ആഗോള ഫോൺ വിൽപന 9% കുറഞ്ഞു, രണ്ടാം പാദത്തില്‍ വിറ്റത് 28.7 കോടി ഫോണുകൾ
Mail This Article
ആഗോള സ്മാർട് ഫോൺ വിൽപന രണ്ടാം പാദത്തിൽ 28.7 കോടി യൂണിറ്റായി കുറഞ്ഞു. 9 ശതമാനം ഇടിവാണിത് കാണിക്കുന്നത്. പാർട്സുകളുടെ ക്ഷാമവും മറ്റു ചില പ്രതിസന്ധികളുമാണ് കൂടുതൽ ഫോണുകൾ നിർമിച്ച് വിപണിയിലെത്തിക്കാൻ കഴിയാതെ പോയത്. കോവിഡ് മഹാമാരിക്ക് ശേഷം (2020 ന് ശേഷം) ആദ്യമായാണ് രണ്ടാം പാദത്തിൽ സ്മാർട് ഫോൺ വിപണി ഇത്രയും വലിയ പ്രതിസന്ധി നേരിടുന്നത്.
6.18 കോടി സ്‌മാർട് ഫോണുകൾ വിറ്റ് 21 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയ സാംസങ് ആണ് ഒന്നാമത്. കാര്യമായ വിൽപന നടക്കാതിരുന്നിട്ടും ആപ്പിൾ രണ്ടാം സ്ഥാനം നിലനിർത്തി. 17 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയ ആപ്പിൾ 4.95 കോടി ഐഫോണുകളാണ് വിറ്റത്.
3.96 കോടി യൂണിറ്റുകളുമായി ഷഓമിയാണ് മൂന്നാം സ്ഥാനത്ത്. ഒപ്പോ, വിവോ എന്നിവ യഥാക്രമം 2.73, 2.54 കോടി യൂണിറ്റുകളുമായി ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംകണ്ടെത്തി. വടക്കേ അമേരിക്ക, ചൈന, യൂറോപ്പ് എന്നിവിടങ്ങളിൽ ഐഫോൺ 13 സീരീസിനുള്ള ശക്തമായ ഡിമാൻഡ് പ്രതിസന്ധികൾക്കിടയിലും ആപ്പിളിന് മുന്നേറ്റം നടത്താൻ സഹായിച്ചു.
6 ശതമാനം വാർഷിക വളർച്ച ഉണ്ടായിരുന്നിട്ടും സാംസങ്ങിന്റെ വില്‍പന മുൻ പാദത്തെ അപേക്ഷിച്ച് 16 ശതമാനം ഇടിഞ്ഞു. സ്മാർട് ഫോൺ വിപണി അസാധാരണമായ വെല്ലുവിളികളാണ് നേരിടുന്നതെന്ന് വിദഗ്ധർ പറയുന്നു. വരും പാദങ്ങളിൽ ഈ പ്രതിസന്ധി രൂക്ഷമായേക്കാമെന്നും പ്രവചനമുണ്ട്.
English Summary: Global smartphone shipments down 9% to 287 mn units in Q2: Canalys report