ഇന്ത്യയിൽ നീക്കം ചെയ്തത് 5 ലക്ഷം യൂട്യൂബ് ചാനലുകൾ, 17 ലക്ഷം വിഡിയോകൾ; കാരണമെന്ത്?
Mail This Article
2022 ജൂലൈയ്ക്കും സെപ്റ്റംബറിനുമിടയിൽ ഇന്ത്യയിൽ നിന്ന് 17 ലക്ഷം വിഡിയോകൾ നീക്കം ചെയ്തുവെന്ന് യൂട്യൂബ് റിപ്പോർട്ട്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ആഗോളതലത്തിൽ 56 ലക്ഷത്തിലധികം വിഡിയോകളും നീക്കം ചെയ്തിട്ടുണ്ട്.
കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് അനുസരിച്ച് ഈ വിഡിയോകളിൽ 94 ശതമാനത്തിലേറെയും ആദ്യം ഫ്ലാഗ് ചെയ്‌തത് മെഷീനുകളാണെന്നും കണ്ടെത്തി. മെഷീനുകൾ കണ്ടെത്തിയ വിഡിയോകളിൽ 36 ശതമാനവും ആരെങ്കിലും കാണുന്നതിന് മുൻപ് നീക്കംചെയ്യാനായി. 31 ശതമാനം വിഡിയോകൾ നീക്കംചെയ്യുന്നതിന് മുൻപ് ഒന്ന് മുതൽ 10 വരെ വ്യൂസ് ലഭിച്ചു.
യൂട്യൂബിന്റെ 67 ശതമാനത്തിലധികം നിയമലംഘന വിഡിയോകളും 10 ൽ കൂടുതൽ വ്യൂസ് ലഭിക്കുന്നതിന് മുൻപ് നീക്കം ചെയ്യാനായി. ഇതിനുപുറമെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതിന് മൂന്നാം പാദത്തിൽ 50 ലക്ഷത്തിലധികം ചാനലുകളും യൂട്യൂബ് നീക്കം ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന മെറ്റാഡാറ്റ അല്ലെങ്കിൽ ചിത്രങ്ങൾ, സ്‌കാമുകൾ, വിഡിയോ, കമന്റ് സ്‌പാം എന്നിവ ഉൾപ്പെടെ കമ്പനിയുടെ സ്‌പാം നയങ്ങൾ ലംഘിച്ചതിനണ് ഈ ചാനലുകളിൽ മിക്കവയും നീക്കം ചെയ്തത്.
കഴിഞ്ഞ പാദത്തിൽ 72.8 കോടിയിലധികം കമന്റുകളും നീക്കം ചെയ്‌തു. ഇവയിൽ ഭൂരിഭാഗവും സ്‌പാമായിരുന്നു. നീക്കം ചെയ്ത കമന്റുകളിൽ 99 ശതമാനത്തിലേറെയും മെഷീൻ തന്നെ സ്വയമേവ കണ്ടെത്തിയതാണ്. മെഷീൻ ലേണിങ്ങും ഹ്യൂമൻ റിവ്യൂവേഴ്‌സും ചേർന്നാണ് യൂട്യൂബ് വിഡിയോകൾ നിരീക്ഷിച്ച് നയങ്ങൾ നടപ്പിലാക്കുന്നത്.
English Summary: YouTube removes 1.7 mn videos in India for violating its norms in Q3