ADVERTISEMENT

പ്രമുഖ ഐടി കമ്പനിയായ വിപ്രോ ഇരട്ട ജോലിയുമായി ബന്ധപ്പെട്ട് 300 ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ വ്യവസ്ഥകൾക്ക് വിരുദ്ധമായി മറ്റൊരിടത്തുകൂടി രഹസ്യമായി ജോലി ചെയ്തവരെയാണ് പിരിച്ചുവിട്ടത്. ‘മൂൺലൈറ്റിങ്’ എന്ന പേരിലുള്ള ഇരട്ട ജോലി കോവിഡ് കാലത്ത് വർക് ഫ്രം ഹോം വ്യാപകമായതോടെ വർധിച്ചിരുന്നു. 

 

കമ്പനിയിലെ 300 ജീവനക്കാർ ഒരേ സമയം മറ്റു കമ്പനികളിലും ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇത്തരം ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി കമ്പനി ചെയർമാൻ റിഷദ് പ്രേംജി അറിയിച്ചു. വിപ്രോയിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റു ടെക് കമ്പനികളിലും ജോലി ചെയ്യുന്നവരുമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് കൃത്യമായി ചെയ്തിരുന്ന 300 പേരെ കണ്ടെത്തി പിരിച്ചുവിട്ടെന്നും പ്രേംജി പറഞ്ഞു.

 

മൂൺലൈറ്റിങ് എന്നത് മേധാവിയുടെ അറിവില്ലാതെ മുഴുവൻ സമയ ജോലിയ്‌ക്കൊപ്പം മറ്റൊരു ജോലിയോ പ്രോജക്റ്റോ ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. ഇത് നിയമവിരുദ്ധമായ കാര്യമാണ്, കുറ്റം ചുമത്തി ജീവനക്കാരെ പിരിച്ചുവിടാം. ഇക്കാര്യം വ്യക്തമാക്കി പ്രേംജി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനെ വിപ്രോ ചെയർമാൻ റിഷദ് പ്രേംജി രൂക്ഷമായാണ് വിമർശിച്ചത്. ഐടി കമ്പനികളെല്ലാം ഇത്തരക്കാർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ്.

 

പ്രേംജിയുടെ ട്വീറ്റ് ടെക് മേഖലയിൽ വലിയ ചർച്ചയായിട്ടുണ്ട്. മിക്ക ഐടി കമ്പനികളും ജീവനക്കാർക്കിടയിലെ അത്തരം പ്രവർത്തികളിൽ ജാഗ്രത പുലർത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇൻഫോസിസ് ജീവനക്കാർക്കും ഇത് സംബന്ധിച്ച് ഇമെയിൽ അയച്ചിരുന്നു. ഇരട്ട ജോലിയോ 'മൂൺലൈറ്റിങ്ങോ' അനുവദിക്കില്ലെന്ന് മെയിലിൽ ഊന്നിപ്പറയുന്നുണ്ട്. നിയമന കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ജോലിയിൽ നിന്ന് പിരിച്ചുവിടാൻ പോലും ഇടയാക്കുമെന്നും മുന്നറിയിപ്പിലുണ്ട്.

 

മറ്റൊരു മുൻനിര ഐടി കമ്പനിയായ ഐബിഎം ഇന്ത്യയും മൂൺലൈറ്റിങ്ങിനെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് അനീതിപരമായ സമ്പ്രദായമാണെന്നാണ് ഐബിഎം മേധാവി വിശേഷിപ്പിച്ചത്. ഒരേ സമയം കമ്പനിയിലെ ജീവനക്കാർ ഐബിഎമ്മിൽ മാത്രമേ ജോലി ചെയ്യൂ എന്ന കരാറിൽ ഒപ്പുവെക്കാറുണ്ടെന്ന് ഐബിഎമ്മിന്റെ ഇന്ത്യ, ദക്ഷിണേഷ്യ മാനേജിങ് ഡയറക്ടർ സന്ദീപ് പട്ടേൽ വ്യക്തമാക്കി.

 

English Summary: Wipro fires 300 staff members found to be moonlighting for competitors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com