മോശം നെറ്റ്‌വർക്ക്: ടെലികോം കമ്പനികൾക്കെതിരെ 5 കോടി പരാതികൾ
Mail This Article
രാജ്യത്തെ ടെലികോം കമ്പനികൾക്കെതിരെ 2022 സാമ്പത്തിക വർഷത്തിൽ 5 കോടിയിലധികം പരാതികൾ ലഭിച്ചതായി എംഒഎസ് കമ്മ്യൂണിക്കേഷൻസ് റിപ്പോർട്ട്. 2021-22 കാലയളവിൽ മൊബൈൽ സേവനങ്ങളുമായി ബന്ധപ്പെട്ട് ടെലികോം ഓപ്പറേറ്റർമാർക്കെതിരെ അഞ്ച് കോടിയിലധികം പരാതികൾ ലഭിച്ചു. ഇതിൽ 54 ശതമാനവും എയർടെല്ലിനെതിരെയും വോഡഫോൺ ഐഡിയയ്‌ക്കെതിരെയുമാണ്.
ഇക്കാര്യം പാർലമെന്റിനെയും അറിയിച്ചു. 2021-22 കാലയളവിൽ മൊബൈൽ ടെലികോം കമ്പനികളുമായി ബന്ധപ്പെട്ട വിവിധ ടെലികോം സേവന ദാതാക്കൾക്കെതിരെ ലഭിച്ച പരാതികളുടെ ഡേറ്റ മന്ത്രി ദേവുസിൻ ചൗഹാൻ രാജ്യസഭയിൽ രേഖാമൂലം നൽകി. ഇതനുസരിച്ച് എയർടെല്ലിന്റെ എണ്ണം 2,99,68,519 ആയിരുന്നു. വോഡഫോൺ ഐഡിയയ്ക്ക് 2,17,85,460. റിലയൻസ് ജിയോയ്‌ക്കെതിരെ 25.8 ലക്ഷം പരാതികളാണ് ലഭിച്ചത്.
മൊത്തത്തിൽ സെല്ലുലാർ മൊബൈൽ ടെലിഫോൺ സേവനങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 5.5 കോടി പരാതികൾ ലഭിച്ചു. 2021-22 കാലയളവിൽ പരാതികളെല്ലാം ഹെൽപ്പ് ലൈൻ നമ്പറുകൾ വഴി ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ), മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ) എന്നിവയ്‌ക്കെതിരായ പരാതികളുടെ എണ്ണം യഥാക്രമം 8.8 ലക്ഷം, 48,170 എന്നിങ്ങനെയാണ്.
ഉപഭോക്തൃ ഹെൽപ്പ് ലൈൻ നമ്പറുകളിലൂടെ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട സേവന ദാതാവാണ് പരിഹരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സേവനദാതാക്കൾ പരാതികൾ പരിഹരിക്കാത്ത സാഹചര്യത്തിൽ പരാതിക്കാരന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ പൊതു പരാതി വിഭാഗത്തെ സമീപിക്കാം. അങ്ങനെ ലഭിക്കുന്ന എല്ലാ പരാതികളും കേന്ദ്രീകൃത പബ്ലിക് ഗ്രീവൻസ് റിഡ്രസ്സൽ ആൻഡ് മോണിറ്ററിങ് സിസ്റ്റം (CPGRAMS) പോർട്ടൽ വഴി നിരീക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.
CPGRAMS പോർട്ടലിലൂടെ 2021-22 കാലയളവിൽ ലഭിച്ച പരാതികളുടെ എണ്ണം 58911 ആയിരുന്നു .അതിൽ 58,224 എണ്ണം പരിഹരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെറ്റ്‌വർക്ക് പോർട്ട് ഔട്ട് തിരഞ്ഞെടുത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ എണ്ണം 2021-22ൽ 52.3 ലക്ഷമാണെന്നും പോർട്ട് ചെയ്യുന്ന വരിക്കാർ 28.8 ലക്ഷമാണെന്നും ചൗഹാൻ പറഞ്ഞു. ടെലികോം മേഖലയിലെ കടുത്ത മത്സരം ബിഎസ്എൻഎല്ലിന് പോർട്ട് ഇൻ ചെയ്യാനും പോർട്ട് ഔട്ട് ചെയ്യാനും കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Over 5 Crore Complaints Received Against Telcos Over Mobile Services