ADVERTISEMENT

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയില്‍ നൈപുണ്യമുള്ളവരുണ്ട്, പ്രതീക്ഷയ്ക്കും വകയുണ്ട്. എന്നാല്‍ കേരളത്തിനു പുറത്തുള്ള സാധ്യതകളെക്കുറിച്ച് വേണ്ടത്ര ധാരണകളില്ല എന്നാണ് ഈ കമ്പനികളിലെ നിക്ഷേപ സാധ്യതകളാരാഞ്ഞ് കേരളത്തിനു പുറത്തു നിന്നെത്തിയ എയ്ഞ്ചല്‍ നിക്ഷേപകരുടെ സംഘം നിരീക്ഷിച്ചത്. കോവളത്തു നടന്ന ദ്വിദിന 'ഗ്ലോബല്‍ ഹഡ്ല്‍ 2022' സംഗമത്തില്‍ വച്ച് കേരളത്തിലെ നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം സംസാരിച്ച സംഘമാണ് മറ്റിടങ്ങളിലെ വിപണന സാധ്യതകളെക്കുറിച്ചുള്ള ധാരണക്കുറവിനെക്കുറിച്ച് ഊന്നിപ്പറഞ്ഞത്. സംഗമം സംഘടിപ്പിച്ചത് സംരംഭകത്വ വികസന പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന പ്രധാന ഏജന്‍സിയായ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആയിരുന്നു.

കേരളത്തിനു പുറത്തു നിന്നെത്തിയ എയ്ഞ്ചല്‍ നിക്ഷേപകരില്‍ പലര്‍ക്കും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉൽപന്നങ്ങൾ പലതും താത്പര്യജനകമായി തോന്നിയെന്നതു കൂടാതെ പലരും ചില കമ്പനികളില്‍ നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കുന്നുമുണ്ട്. എന്നാല്‍, ഈ കമ്പനികള്‍ പുറത്തെ വിപണികളിലെ സാധ്യതകളെക്കുറിച്ച് ഉള്‍ക്കാഴ്ചകള്‍ വളര്‍ത്തിയിട്ടില്ല എന്നുള്ള കാര്യമാണ് നിക്ഷേപകരില്‍ പലര്‍ക്കും എടുത്തു പറയാനുണ്ടായിരുന്നത്. പുറത്തുള്ള വിപണികളുടെ വ്യാപ്തി എന്തുമാത്രമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിവില്ല എന്നതു കൂടാതെ ദൃഢാസക്തിയില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

നിക്ഷേപം പ്രതീക്ഷിച്ചെത്തിയ കമ്പനികള്‍ പ്രശ്‌നപരിഹാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ 'ഉണ്ട്' എന്നു പറയാനാണ് തോന്നുന്നത്. പക്ഷേ അവര്‍ തങ്ങളുടെ ഉൽപന്നങ്ങള്‍ വേണ്ട വിധത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ 'ഇല്ല' എന്ന ഉത്തരം നല്‍കേണ്ടി വരുമെന്നാണ് 8എക്‌സ് വെഞ്ച്വേഴ്‌സ് കമ്പനിയുടെ മാനേജിങ് പാര്‍ട്ണറായ ചിരാഗ് ഗുപ്ത മനോരമയോട് പറഞ്ഞത്. ഗുപ്ത ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു നിക്ഷേപകനാണ്. കേരളത്തിലെ ടെക്‌നോളജി കമ്പനികളെ ആശ്രയിക്കുന്നതില്‍ താത്പര്യമുള്ള വ്യക്തി കൂടിയായ ചിരാഗ് പറയുന്നത് പുറത്തുള്ള വിപണികളിലെ സാധ്യതകള്‍ ചൂഷണം ചെയ്യുന്നതിൽ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകൾക്ക് ധാരണയില്ല എന്നാണ്.

 

പുറത്തെ വിപണികള്‍ക്ക് എന്തു വലുപ്പമുണ്ട്, എന്തു പ്രശ്‌നമാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നത് എന്നതിനെപ്പറ്റിയൊന്നും ഈ കമ്പനികള്‍ക്ക് വേണ്ടത്ര ധാരണയില്ല. എന്നാല്‍, കേരളത്തിനു പുറത്തേക്കു പോയിട്ടുള്ള സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ക്ക് പുറത്തെ പരിസ്ഥിതികള്‍ കൂടുതല്‍ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ചില സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ടീമിനെ കേരളത്തില്‍ കേന്ദ്രീകരിച്ച് ഇന്ത്യയൊട്ടാകെ സേവനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നു. ഇതൊരു നല്ല തന്ത്രമാണെന്നും ചിരാഗ് പ്രകീര്‍ത്തിച്ചു.

 

കമ്പനി തുടങ്ങിയ ശേഷം എയ്ഞ്ചല്‍ ഇന്‍വെസ്റ്ററായി മാറിയ രാഹുല്‍ പ്രിഗ്വറ്റും ചിരാഗിന്റെ അഭിപ്രായം ശരിവച്ചു. ഇപ്പോള്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഗ്ലോബല്‍ ഹഡ്ല്‍ 2022ല്‍ തന്നെ സമീപിച്ച പല സ്റ്റാര്‍ട്ടപ് കമ്പനി സ്ഥാപകരും നടത്തിയ വിലയിരുത്തലിനെക്കുറിച്ച് സന്തോഷം പ്രകടിപ്പിച്ചില്ല. അവര്‍ക്ക് തങ്ങളുടെ ഉല്‍പന്നം എത്തേണ്ട വിപണിയില്‍ നിലനില്‍ക്കുന്ന പ്രവണതകളെക്കുറിച്ച് വേണ്ട പ്രാഥമിക ധാരണ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഈ അഭിപ്രായത്തിന് കൂടുതല്‍ വ്യക്തത വരുത്താമോ എന്ന ചോദ്യത്തിന് രാഹുലിന്റെ ഉത്തരം താത്പര്യജനകവും അതേസമയം പേടിപ്പിക്കുന്നതുമായ ഒരു പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരില്‍ പലരും ധാരാളം സിദ്ധാന്തങ്ങള്‍ പറഞ്ഞു. ഇതില്‍ പലതും വിശദീകരിക്കാന്‍ അവര്‍ക്കു തന്നെ കെല്‍പ്പില്ലായിരുന്നു. നിക്ഷേപകരായ തങ്ങള്‍ക്ക് സിദ്ധാന്തം കേള്‍ക്കാനല്ലായിരുന്നു താത്പര്യം മറിച്ച് ആശയങ്ങളുടെ പ്രയോജനക്ഷമതയെക്കുറിച്ച് അറിയാനായിരുന്നു എന്നും രാഹുല്‍ പറഞ്ഞു. 

ആശയങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്നത് വരച്ചും ഗ്രാഫിക്‌സായും കാണിച്ചു തന്നിരുന്നെങ്കിലെന്ന് രാജസ്ഥാന്‍ സ്വദേശിയായ അദ്ദേഹം പറഞ്ഞു. ലെറ്റ്‌സ്‌വെഞ്ചര്‍ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആണ് രാഹുല്‍. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയില്‍ 850 സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട് ലെറ്റ്‌സ്‌വെഞ്ചര്‍.

 

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നൽകാനായി സ്ഥാപിക്കപ്പെട്ട സർക്കാർ സംവിധാനങ്ങള്‍, വാല്യുവേഷന്‍, വേണ്ട രീതിയില്‍ തങ്ങളുടെ ഉൽപന്നങ്ങൾ പരിചയപ്പെടുത്താനുള്ള ശേഷി, എന്നീ കാര്യങ്ങളില്‍ ഈ കമ്പനികള്‍ക്ക് വര്‍ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഈ വ്യവസായ മേഖലയെ കേരളത്തിലെത്തിക്കണം. അങ്ങനെ ചെയ്താല്‍ തുടക്കാവസ്ഥയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

കേരളത്തിനു പുറത്തുള്ള വിപണികളുടെ ആവശ്യമറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള കഴിവ് കൈവരിക്കാനായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട പരിശീലനം നല്‍കണമെന്ന അഭിപ്രായം തന്നെയാണ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീഡ് എയ്ഞ്ചല്‍സ് എന്ന സ്ഥാപനത്തെ പ്രതിനിധീകരിച്ചെത്തിയ കീര്‍ത്തിയും പറഞ്ഞത്. കേരളത്തിനു പുറത്ത് വമ്പന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പരിശീലനം നല്‍കണമെന്നാണ് കീര്‍ത്തി പറഞ്ഞത്. 

 

അതേസമയം ലീഡ് എയ്ഞ്ചല്‍സിന്റെ പ്രൊഫഷണല്‍ സര്‍വീസസ് വിഭാഗത്തിന്റെ മേധാവിയായ സുമന്‍ സെന്‍ഗുപ്ത കൂടുതല്‍ ശുഭാപ്തിവിശ്വാസമാണ് പങ്കുവച്ചത്. താന്‍ ആശയവിനിമയം നടത്തിയ കമ്പനികള്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കാവുന്നവയാണ് എന്നാണ് സുമന്‍ പറയുന്നത്. കമ്പനികള്‍ക്ക് ഉചിതമായ രീതിയിലുള്ള പരിശീലനവും പിന്തുണയും നല്‍കിയാല്‍ അവയെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അവയ്ക്ക് ഗണ്യമായ രീതിയില്‍ സംസ്ഥാനത്ത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. സംസ്ഥാനത്തിന് ഏറ്റവും ഉചിതമായ മേഖല സോഫ്റ്റ്‌വെയര്‍ആസ് എ സര്‍വീസ് (സാസ്) ആണെന്നും അദ്ദേഹം പറയുന്നു. കൃഷി സാങ്കേതികവിദ്യ, ചികിത്സാ ടെക്‌നോളജി, സാമ്പത്തിക സാങ്കേതികവിദ്യ എന്നിവയ്ക്ക് അപാര സാധ്യതയുണ്ടെന്നും സുമന്‍ പറഞ്ഞു.

 

കേരളത്തില്‍ പ്രാഗത്ഭ്യമുള്ളവര്‍ ഉണ്ട്. സർക്കാരില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. കേരളത്തിനു പുറത്തും ശക്തമായ മലയാളി സാന്നിധ്യം ഉണ്ട്. ഇതെല്ലാം കൊണ്ട് കേരളത്തിലെ സ്റ്റാര്‍ട്ടപ് പരിസ്ഥിതിയില്‍ പ്രതീക്ഷയര്‍പ്പിക്കാമെന്നാണ് സുമന്റെ അഭിപ്രായം. ഇതു കൂടാതെ കേരളത്തിനു പുറത്തുള്ള മലയാളികളില്‍ നിന്ന് സ്റ്റാര്‍ട്ടപ് മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള സാധ്യത ഇതുവരെ സംസ്ഥാനം ആരാഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 

 

∙ ആരാണ് എയ്ഞ്ചല്‍ നിക്ഷേപകര്‍?

 

വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിക്ഷേപമിറക്കാന്‍ സന്നദ്ധരായ ധനികരെയും കമ്പനികളെയുമാണ് എയ്ഞ്ചല്‍ നിക്ഷേപകരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. പകരം അവര്‍ക്ക് തങ്ങള്‍ നിക്ഷേപമിറക്കുന്ന കമ്പനികളില്‍ പങ്കാളിത്തം ലഭിക്കുന്നു. അല്ലെങ്കില്‍ ഓഹരികളോ, അവകാശധനമോ കമ്പനികള്‍ നല്‍കുന്നു.

 

English Summary: Angel investors from outside want Kerala startups understand market better

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com