ADVERTISEMENT

പകല്‍ സൂര്യപ്രകാശം ഉപയോഗിച്ചാണ് സൗരോര്‍ജ പാനലുകള്‍ ഊര്‍ജം ഉൽപാദിപ്പിക്കുന്നതെന്ന് നമുക്കറിയാം. പകലും രാത്രിയും ഊര്‍ജം ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ള തരം ഊര്‍ജ പാനലുകള്‍ നിര്‍മിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. പകല്‍ സൂര്യനില്‍ നിന്നാണെങ്കില്‍ രാത്രിയില്‍ ചൂടുമാറി തണുപ്പാകുമ്പോഴാണ് പാനലുകളില്‍ ഊര്‍ജം ഉൽപാദിപ്പിക്കപ്പെടുന്നത്.

ചില വസ്തുക്കള്‍ക്ക് ചൂടു മാറി തണുപ്പാകുന്ന വേളയില്‍ ഊര്‍ജം നിര്‍മിക്കാനുള്ള ശേഷിയുണ്ട്. ഈ ശേഷിയെ പ്രയോജനപ്പെടുത്തിയാണ് പകലും രാത്രിയും ഊര്‍ജം ഉൽപാദിപ്പിക്കാനാകുന്ന പാനലുകള്‍ നിര്‍മിക്കുന്നത്. ഈ ആശയത്തെ പ്രാവര്‍ത്തികമാക്കി കാണിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള എൻജിനീയര്‍മാരാണ്.

സാങ്കേതികവിദ്യ തുടക്കമാണെന്നതുകൊണ്ടുതന്നെ വളരെ കുറഞ്ഞ അളവിലുള്ള ഊര്‍ജം വഴി മാത്രമേ ഇതു വഴി ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. കംപ്യൂട്ടറിന്റേയും ഫോണിന്റേയും കാറിന്റേയുമെല്ലാം ആദ്യ രൂപങ്ങള്‍ ആലോചിച്ചു നോക്കൂ. സാങ്കേതിക വികസിക്കുന്നതിനനുസരിച്ച് കാര്യക്ഷമതയും വര്‍ധിപ്പിക്കാനാവുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സൗരോര്‍ജ പാനലുകളുടെ പത്തിലൊന്ന് കാര്യക്ഷമത ഇത്തരം താപ വ്യതിയാന ഊര്‍ജ പാനലുകള്‍ക്ക് കൈവരിക്കാനാകുമെന്നാണ് സാങ്കേതികമായി പറയുന്നത്. അത് പ്രാവര്‍ത്തികമാക്കാനായാല്‍ തന്നെ വലിയ നേട്ടമായിരിക്കും.

മെര്‍ക്കുറി കാഡ്മിയം ടെല്ലുറൈഡ് അഥവാ എംസിടി ഉപയോഗിച്ച് നിര്‍മിക്കുന്ന ഡയോഡുകളാണ് താപവ്യതിയാന ഊര്‍ജ പാനലുകളില്‍ ഉപയോഗിക്കന്നത്. ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഇതിനകം തന്നെ ഇത്തരം ഡയോഡുകള്‍ ഉപയോഗിക്കുന്നുണ്ട്. പകല്‍സമയത്ത് 20 ഡിഗ്രി വരെ ചൂടായ ഊര്‍ജ പാനലുകളില്‍ നിന്നും രാത്രിയില്‍ ചതുരശ്ര മീറ്ററില്‍ ഏതാണ്ട് 2.26 മില്ലിവാട്ട് ഊര്‍ജമാണ് നിര്‍മിക്കാനാവുക.

രാവിലെ ചായ തിളപ്പിക്കാന്‍ പോലും ഈ ഊര്‍ജം പോരാതെ വരുമെന്നതാണ് ഇപ്പോഴത്തെ വസ്തുത. എന്നാല്‍ താപവ്യതിയാനം വഴി ഊര്‍ജം നിര്‍മിക്കാനാവുമെന്ന ശാസ്ത്രീയ സാധ്യതയെ പ്രായോഗികമാക്കിയെന്നതാണ് ഇതിലെ ഏറ്റവും വലിയ സാധ്യത. ഭാവിയില്‍ പല ഉപകരണങ്ങളിലും ബാറ്ററികള്‍ക്ക് പകരം ഇത്തരം താപവ്യതിയാന ഊര്‍ജ പാനലുകള്‍ ഉപയോഗിക്കാനാവുമെന്നും ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷയുണ്ട്. എസിഎസ് ഫോട്ടോണിക്‌സിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: New Kind of 'Solar' Cell Shows We Can Generate Electricity Even at Night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com