ADVERTISEMENT

വർഷങ്ങളോളം ഉപയോഗിച്ച ഫോൺ റിപ്പയർ ചെയ്യാനായി സർവീസ് സെന്ററിൽ നൽകുന്നത് എല്ലാവർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അപരിചിതർക്ക് നിങ്ങളുടെ ഫോണുകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി രേഖകളും ചിത്രങ്ങളും അതിനകത്തുണ്ടാകും. ഇതിനൊരു പരിഹാരവുമായാണ് സാംസങ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. റിപ്പയർ ചെയ്യാൻ നൽകുമ്പോൾ ഫോണിലെ സ്വകാര്യ ചിത്രങ്ങളും രേഖകളും ചോരാതിരിക്കാനുള്ള പുതിയ ഫീച്ചർ ‘റിപ്പയർ മോഡ്’ ആണ്  സാംസങ് പരീക്ഷിക്കാൻ പോകുന്നത്.

 

സാം മൊബൈലിന്റെ റിപ്പോർട്ട് അനുസരിച്ച് റിപ്പയർ മോഡ് എന്ന പുതിയ സ്വകാര്യത ഫീച്ചർ അവതരിപ്പിക്കാൻ സാംസങ് പ്രവർത്തിക്കുന്നുണ്ടെന്നാണ്. സാംസങ്ങിന്റെ കൊറിയൻ വെബ്‌സൈറ്റിലാണ് പുതിയ വിവരങ്ങൾ കണ്ടെത്തിയത്. ഫോൺ റിപ്പയർ ചെയ്യുന്ന സാങ്കേതിക വിദഗ്ധർക്ക് റിപ്പയർ മോഡ് വഴി പരിമിതമായ ആക്‌സസ് മാത്രമാണ് നൽകുക. 

 

റിപ്പയർ മോഡ് ഓൺ ചെയ്‌തുകഴിഞ്ഞാൽ ചിത്രങ്ങളും സന്ദേശങ്ങളും അക്കൗണ്ടുകളും സാങ്കേതിക വിദഗ്ധരിൽ നിന്ന് മറയ്‌ക്കും. എങ്കിലും സാങ്കേതിക വിദഗ്‌ധർക്ക് ഫോൺ ശരിയാക്കാൻ മതിയായ ആക്‌സസ് ലഭിക്കും. എന്നാൽ, ഇതിൽ ലഭ്യമായ ഉള്ളടക്കം ദുരുപയോഗം ചെയ്യാനും കഴിയില്ല.

 

റിപ്പോർട്ട് അനുസരിച്ച് സാംസങ് ഈ ഫീച്ചർ ഗാലക്‌സി എസ് 21 സീരീസിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു എന്നാണ്. എന്നാൽ മറ്റ് ഹാൻഡ്സെറ്റുകളിലേക്കും ഈ ഫീച്ചർ വ്യാപിപ്പിക്കാനും സാംസങ് നീക്കം നടത്തിയേക്കും. ബിൽറ്റ്-ഇൻ സെറ്റിങ്സ് ആപ്പിലെ ‘ബാറ്ററി ആൻഡ് ഡിവൈസ് കെയർ’ വിഭാഗത്തിൽ പോയി റിപ്പയർ മോഡ് ഓണാക്കാൻ ഉപയോക്താക്കൾക്ക് കഴിയും. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ ഫോൺ റിപ്പയർ മോഡിലേക്ക് പോകും. ഇതോടെ ഫോൺ റിപ്പയർ ചെയ്യുന്ന സാങ്കേതിക വിദഗ്ധന് സ്വകാര്യ ചിത്രങ്ങളും വ്യക്തിഗത ഡേറ്റയും സാങ്കേതികമായി ലഭിക്കാതെ വരും.

 

ഡിഫോൾട്ടായി ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ മാത്രമാണ് റിപ്പയർ ചെയ്യുന്ന വ്യക്തിക്ക് ആക്‌സസ് ചെയ്യാനാകുക. മറ്റൊരു പ്രധാന കാര്യം റിപ്പയർ മോഡ് ഉപയോക്താവിന് മാത്രമാണ് ഓണാക്കാൻ കഴിയുക എന്നതാണ്. പുതിയ ഫീച്ചർ വരുന്ന ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏത് രാജ്യങ്ങളിലാണ് ഫീച്ചർ പുറത്തിറക്കുകയെന്നും ഏത് സാംസങ് മോഡലുകൾക്കാണ് ഇത് ലഭിക്കുകയെന്നും ഇതുവരെ അറിവായിട്ടില്ല.

 

English Summary: Samsung’s Repair Mode will hide your personal pictures, documents before you give your phone for repair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com