'ടെക് ലോകത്തെ പ്രമുഖര് എത്രനേരം ഫോണ് നോക്കിയിരിക്കും? അവര് തന്നെ പറയുന്നു.'
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ഐടിയുടെ മുഖമായി മാറിയ ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളും ആധാർ അടക്കം ഇന്ത്യയിലെ പല ഡിജിറ്റൽ വിപ്ലവങ്ങൾക്കും തുടക്കം കുറിച്ച നന്ദൻ നിലേകനിയുടെ ഫോണിൽ വാട്സാപ് പോലുമില്ല. 'ദി ആർട് ഓഫ് ബിറ്റ്ഫുൾനെസ്' എന്ന തന്റെ പുതിയ പുസ്തകം ഡിജിറ്റൽ ലോകത്ത് എങ്ങനെ ശാന്തമായി ഇരിക്കാമെന്ന ചോദ്യത്തിനുള്ള മറുപടിയാണ്. നിലേകനിയെ സംബന്ധിച്ച് ഫോൺ എന്നത് വിളിക്കാനും എസ്എംഎസ് അയയ്ക്കാനും മാത്രമാണ്. ആകെയുള്ളത് അടിയന്തര ആവശ്യങ്ങൾക്കുള്ള ചില ആപ്പുകൾ മാത്രമാണ്. നോട്ടിഫിക്കേഷൻ ബാഡ്ജുകൾ പൂർണമായും ഓഫ് ആണ്.
നന്ദൻ ജോലി പൂർണമായും പേഴ്സനൽ കംപ്യൂട്ടറിലാണ് ചെയ്യുന്നത്. രാവിലെയും വൈകിട്ടും മാത്രമേ ഇമെയിലുകൾ പരിശോധിക്കൂ, അതും കംപ്യൂട്ടറിലൂടെ മാത്രം. പ്രധാനപ്പെട്ട മെയിലുകൾ ബാച്ച് ചെയ്താണ് കൈകാര്യം ചെയ്യുന്നത്. ഇൻബോക്സിൽ ഒരു ഇ–മെയിലും മിച്ചം വയ്ക്കാത്ത സീറോ ഇൻബോക്സ് സ്ട്രാറ്റജിയാണ് ഉപയോഗിക്കുന്നത്. വലപ്പോഴും മാത്രം ട്വിറ്റർ ഉപയോഗിക്കും.
തിരഞ്ഞെടുത്ത ന്യൂസ് സബ്സ്ക്രിപ്ഷനുകൾ ഉപയോഗിക്കുന്നത് ഐപാഡിൽ മാത്രം. റിലാക്സ് ചെയ്യണമെന്നു തോന്നുമ്പോൾ അതേ ഐപാഡിൽ നെറ്റ്‍ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി+ഹോട്സ്റ്റാർ എന്നിവ ഉപയോഗിക്കും.
നമുക്ക് വേണ്ടി ടെക് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും സേവനം നൽകുകയും ചെയ്യുന്ന ഈ രംഗത്തെ പ്രമുഖർ നമ്മളെ പോലെ തന്നെ എപ്പോഴും മൊബൈൽ ഫോണിലും ടാബ്‍ലെറ്റിലുമൊക്കെ നോക്കിയിരിക്കുകയാണോ? അവർ തന്നെ 'മനോരമ'യോട് സംസാരിക്കുന്നു.
∙ '9 മുതൽ 5 വരെ ഫോക്കസ് മോഡിൽ'
എം.ജി ശ്രീരാമൻ (മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 395 കോടി രൂപയ്ക്ക് ഏറ്റെടുത്ത ഫൈൻഡ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ)
ദിവസത്തിന്റെ ആദ്യ രണ്ട് മണിക്കൂർ ഫോൺ തൊടില്ല. ഈ സമയത്താണ് ഞാൻ വർക്–ഔട്ട് ചെയ്യുന്നതും മറ്റും. മെയിൽ നോക്കുന്നത് രാവിലെയും വൈകിട്ടും മാത്രം. മെയിലുകൾ അതിവേഗം പ്രോസസ് ചെയ്യാനായി സൂപ്പർഹ്യൂമൻ എന്ന മൊബൈൽ ആപ് ആണ് ഉപയോഗിക്കുന്നത്. രാവിലെ 9 മുതൽ 5 വരെ ഫോൺ ഫോക്കസ് മോഡിലായിരിക്കും. അതായത് അനാവശ്യമായ ഒരു നോട്ടിഫിക്കേഷനും ലഭിക്കില്ല. സമൂഹമാധ്യമ ഉപയോഗം പരിധി വിട്ടില്ലെന്ന് ഉറപ്പാക്കാൻ സ്ക്രീം ടൈം സെറ്റ് ചെയ്യും. ദിവസം മുഴുവൻ കംപ്യൂട്ടറിനു മുന്നിലിരിക്കേണ്ട ജോലിയായതിനാൽ ഐപാഡിലെ വായനയ്ക്കു പകരം അച്ചടിച്ച പുസ്തകങ്ങൾ വായിക്കുന്നതാണ് താൽപര്യം. മീറ്റിങ്ങുകളിലും മറ്റ് നോട്ട് കുറിക്കുന്നത് മൊബൈലിനു പകരം പേപ്പറും പേനയും ഉപയോഗിച്ചാണ്. ഓരോ മണിക്കൂറിലും ഒരു അലർട്ട് വച്ചിട്ടുണ്ട്, ഇതനുസരിച്ച് അൽപം നേരം എണീറ്റുനടക്കും. നടുവിനും കണ്ണിനും ഈ വ്യായാമം വലിയ തോതിൽ ഗുണം ചെയ്യുന്നുണ്ട്. ഉറക്കത്തിന് 30 മിനിറ്റ് മുൻപ് മൊബൈൽ ഉപയോഗം നിർത്തുന്നതുമൂലം വേഗത്തിൽ ഉറക്കം ലഭിക്കുന്നുണ്ട്. ഞായറാഴ്ചകൾ മൊബൈൽ അടക്കമുള്ള ടെക് ഗാഡജ്റ്റുകൾ പരമാവധി ഒഴിവാക്കുന്ന 'നോ ഡിവൈസ് ഡേ' ആണ്.
∙ '2 മിനിറ്റിൽ കൂടുതലുള്ള ജോലിയെങ്കിൽ കംപ്യൂട്ടർ'
സൈമൺ സ്കറിയ – (മൈക്രസോഫ്റ്റ് ഹോളോലെൻസ് ആൻഡ് ആഷർ എഐ, മുൻ പ്രോഡക്റ്റ് ഡയറക്ടർ. ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യയായ മൈക്രസോഫ്റ്റ് മെഷിന്റെ ശിൽപി)
വൈകിട്ട് ആറര മുതൽ 9 വരെ പൂർണമായും ഫാമിലി ടൈമാണ്. ഈ സമയത്ത് ഫോണിനും കംപ്യൂട്ടറിനും പരമാവധി വിശ്രമം. ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും ഫോൺ കയ്യിൽ കൊണ്ടുനടക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട്.
വൈറ്റ്ബോർഡ്, പേന, പേപ്പർ എന്നിവ ഉപയോഗിച്ചാൽ കൂടുതൽ ഉൽപാദനക്ഷമതയുണ്ടാകുമെന്ന് 15 വർഷം മുൻപ് തന്നെ എനിക്കു തോന്നിയിട്ടുണ്ട്.
ഡോക്യുമെന്റുകൾ തയാറാക്കുക, മെയിൽ നോക്കുക എന്നിങ്ങനെയുള്ള പ്രധാന ജോലികൾക്കെല്ലാം ഡെസ്ക്ടോപ് ആണ് കൂടുതലായും ഉപയോഗിക്കുന്നത്. 2 മിനിറ്റിൽ കൂടുതൽ ആവശ്യമായ ജോലികൾക്ക് ഫോൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. നോട്ടിഫിക്കേഷനുകൾ ജോലിയെ തടസ്സപ്പെടുത്താതിരിക്കാനാണിത്. എന്റെ സമൂഹമാധ്യമ സാന്നിധ്യത്തെക്കുറിച്ച് ഓർത്ത് എനിക്ക് ആവലാതിയില്ല. എന്നോട് ഏറെ അടുപ്പമുള്ള സുഹൃത്തുക്കൾക്ക് ഞാൻ സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നുണ്ടോയെന്നത് വിഷയമല്ല. കുടുംബവുമൊത്ത് ദിവസവും 30 മിനിറ്റിൽ താഴെ മാത്രമേ ടിവി കാണൂ. വീക്കെൻഡുകളിൽ ഇത് 3 മണിക്കൂർ വരെ പോകാം. ഫോണിൽ വിഡിയോ കാണാറില്ല.
മറ്റ് ജോലികൾക്കൊപ്പം ഫോൺ കൂടി ഉപയോഗിക്കുന്ന മൾട്ടി–ടാസ്ക്കിങ് രീതിയില്ല. മീറ്റിങ്ങുകളിൽ പേപ്പറിലാണ് നോട്ട് കുറിക്കുന്നത്. വിഷയത്തിൽ കൂടുതൽ ശ്രദ്ധയുറപ്പക്കാൻ ഇത് സഹായിക്കും. 10 മിനിറ്റുകൊണ്ട് ഡ്രൈവ് ചെയ്ത് എത്താവുന്ന ദൂരത്തുള്ളയാളാണെങ്കിൽ ഫോണിൽ വിളിക്കുന്നതിനു പകരം നേരിട്ടു ചെന്നു കാണാറാണ് പതിവ്. വിഡിയോ ഗെയിം കളിക്കാറില്ല. പകരം ബോർഡ് ഗെയിമുകളോ ഔട്ട്ഡോർ കളികളിലും ഏർപ്പെടും. ഫോൺ കോളിന്റേതൊഴികെ ബാക്കിയെല്ലാ നോട്ടിഫിക്കേഷനും ഓഫ് ചെയ്തിട്ടിരിക്കുകയാണ്. എനിക്ക് ആവശ്യമുള്ളപ്പോൾ നിശ്ചിത സമയത്ത് മാത്രം ഇവ നോക്കും.
∙ 'എസ്എംഎസ് ഒഴികെ എല്ലാ നോട്ടിഫിക്കേഷനും ഓഫ്'
അഭിഷേക് സിങ് – (കേന്ദ്രസർക്കാരിന്റെ കീഴിലുള്ള 'ഡിജിറ്റൽ ഇന്ത്യ' പദ്ധതിയുടെയും നാഷനൽ ഇ–ഗവേണൻസ് ഡിവിഷന്റെയും സിഇഒ)
പുതിയ കാലത്ത് സ്ക്രീൻ ടൈം നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. സ്ക്രീം ടൈമിനുമേൽ നിയന്ത്രണം വച്ചാണ് സമൂഹമാധ്യമ ആപ്പുകളുടെ ഉപയോഗം ഞാൻ നിയന്ത്രിക്കുന്നത്. എന്റെ കുട്ടികളും ഈ രീതി പിന്തുടരുന്നുണ്ട്.
മൊബൈൽ ആപ്പുകളുടെ ശല്യം ഒഴിവാക്കാനായി ഇമെയിൽ നോക്കുന്നത് ലാപ്ടോപ്പിൽ നിന്നാണ്. സ്ഥിരമായി വരുന്ന മെയിലുകൾ കൈകാര്യം ചെയ്യാൻ ജീവനക്കാരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഫോണിൽ എസ്എംഎസ് ഒഴികെ ബാക്കിയെല്ലാ നോട്ടിഫിക്കേഷനും ഓഫ് ചെയ്തിരിക്കുകയാണ്. വാട്സാപ്പിൽ പ്രധാന മെസേജുകൾ മിസ് ആകാതിരിക്കാൻ പിൻ (pinned features) ഫീച്ചർ ഉപയോഗിച്ച് മുൻഗണനാക്രമത്തിൽ ചാറ്റുകൾ ക്രമീകരിക്കും. വീട്ടിൽ ഡിന്നറിന്റെ സമയത്ത് 'നോ ഡിവൈസ്' നിയമം ഞങ്ങൾ കുടുംബമായി നടപ്പാക്കിയിട്ടുണ്ട്.
∙ 'സോഷ്യൽ മീഡിയ ഉപയോഗം 20 മിനിറ്റിൽ താഴെ മാത്രം'
ദിലീപ് ജോർജ് – (ഇലോൺ മസ്ക്, മാർക് സക്കർബർഗ്, ജെഫ് ബെസോസ് അടക്കമുള്ള വമ്പൻമാർ നിക്ഷേപം നടത്തിയ എഐ–റോബോട്ടിക്സ് കമ്പനിയായ വൈക്കേരിയസിന്റെ സ്ഥാപകൻ. കമ്പനിയെ ഗൂഗിളിന്റെ ഉപകമ്പനിയായ ഇൻട്രിൻസിക് ഏറ്റെടുത്തു)
ഫോൺ, കംപ്യൂട്ടർ, ടാബ്‍ലെറ്റ് എന്നിവ ഓരോ സമയത്തും തുറക്കുമ്പോൾ കൃത്യമായ ഒരു ഐഡിയയുണ്ടായിരിക്കണം.
എന്തു ജോലി ചെയ്യാനാണ് ഇവ തുറന്നതെന്ന് ആദ്യമേ ആലോചിച്ച് ഉറപ്പിക്കുക. അത് പൂർത്തിയാക്കുക മാത്രമായിരിക്കും ആ സമയത്ത് എന്റെ ലക്ഷ്യം. ഉദാഹരണത്തിന് വായനയ്ക്കെങ്കിൽ അതു മാത്രമേ ചെയ്യൂ. ഡിവൈസ് തുറക്കുമ്പോൾ നമ്മളെടുത്ത തീരുമാനത്തിൽ എത്ര പുരോഗതിയുണ്ടാക്കിയെന്ന് ഓരോ തവണയും ഞാൻ നോക്കാറുണ്ട്. സമൂഹമാധ്യമ ഉപയോഗം ദിവസം 20 മിനിറ്റിൽ താഴെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സമയം നിയന്ത്രിക്കാനായി ഫ്രീഡം എന്ന ആപ് ആണ് ഉപയോഗിക്കുന്നത്. 25 മിനിറ്റ് ജോലി ചെയ്ത ശേഷം, 5 മിനിറ്റ് ബ്രേക്ക് എടുക്കും. ഇത്തരത്തിൽ 4 സെഷനുകൾ അടുപ്പിച്ച് ചെയ്യുന്ന രീതിയാണ് ഞാൻ പിന്തുടരുന്നത്.
∙ 'പുഷ് അല്ല വേണ്ടത് പുൾ'
മനീഷ് മഹേശ്വരി (സംരംഭകൻ)
രാത്രി 10.30 മുതൽ രാവിലെ 8 വരെ എന്റെ ഫോൺ 'ഡു നോട്ട് ഡിസ്റ്റർബ്' മോഡിലായിരിക്കും. ഉറക്കവും മറ്റു കാര്യങ്ങളും ഇതുവഴി തടസ്സപ്പെടില്ല. ദിവസവും നിശ്ചിത സമയം ഫോക്കസ് ടൈം ആയി നിശ്ചയിക്കും. ഉദാഹരണത്തിന്റെ എന്റെ ഏറ്റവും പ്രൊഡക്റ്റീവ് ടൈമിങ് രാവിലെ 9 മുതൽ 11 വരെയെങ്കിൽ ഫോൺ ഫോക്കസ് മോഡിലായിരിക്കും. അനാവശ്യമായ നോട്ടിഫിക്കേഷനുകൾ ശല്യപ്പെടുത്തില്ല. നോട്ടിഫിക്കേഷനുകൾ എപ്പോഴും എന്റെ ഫോണിൽ ഓഫ് ആയിരിക്കും. കാരണം എന്തു നടന്നാലും അതെല്ലാം നോക്കിയിരിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. പകരം എനിക്ക് ആവശ്യമുള്ളപ്പോൾ മാത്രമാണ് നോക്കാറുള്ളത്. ഇക്കാര്യത്തിൽ നിയന്ത്രണം നമ്മുടെ കയ്യിലായിരിക്കണം. ഇല്ലെങ്കിൽ ഈ ഡിജിറ്റൽ കടലിൽ മുങ്ങിപ്പോകും. നിങ്ങളെ എപ്പോഴും 'പുഷ്' ചെയ്യുന്നതിനു പകരം നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ 'പുൾ' ചെയ്യുന്ന തരത്തിലായിരിക്കണം ഡിജിറ്റൽ ലൈഫ്. എല്ലാ ദിവസവും ഫോൺ കയ്യിൽ കൊണ്ടുനടക്കാത്ത നിശ്ചിത സമയം ഉറപ്പുവരുത്തണം. ഫോൺ ശരീരത്തിന്റെ ഒരു ഭാഗമല്ലെന്നും നമ്മുടെ ഒരു ടൂൾ മാത്രമാണെന്നും തിരിച്ചറിയണം.
∙ 'വേണ്ടത് ഓഫ്‍ലൈൻ സോഷ്യൽ നെറ്റ്‍വർക്കിങ്'
ജോസഫ് സിരോഷ് – (മൈക്രോസോഫ്റ്റ് മുൻ കോർപറേറ്റ് വൈസ് പ്രസിഡന്റും സിടിഒയും. നിലവിൽ യുഎസ് കമ്പനിയായ കോംപസിന്റെ ചീഫ് ടെക്നോളജി ഓഫിസർ)
രാവിലെ ഉറക്കമെഴുന്നേൽക്കുന്നയുടനെ ഫോണിലേക്ക് കൈ ചെല്ലരുത്. ദിവസം തുടങ്ങുന്നത് തന്നെ സൈബർ ഡീടോക്സിലൂടെയാകണം. എല്ലാ ദിവസവും രാവിലെ പൂളിൽ നീന്തിയാണ് ഞാൻ ഉന്മേഷത്തോടെ ദിവസം തുടങ്ങുന്നത്.
രാവിലെ വർക് ഔട്ട് ചെയ്യുമ്പോൾ പുതിയ കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ കഴിയാറുണ്ട്. സൈബർ ആശ്രയത്വം കുറയ്ക്കാൻ മറ്റൊരു വഴി കൂടുതൽ ആളുകളുമായി നേരിട്ട് ഇടപെടുകയെന്നതാണ്. സുഹൃത്തുക്കളോടൊപ്പം ആഴ്ചയിൽ ഒരിക്കലെങ്കിലും ബാഡ്മിന്റനോ ഗോൾഫോ കളിക്കുന്ന രീതിയുണ്ട്. അടുപ്പക്കാരുമൊപ്പമുള്ള ഔട്ടിങ്ങുകളും കൂടികാഴ്ചകളും വളരെ പ്രധാനമാണ്. ഓൺലൈൻ സോഷ്യൽ നെറ്റ്‍വർക്കിങ്ങിനു പകരം ഓഫ്‍ലൈൻ സോഷ്യൽ നെറ്റ്‍വർക്കിങ് ആണ് കാലം ആവശ്യപ്പെടുന്നത്.
∙ 'ദിവസവും 3 മണിക്കൂർ ഇന്റർനെറ്റിൽ നിന്ന് ഔട്ട്'
അനീഷ് അച്യുതൻ– (കേരളത്തിലെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പായ 'ഓപ്പണി'ന്റെ സ്ഥാപകൻ)
ഡിജിറ്റൽ ലോകത്ത് നിന്ന് പരമാവധി മാറിനിൽക്കാനാണ് ബെംഗളൂരുവിൽ നിന്ന് 30 കിലോമീറ്റർ അകലെ ഒരു ഫാം ഏരിയയിൽ താമസിക്കുന്നതുപോലും. ഇമെയിലുകൾ പരിശോധിക്കാൻ ദിവസവും 2 മണിക്കൂർ മാത്രമാണ് ഉപയോഗിക്കുന്നത്. രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം. ദിവസവും 3 മണിക്കൂർ ഇന്റർനെറ്റിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കാറുണ്ട്. ഒരു മണിക്കൂർ നടത്തവും ബാക്കി 2 മണിക്കൂർ നോ ഇന്റർനെറ്റ് സമയവുമായിരിക്കും. വാരാന്ത്യങ്ങളിൽ കൃഷി ഉൾപ്പെടെയുള്ള ഹോബികൾ വഴി ഇന്റർനെറ്റ് ആശ്രയത്വം പരമാവധി കുറയ്ക്കുന്നുണ്ട്. 3 മണിക്കൂർ കൃഷിയും 2 മണിക്കൂർ നീന്തലുമുണ്ട്. ജോലിയുടെ പ്രത്യേകത മൂലം എല്ലാ സമയത്തും ഇത് പ്രായോഗികമാകില്ലെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി നല്ല പുരോഗതിയുണ്ട്.
English Summary: How prominent faces in tech use their tech gadgets?