ADVERTISEMENT

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയർ പെഗസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ നിരീക്ഷിക്കുന്നുവെന്ന ആരോപണം പല രാജ്യങ്ങളിലും ഉയർന്നിരുന്നു. സോഫ്റ്റ്‌വെയര്‍ വിവാദമായതോടെ തങ്ങള്‍ സർക്കാരുകള്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കുന്നുള്ളൂ എന്ന വാദം ഉയര്‍ത്തിയാണ് എന്‍എസ്ഒ പ്രതിരോധിച്ചത്.

∙ ആപ്പിള്‍ vs എന്‍എസ്ഒ

ഭൂമിയില്‍ വാങ്ങാവുന്ന ഏറ്റവും സുരക്ഷിതമായ ഫോണ്‍ എന്ന അവകാശവാദവുമായിട്ടായിരുന്നു വര്‍ഷങ്ങളോളം ഐഫോണ്‍ വിറ്റുവന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐഫോണിലേക്ക് പെഗസസിനു പുറമെ ഹാക്കര്‍മാരും ഐഫോണിന് ആപ്പിള്‍ ഒരുക്കിയിരുന്ന സുരക്ഷാവലയം ഭേദിക്കാന്‍ തുടങ്ങിയിരുന്നു. ഐഫോണ്‍ ഹാക്കിങ്ങിനെ ചുറ്റിപ്പറ്റി ഒരു കുടില്‍വ്യവസായം തന്നെ വളര്‍ന്നില്ലേ എന്ന സംശയം പോലും ഉന്നയിക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഒരു കൂട്ടം മാധ്യമപ്രവര്‍ത്തികര്‍ ‘ദ് പെഗസസ് പ്രോജക്ട്’ എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ട് പ്രകാരം പെഗസസ് മാത്രം 30,000 ലേറെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും നിയമജ്ഞരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ബിസിനസുകാരുടെയും ഒക്കെ ഫോണുകളില്‍ കയറിക്കൂടി എന്നു പറയുന്നു. വിവിധ ആക്രമണ രീതികളാണ് ഇതിനായി ഹാക്കര്‍മാര്‍ ഉപയോഗിച്ചത്. പല സീറോ-ക്ലിക് സീറോ-ഡെയ്‌സ് ആക്രമണങ്ങളും അവര്‍ നടത്തി.

∙ ഉപയോക്താവ് അറിയാതെ ക്യാമറ വരെ ഉപയോഗിക്കാം

ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ പെഗസസ് ഉപയോഗിച്ച് റിമോട്ടായി ശേഖരിക്കാമെന്നതു കൂടാതെ, ഫോണിന്റെ മൈക്രോഫോണും ക്യാമറയും ഉപയോക്താവ് അറിയാതെ ഉപയോഗിക്കാമായിരുന്നു. വിളിക്കുന്ന കോളുകള്‍ കേള്‍ക്കാം. ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്താം. ഫോട്ടോകളെക്കുറിച്ചും സന്ദേശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എടുക്കാം. ഐഫോണിന്റെ ഉടമയെക്കൊണ്ട് ഒരു ലിങ്കില്‍ പോലും ക്ലിക്ക് ചെയ്യിക്കാതെയാണ് ഇതെല്ലാം നടത്തിവന്നത്.

∙ ഒരു ഉപകരണവും 100 ശതമാനം സുരക്ഷിതമാക്കാനാവില്ല

പക്ഷേ, 2021 സെപ്റ്റംബറില്‍ പെഗസസ് ഇന്‍സ്‌റ്റാള്‍ ചെയ്യാനായി എന്‍എസ്ഒ പ്രയോജനപ്പെടുത്തിവന്ന സോഫ്റ്റ്‌വെയര്‍ പഴുത് ആപ്പിള്‍ അടച്ചിരുന്നു. നവംബറില്‍ അമേരിക്ക എന്‍എസ്ഒയെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു. ആപ്പിള്‍ നല്‍കിയ പരാതി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍, 2022 ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ജോര്‍ദാനിലെ ഒരു മാധ്യമപ്രവര്‍ത്തകന്റെ ഐഫോണ്‍ പെഗസസ് ഉപയോഗിച്ച് ഭേദിച്ചു. ഇത് ആപ്പിള്‍ കേസ് നല്‍കി ആഴ്ചകള്‍ക്കു ശേഷമാണ് നടന്നത്. പെഗസസിന്റെ പ്രവര്‍ത്തന രീതി പഠനവിധേയമാക്കിയ ഗവേഷകര്‍ പറയുന്നത് ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുന്ന ഒരു ഉപകരണവും 100 ശതമാനം സുരക്ഷിതമാക്കാനാവില്ല എന്നാണ്.

എന്നാല്‍, തങ്ങളുടെ സോഫ്റ്റ്‌വെയറിലേക്ക് നിരീക്ഷണ സംവിധാനങ്ങള്‍ നിക്ഷേപിക്കുന്ന രീതി സൂക്ഷ്മമായി പഠിച്ച ആപ്പിള്‍ ഇതിനെതിരെ പുതിയ പ്രതിരോധ ലെയർ സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോള്‍. അതാണ് ലോക്ഡൗണ്‍ മോഡ്. ഐഒഎസ് 16 ലെ ഒരു ഫീച്ചറാണിത്. ഐഫോണ്‍ 8 മുതലുള്ള ഫോണുകളിലെല്ലാം ഇത് ആക്ടിവേറ്റ് ചെയ്യാം. ഉപയോക്താവിനെ ലക്ഷ്യമിട്ടു നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പരിചയാകുകയാണ് ലോക്ഡൗണ്‍ മോഡ്.

∙ എന്താണ് ലോക്ഡൗണ്‍ മോഡ്?

ആപ്പിള്‍ ഇത് തങ്ങളുടെ വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആദ്യം പരിചയപ്പെടുത്തിയത്. ഇപ്പോള്‍ ഐഫോണുകളില്‍ എത്തിയിരിക്കുന്ന ഇത് താമസിയാതെ ഐപാഡ് ഒഎസിലും മാക്ഒഎസിലും ലഭ്യമാക്കും. പെഗസസ് പോലെയുള്ള അത്യാധുനിക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാന്‍ സാധ്യതയുള്ളവരാണ് ഇതേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്. കാരണം ഇത് ആക്ടിവേറ്റ് ചെയ്താല്‍ ഫോണിന്റെ പല ഫീച്ചറുകളും പ്രവര്‍ത്തിക്കില്ല.

∙ ലോക്ഡൗണ്‍ മോഡ് ആക്ടിവേറ്റ് ചെയ്താല്‍ എന്തു സംഭവിക്കും?

ചില ഫീച്ചറുകള്‍ പ്രവര്‍ത്തിക്കില്ലെന്നു പറഞ്ഞല്ലോ. ഉദാഹരണത്തിന് ഒരു ടെക്‌സ്റ്റ് സന്ദേശത്തില്‍ വന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അതിന്റെ പ്രിവ്യൂ കാണാനാകില്ല. ആക്രമണകാരികള്‍ ഒരാളുടെ ഐപി അഡ്രസ് അറിയാന്‍ ഇത് ഉപയോഗിക്കുന്നു എന്നതാണ് കാരണം. അതേസമയം, ഈ ലിങ്ക് കോപി ചെയ്ത് ബ്രൗസറില്‍ പേസ്റ്റ് ചെയ്താല്‍ അത് പ്രവര്‍ത്തിക്കുകയും ചെയ്യും. ചുളുവില്‍ ഐപി അറിയുന്നതു തടയാനാണിത്. ആപ്പിളിന്റെ ബ്രൗസറായ സഫാരിയിലെ ചില ഫീച്ചറുകളും പ്രവര്‍ത്തിക്കില്ല. ഇത് ചില വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ചില വെബ്‌സൈറ്റുകള്‍ അതിവേഗം ലോഡ് ആവില്ല. ഫെയ്‌സ്‌ടൈം കോള്‍ നടത്തേണ്ടയാള്‍ നേരത്തേ കോള്‍ റിക്വെസ്റ്റ് നടത്തിയിരിക്കണം. ഐഫോണ്‍ വഴി മുൻപ് ഇടപെട്ടിട്ടില്ലാത്തവരുമായി നോട്‌സിലും കലണ്ടറിലുമുള്ള ആപ്പിളിന്റെ സര്‍വീസ് ഇന്‍വിറ്റേഷന്‍സ് നടത്താനാവില്ല.

∙ എങ്ങനെയാണ് ലോക്ഡൗണ്‍ മോഡ് എനേബിൾ ചെയ്യുന്നത്?

തങ്ങള്‍ക്കെതിരെ സ്‌പൈവയര്‍ ആക്രമണം ഉണ്ടായേക്കാമെന്നു ഭയക്കുന്നവര്‍ മാത്രം ഇതു ചെയ്താല്‍ മതിയാകും. ഐഒഎസ് 16ല്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണെങ്കില്‍ സെറ്റിങ്‌സിലുള്ള പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി വിഭാഗം പരിശോധിക്കുക. അവിടെ ലോക്ഡൗണ്‍ മോഡ് കാണാനാകും. ഇത് എനേബിൾ ചെയ്താല്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ആകുകയും ചില ഫങ്ഷനുകള്‍ ലഭ്യമല്ലാതാകുകയും ചെയ്യും. സഫാരിയില്‍ ലോക്ഡൗണ്‍ മോഡ് എനേബിൾഡ് എന്ന് മുകളില്‍ എഴുതിക്കാണിച്ചിരിക്കും. ഏതുസമയത്തും ലോക്ഡൗണ്‍ മോഡ് വേണ്ടന്നുവയ്ക്കുകയും ചെയ്യാം.

∙ ആരാണ് ഇത് പ്രയോജനപ്പെടുത്തേണ്ടത്?

തങ്ങളുടെ ഫോണ്‍ വിളികള്‍ ചോര്‍ത്തിയേക്കാമെന്നും ക്യാമറയും മൈക്രോഫോണും അടക്കമുള്ള ഫീച്ചറുകള്‍ തങ്ങളറിയാതെ ഉപയോഗിച്ചേക്കാമെന്നും ഭയക്കുന്നവര്‍ ഇത് ആക്ടിവേറ്റ് ചെയ്യണം. നിയമ രംഗത്തും രാഷ്ട്രീയ-ബിസിനസ് മേഖലകളിലും ഉള്ളവര്‍ ഇത് പ്രയോജനപ്പെടുത്തുന്നത് ഗുണകരമായേക്കാം. അതേസമയം, ലോക്ഡൗണ്‍ മോഡും ഒരു സോഫ്റ്റ്‌വെയര്‍ കവചം മാത്രമാണ്. അതും തകര്‍ക്കാനുള്ള സാധ്യതയൊന്നും സുരക്ഷാവിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

∙ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ തേഡ് പാര്‍ട്ടി ക്യാമറാ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രശ്‌നം

ഐഫോണിലുള്ള ക്യാമറാ ആപ്പ് അല്ലാതെ തേഡ്പാര്‍ട്ടി ക്യാമറാ ആപ്പുകള്‍ ഉപയോഗിച്ചു പകര്‍ത്തുന്ന ഫോട്ടോകള്‍ക്കും വിഡിയോയ്ക്കും ഐഫോണ്‍ 14 പ്രോ സീരീസില്‍ പ്രശ്‌നങ്ങള്‍ കാണുന്നതായി ഉപയോക്താക്കള്‍ പറയുന്നു എന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക്‌ടോക് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പോലും പ്രശ്‌നങ്ങള്‍ കാണാമെന്നാണ് റിപ്പോര്‍ട്ട്.

∙ നതിങ് പുതിയ ഉപകരണം ഇറക്കുന്നോ?

നതിങ് പുതിയ ഉപകരണം പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് സൂചന നൽകുന്ന ട്വീറ്റ് നടത്തിയതാണ് നതിങ് പുതിയ ഉപകരണം അവതരിപ്പിക്കാന്‍ ഒരുങ്ങുകയായിരിക്കാം എന്ന ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചത്. അതേസമയം, ഇത് പുതിയ നിറത്തിലുള്ള നതിങ് ഫോണ്‍ (1) തന്നെ ആയിരിക്കാമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നതിങ് ഫോണ്‍ (1) ഇറക്കിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളു. ഇത്ര പെട്ടെന്ന് പുതിയൊരു ഉപകരണം ഇറക്കാന്‍ കമ്പനിക്ക് സാധിച്ചേക്കില്ലെന്നും വാദമുണ്ട്.

∙ നതിങ് ഒഎസ് 1.1.4 പുറത്തിറക്കി

നതിങ് ഫോണ്‍ (1) ഉപയോക്താക്കള്‍ക്കായി നതിങ് ഒഎസ് 1.1.4 പുറത്തിറക്കി. ഏകദേശം 136 എംബിയാണ് ഇതിന്റെ സൈസ്. ക്യാമറയ്ക്ക് അടക്കം ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ളതാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേ ഉപയോഗിക്കുമ്പോള്‍ ബാറ്ററി തീരുന്നത് കുറയ്ക്കുകയും ചെയ്യും.

English Summary: What is Apple’s ‘Lockdown’ mode on iPhone and who should really activate it?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com