ബൈജൂസും മെറ്റയും മാത്രമല്ല, 795 കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി പോയത് 1.25 ലക്ഷം പേർക്ക്

Mail This Article
ആമസോൺ -10,000, മെറ്റ -11,000, ട്വിറ്റർ - 3700; പരിചയമുള്ള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ തോത് കേൾക്കുമ്പോൾ നാം ഞെട്ടുന്നു, അവരുടെ വേദനയിൽ പങ്കുചേരുന്നു, പ്രതിഷധിക്കുന്നു. ആമസോണും മെറ്റയും ട്വിറ്ററുമെല്ലാം ബോധപൂർവം തൊഴിലാളിവിരുദ്ധ നടപടികൾക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അവരുടെ ഓഫിസുകളിൽ കൊടി നാട്ടി സമരം ചെയ്യണമെന്നും ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ, യഥാർഥ കണക്കുകൾ പ്രകാരം ഐടി വ്യവസായത്തിൽ അടിമുടി പിരിച്ചുവിടലിന്റെ കാലമാണ്. കോവിഡ് മൂലമുണ്ടായ മാന്ദ്യത്തിന്റെ തുടർച്ചയാണിത് എന്നു ലളിതമായി പറയാം. ഞങ്ങളൊക്കെ മാസ്ക് ഊരിയല്ലോ, ഇനിയെന്തു മാന്ദ്യം എന്നു ചോദിച്ചാൽ ഉഷാറാവുന്ന ഒന്നല്ല ടെക് വ്യവസായം. വല്ലാതെയങ്ങു വികസിച്ചുനിന്ന മേഖല ഇപ്പോഴത്തെ സാഹചര്യത്തിൽ ചുരുങ്ങിയേ മതിയാകൂ എന്നതാണ് സത്യം. ഉൽപാദനം കുറവ്, വരുമാനം കുറവ്, വളർച്ച കുറവ്. ഈ സാഹചര്യത്തിൽ ജീവനക്കാരെ കുറച്ച്, ഓഫിസിന്റെ വലുപ്പം കുറച്ച് കമ്പനി ലാഭത്തിലാക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടത് പിടിച്ചുനിൽക്കാൻ അനിവാര്യമാണ്. ലഭ്യമായ കണക്കുകൾ വച്ച്, 2022ൽ ഇതുവരെ, ലോകമെങ്ങുമുള്ള 795 ഐടി കമ്പനികളിൽ നിന്നായി 1,21,667 പേരെയാണ് പിരിച്ചുവിട്ടത്. ഓരോ ദിവസവും പട്ടികയിൽ പുതിയ കമ്പനികൾ ഇടംപിടിക്കുന്നു. കോവിഡ് ആരംഭിച്ചതിനു ശേഷമുള്ള കണക്ക് നോക്കിയാൽ 1333 ഐടി കമ്പനികളിൽനിന്ന് പിരിച്ചുവിട്ടത് 2,17,658 ജീവനക്കാരെ. ഐടി രംഗത്തും കോവിഡിനേക്കാൾ മാരകമാണ് പോസ്റ്റ് കോവിഡ് പ്രതിസന്ധി എന്നു ചുരുക്കം. എന്താണ് ഐടി മേഖലയിൽ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് കോവിഡിനു ശേഷം കൂട്ടിപ്പിരിച്ചുവിടൽ ഇത്രയേറെ ശക്തമാകുന്നത്? ഇത് സമ്പദ്‌വ്യവസ്ഥയെയും തൊഴിലന്തരീക്ഷത്തെയും എങ്ങനെ ബാധിക്കും? പ്രമുഖ കമ്പനികൾ മാത്രമാണോ പിരിച്ചുവിടലിനു മുൻകയ്യെടുക്കുന്നത്? ഏതെല്ലാം മേഖലയിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്? വിഷയം വിശദമായി പരിശോധിക്കുകയാണ്, രണ്ടു ഭാഗങ്ങളിലായി മനോരമ ഓൺലൈൻ പ്രീമിയത്തിൽ. വിശകലനത്തിന്റെ ഒന്നാം ഭാഗം വായിക്കാം... കോവിഡ് കാലത്ത് എല്ലാ ഐടി കമ്പനികളും വികസിക്കുകയും ഓൺലൈൻ സേവനങ്ങളെല്ലാം വലിയ വളർച്ച രേഖപ്പെടുത്തുകയും ചെയ്തെങ്കിലും കോവിഡ് കഴിഞ്ഞതോടെ വളർച്ചയുടെ ദിശ മാറി. ആമസോൺ ലോകമെങ്ങുമുള്ള അവരുടെ ഓഫിസുകളിലെ വിവിധ വിഭാഗങ്ങളിൽ നിന്നായി പതിനായിരത്തോളം പേരെ പിരിച്ചുവിടുമെന്നുള്ള വിവരമാണ് ടെക് പിരിച്ചുവിടലിൽ ഏറ്റവും ഒടുവിലത്തേത്. അങ്ങനെയെങ്കിൽ കോവിഡ് ആരംഭിച്ചതിനു ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും ആമസോണിലേത്. 2020നു ശേഷം ടെക് വ്യവസായത്തിൽ ഏറ്റവുമധികം ജീവനക്കാരെ പിരിച്ചുവിട്ടത് മെറ്റയാണ്. എന്നാൽ, ആകെ ജീവനക്കാരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ പകുതിയോളം പേരെ പിരിച്ചുവിട്ട ട്വിറ്റർ ആണ് പിരിച്ചുവിട്ടലിൽ ഞെട്ടിച്ചത്. കോവിഡ് ആരംഭിച്ചതിനു ശേഷമുള്ള ടെക് പിരിച്ചുവിടലിന്റെ പൊതുസ്വഭാവം പരിശോധിച്ചാൽ റിയൽ എസ്റ്റേറ്റ്, എജ്യുടെക്, ക്രിപ്റ്റോകറൻസി, ഡേറ്റ കമ്പനികളാണ് ഏറ്റവുമധികം പിരിച്ചുവിടൽ നടത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാം.