ADVERTISEMENT

നമ്മുടെ തലച്ചോര്‍ വേണ്ടരീതിയില്‍ ഉപയോഗിക്കപ്പെടാതിരുന്നാല്‍ അതിന് മാന്ദ്യം ബാധിക്കാം. പുതിയ കാര്യങ്ങള്‍ ചെയ്യാതിരുന്നാലോ പുതിയ വെല്ലുവിളികള്‍ നേരിടേണ്ടി വരാതിരുന്നാലോ തലച്ചോറിന്റെ അപാര ശേഷിക്കു കുറവു വരാം. മനുഷ്യരുമായി നേരിട്ട് ഇടപെടുമ്പോള്‍ ആര്‍ജ്ജിക്കാനാകുന്ന തരത്തിലുള്ള ശേഷികളൊന്നും കംപ്യൂട്ടറിന്റെയോ സ്മാര്‍ട് ഫോണിന്റെയോ സ്‌ക്രീനില്‍ കണ്ണുനട്ടുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ മാത്രം നടത്തുന്നവര്‍ക്കു ലഭിക്കില്ല.

ഓണ്‍ലൈന്‍ കളികള്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന ഇടപെടലുകള്‍ക്കും മനുഷ്യര്‍ നേരിട്ടു കണ്ടു നടത്തുന്ന പരസ്പരവ്യവഹാരങ്ങളുടെ സങ്കീര്‍ണതകള്‍ ഇല്ല, ഓണ്‍ലൈന്‍ ഗെയിമുകളിലും മറ്റും മുഴുകുന്നവരുടെ തലച്ചോര്‍ വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ല തുടങ്ങി ചില ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തലുകള്‍.

∙ കുട്ടികളില്‍

കേരളത്തിലും ലോക്ഡൗണ്‍ സമയത്ത് മാതാപിതാക്കളും കുട്ടികളും തമ്മിൽ ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ ഉപയോഗത്തെപ്പറ്റി വഴക്കുകളുണ്ടായിട്ടുണ്ടല്ലോ. തനിക്കിഷ്ടമുള്ള കംപ്യൂട്ടിങ് ഉപകരണം നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണി മുതല്‍ മാതാപിതാക്കളെ ആക്രമിക്കാനൊരുങ്ങിയ കൗമാരക്കാരുടെ കഥകള്‍ വരെ ഇതിലുണ്ട്.

ഇച്ഛാശക്തിയും ആത്മസംയമനവും പാലിക്കാന്‍ വേണ്ട പക്വതയാര്‍ജ്ജിക്കാത്ത കുട്ടികളാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് പഠനം പറയുന്നു. മക്വയര്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍, മൂന്നു ശതമാനത്തോളം കൗമാരക്കാരില്‍ ഇന്റര്‍നെറ്റ് ഗെയിമിങ് ഡിസോര്‍ഡര്‍ (ഐജിഡി) എന്ന അവസ്ഥ കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. ഇത് 2013 മുതല്‍ ഒരു രോഗാവസ്ഥയായി അംഗീകരിക്കപ്പെട്ടതാണ്.

∙ ചില കുട്ടികള്‍ക്ക് പ്രശ്‌നം

ഏകദേശം 1000 കുട്ടികളില്‍ നടത്തിയ പഠനത്തിൽ, 10 ശതമാനത്തോളം പേര്‍ക്ക് വിഡിയോ ഗെയിമുകൾ പ്രശ്‌നങ്ങളുണ്ടാക്കിയെങ്കില്‍ മറ്റൊരു 3 ശതമാനം പേരില്‍ ഐജിഡിയുടെ ലക്ഷണങ്ങളും കണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കംപ്യൂട്ടര്‍/ സ്മാര്‍ട് ഫോണ്‍/ ടാബ് സ്‌ക്രീന്‍ ആസക്തി ഏതു പ്രായക്കാരിലും വളരാമെങ്കിലും ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കുട്ടികളിലാണെന്ന് ഗവേഷണം കണ്ടെത്തിയെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ അസോഷ്യേറ്റ് പ്രഫസര്‍ വെയ്ന്‍ വാര്‍ബെര്‍ട്ടണ്‍ പറയുന്നു.

∙ ഓണ്‍ലൈന്‍ ഗെയിമിങ് എന്ന സ്വപ്‌നലോകം

ഒരു കളി ജയിക്കുന്നതിലുള്ള ആനന്ദം, ചില കാര്യങ്ങള്‍ സ്വന്തമായി നിയന്ത്രിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷം തുടങ്ങിയവ ഓണ്‍ലൈന്‍ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ കൗമാരക്കാർക്കു ലഭിക്കുന്നു. അതേസമയം, യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെയൊന്നും തങ്ങള്‍ക്ക് സാധ്യമല്ലെന്ന തോന്നലും അവര്‍ക്കുണ്ടാകുന്നു. ഇത് ഓണ്‍ലൈന്‍ ഗെയിം കളിയോട് കൂടുതല്‍ ആസക്തി വളര്‍ത്തുന്നതിന് സഹായകമാകുന്നുവെന്നും പഠനം പറയുന്നു. 11-13 വയസുകാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ അവര്‍ മൈന്‍ക്രാഫ്റ്റ്, റോബ്ലോക്‌സ്, ഫോര്‍ട്‌നൈറ്റ്, കാള്‍ ഓഫ് ഡ്യൂട്ടി, കൗണ്ടര്‍ സ്‌ട്രൈക്: ഗ്ലോബല്‍ ഓഫന്‍സിവ് തുടങ്ങിയ ഗെയിമുകള്‍ ഏറെനേരം കളിക്കുന്നതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു.

∙ ഓണ്‍ലൈനില്‍ ചെയ്യുന്നത് ആവര്‍ത്തനം

ഓണ്‍ലൈന്‍ ഗെയിമുകളുടെയും സമൂഹ മാധ്യമങ്ങളുടെയും ഒരു വലിയ പ്രശ്നം അവയുടെ ആവര്‍ത്തനദൂഷ്യമാണ് (repetitive). ഒരേ കാര്യം ആവര്‍ത്തിച്ചു ചെയ്യുമ്പോള്‍ അധികം തലച്ചോര്‍ ഉപയോഗിക്കേണ്ടി വരുന്നില്ല. ഇത് തലച്ചോറിനെ മന്ദിപ്പിച്ചേക്കാം. ധരാളം സമയം കംപ്യൂട്ടിങ് സ്‌ക്രീനുകളുടെ മുന്നില്‍ ചെലവിടുന്നവരുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്തതില്‍നിന്ന് ഇത് വ്യക്തമായിരുന്നുവെന്ന് പഠനം പറയുന്നു.

∙ കുട്ടികളെ സൂക്ഷിക്കേണ്ടത് എപ്പോള്‍?

കുട്ടികൾ കൂടുതല്‍ സമയവും മുറിക്കുള്ളിൽ ചെലവിടാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, പഠനത്തില്‍ പിന്നോട്ടു പോയി എന്ന് മനസിലാകുന്നുണ്ടെങ്കില്‍, എത്ര സമയമാണ് ഗെയിം കളിക്കുന്നതെന്ന കാര്യത്തെക്കുറിച്ച് നുണ പറയുന്നുണ്ടെങ്കില്‍, മറ്റു വിനോദങ്ങള്‍ വേണ്ടന്നു വയ്ക്കുന്നുണ്ടെങ്കില്‍, സൗഹൃദങ്ങള്‍ക്ക് താത്പര്യം കാണിക്കുന്നില്ലെങ്കില്‍ ഒക്കെ കുട്ടികളെ ഐജിഡി ബാധിച്ചിട്ടുണ്ടാകാം എന്നു സംശയിക്കാം. ഇതു ബാധിച്ച കുട്ടികള്‍ ക്ഷീണിതരും പെട്ടെന്ന് ദേഷ്യം വരുന്നവരുമായി കാണപ്പെടാം. ഗെയിം നിർത്താന്‍ പറഞ്ഞാല്‍ ഇവര്‍ അക്രമാസക്തര്‍ പോലും ആകാം.

ഇത്തരക്കാര്‍ക്കുള്ള ചികിത്സകള്‍ കണ്ടെത്താനുള്ള മേല്‍നോട്ടം വഹിക്കാനായിരിക്കും ഇനി മക്വയര്‍ യൂണിവേഴ്‌സിറ്റി ശ്രമിക്കുക. ഹാംബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുമായി സഹകരിച്ചായിരിക്കും പുതിയ നീക്കം. ഒക്ടോബറിൽ ഇതു തുടങ്ങും.

English Summary: Hidden danger of online gaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com