്. എംഎസ് –13 എന്നറിയപ്പെടുന്ന മാറ സാൽവട്രൂച്ചയും എൽഎ 18 എന്ന ഗ്യാങ്ങും. തീർത്തും  അന്യാധീനപ്പെട്ട ഈ നിലയിൽ രാജ്യമിരിക്കുമ്പോഴാണ് ഇപ്പോഴത്തെ പ്രസിഡന്റും ചെറുപ്പക്കാരനുമായ നയീബ് അർമാൻ‍ഡോ ബുകേലെ അധികാരമേൽക്കുന്നത്. പലവിധ പദ്ധതികളിലായി എൽ സാൽവദോറിലെ ക്രിമിനൽ ഗ്യാങ്ങുകളെ തുടച്ചുനീക്കുമെന്നു ബുകേല പറയുന്നു. ചടുലമായ തീരുമാനങ്ങളുള്ള ബുകേല അധികാരത്തിൽ വന്ന ശേഷം പൊലീസിന്റെയും മിലിട്ടറിയുടെയും അധികാരങ്ങൾ വർധിപ്പിക്കുകയും ഇവർക്കുള്ള ഫണ്ടിങ് കൂട്ടുകയും ചെയ്തു. 

 

താറുമാറായിരിക്കുന്ന സാമ്പത്തിക സ്ഥിതി ഉയർത്തിയുള്ള ഒരു മുന്നേറ്റം മാത്രമാണ് രാജ്യം നേരിടുന്ന ക്രിമിനൽ ഭീഷണിക്കുള്ള മറുപടിയെന്നു ബുകേല പലതവണ പ്രസ്താവിച്ചതാണ്. ഇതിനായുള്ള ഒരു ശ്രമമായാണ് അദ്ദേഹം ബിറ്റ്കോയിൻ രംഗത്തെ നോക്കിക്കാണുന്നത്. 3 ബിറ്റ്കോയിൻ (ഏകദേശം 80–90 ലക്ഷം രൂപ) എൽ സാൽവദോറിന്റെ സമ്പദ്ഘടനയിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള ആർക്കും പൗരത്വം കൊടുക്കാൻ തയാറാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുമുണ്ടായി.

 

English Summary: El Salvador's president reveals design for volcanic Bitcoin City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com