ADVERTISEMENT

ഓൺലൈൻ ഷോപ്പിങ് മേഖലയിലെ വ്യാജ അവലോകനങ്ങൾ (റിവ്യൂ) തടയുന്നതിന് മേയിൽ ഒരു ചട്ടക്കൂട് കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ലോക്കൽ സർക്കിൾസിന്റെ പുതിയ സർവേ പ്രകാരം 58 ശതമാനം ഉപഭോക്താക്കളും പറയുന്നത് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ അവരുടെ നെഗറ്റീവ് റേറ്റിങ്ങുകളും വിലയിരുത്തലുകളും പ്രസിദ്ധീകരിക്കുന്നില്ല എന്നാണ്.

 

284 ജില്ലകളിൽ നിന്നായി 38,000-ലധികം ഉപഭോക്താക്കളിൽ നിന്നുള്ള 69,000 ത്തിലധികം പ്രതികരണങ്ങളാണ് സർവേയ്ക്ക് ലഭിച്ചതെന്ന് ലോക്കൽ സർക്കിൾസ് വക്താവ് പറഞ്ഞു. 64 ശതമാനം പൗരന്മാരും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ റേറ്റിങ്ങുകളും അവലോകനങ്ങളും പരിശോധിക്കുന്നതായി കണ്ടെത്തി. ഏകദേശം 65 ശതമാനം പേരും ഉൽപന്ന റേറ്റിങ്ങുകൾ പോസിറ്റീവ് പക്ഷപാതപരമാണെന്ന് ആരോപിക്കുന്നു. ഇത് വിൽപനക്കാർക്ക് അവരുടെ ഉൽപന്നങ്ങളുടെ വിൽപനയെ സ്വാധീനിച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു. 18 ശതമാനം പേർ മാത്രമാണ് റേറ്റിങ്ങുകൾ കൃത്യമാണെന്ന് പറഞ്ഞത്.

 

2019 ലെ സമാനമായ ഒരു സർവേയിലും 62 ശതമാനം ഉപഭോക്താക്കളും മിക്ക ഉൽപന്നങ്ങളുടെയും റേറ്റിങ്ങുകൾ പോസിറ്റീവ് പക്ഷപാതിത്വമുള്ളതായി ആരോപിച്ചിരുന്നു. ഇത് കൃത്യമാണെന്ന് അന്ന് 12 ശതമാനം പേർ മാത്രമാണ് പറഞ്ഞിരുന്നത്. ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഷോപ്പിങ് നടത്തിയ 80 ശതമാനം ഉപഭോക്താക്കൾക്കും കഴിഞ്ഞ 12 മാസങ്ങളിൽ റേറ്റിങ്, റിവ്യൂകളുടെ പേരിൽ ഒന്നോ അതിലധികമോ മോശം അനുഭവം നേരിടേണ്ടിവന്നിട്ടുണ്ട്.

 

ഇ-കൊമേഴ്‌സ് സൈറ്റുകളിൽ, ആപ്പുകളിൽ ഒരു ഉൽപന്നത്തിന്റെ കുറഞ്ഞ റേറ്റിങ്ങോ നെഗറ്റീവ് അവലോകനമോ പോസ്‌റ്റ് ചെയ്‌തപ്പോഴുള്ള അനുഭവം എന്തായിരുന്നു എന്ന ചോദ്യത്തിന് 23 ശതമാനം പേർ മാത്രമാണ് തങ്ങളുടെ അഭിപ്രായം ‘അത് പോലെ തന്നെ പ്രസിദ്ധീകരിച്ചു’ എന്ന് പറഞ്ഞത്.

 

‘ഇത് ഞങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല’ എന്ന് പറഞ്ഞാണ് പലരുടേയും റേറ്റിങ്ങുകളും അവലോകനങ്ങളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ നിരസിച്ചത്. ഇ-കൊമേഴ്‌സ് സൈറ്റുകൾ നെഗറ്റീവ് അവലോകനമോ റേറ്റിങ്ങോ തടഞ്ഞുവെച്ച ഉപഭോക്താക്കളുടെ ശതമാനം 2019ലെ 47 ശതമാനത്തിൽ നിന്ന് 2022 ൽ 58 ശതമാനമായി ഉയർന്നു. കൂടാതെ, അവലോകനങ്ങൾ പ്രസിദ്ധീകരിച്ചതായി പറയുന്നവരുടെ ശതമാനം 27 ശതമാനത്തിൽ നിന്ന് 23 ശതമാനമായി  കുറയുകയും ചെയ്തു.

 

English Summary: 58% e-commerce consumers say their negative ratings not published: Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com