കുറഞ്ഞ പ്ലാനുകൾ മറന്നേക്കൂ... എയർടെൽ 7 സർക്കിളുകളിൽ കൂടി പുതിയ നിരക്ക് നടപ്പാക്കി
Mail This Article
രാജ്യത്തെ ടെലികോം കമ്പനികളെല്ലാം പ്രതിമാസം ഒരു ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന നിരക്കുകൾ വർധിപ്പിക്കുകയാണ്. എയർടെലിന്റെ പ്രതിമാസ പ്രീ പെയ്ഡ് കുറഞ്ഞ നിരക്ക് ഏഴ് സർക്കിളുകളിൽ കൂടി 155 രൂപയായി ഉയർത്തി. തുടക്കത്തിൽ ഒഡീഷയിലെയും ഹരിയാനയിലെയും രണ്ട് സർക്കിളുകളിൽ പരീക്ഷിച്ച് മാസങ്ങൾക്ക് ശേഷമാണ് ഏഴ് സർക്കിളുകളിൽ കൂടി 99 രൂപയുടെ മിനിമം റീചാർജ് പ്ലാൻ അവസാനിപ്പിച്ചത്. ഇതോടെ ഓരോ ഉപഭോക്താവും പ്രതിമാസം കുറഞ്ഞത് 155 രൂപയ്ക്കെങ്കിലും റീചാർജ് ചെയ്യേണ്ടി വരും.
155 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി, കൂടാതെ 1 ജിബി ഡേറ്റയും 300 എസ്എംഎസും ലഭിക്കും. മികച്ച ഉപഭോക്തൃ സേവനം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് അനുസൃതമായി, ഞങ്ങൾ മീറ്റർ താരിഫ് നിർത്തലാക്കുകയും അൺലിമിറ്റഡ് വോയ്‌സ്, 1 ജിബി ഡേറ്റ, 300 എസ്എംഎസ് എന്നിവ സഹിതം 155 രൂപയുടെ എൻട്രി ലെവൽ പ്ലാൻ അവതരിപ്പിച്ചു എന്നാണ് എയര്‍ടെൽ വക്താവ് പറഞ്ഞത്.
ഇതോടെ 99 രൂപ പായ്ക്ക് ഉപയോഗിച്ച് റീചാർജ് ചെയ്ത എയർടെൽ ഉപഭോക്താക്കൾക്ക് പ്രതിമാസ അടിസ്ഥാനത്തിൽ 57 ശതമാനം അധികം നൽകേണ്ടി വരും. ഇത് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധിക്കാനും കാരണമാകും. മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പ്രകാരം എയർടെല്ലിന്റെ ഉയർന്ന മിനിമം റീചാർജ് പ്ലാനുകൾ വരാനിരിക്കുന്ന മാസങ്ങളിൽ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാമെന്നാണ്. ഇത് കമ്പനിക്ക് 1.3-1.5 ശതമാനം വരെ അധിക വരുമാനം നേടുന്നതിന് സഹായിക്കും.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെലിന് 2022 സെപ്റ്റംബർ വരെയുള്ള ഡേറ്റ പ്രകാരം മൊത്തം 32.8 കോടി വരിക്കാരുണ്ട്. ഇതിൽ ഡേറ്റ ഇതര വരിക്കാർ 10.9 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 99 രൂപയ്ക്ക് 200 എംബി ഡേറ്റയും സെക്കൻഡിന് 2.5 പൈസ നിരക്കിൽ കോളുകളുമാണ് ലഭിച്ചിരുന്നത്. മിനിമം റീചാർജ് മൂല്യത്തിലെ വൻ വർധന വലിയൊരു വിഭാഗം വരിക്കാരെ ബാധിക്കുമെന്നും ഗവേഷണ വിശകലന വിദഗ്ധരായ സഞ്ജേഷ് ജെയിൻ, ആകാശ് കുമാർ എന്നിവർ തയാറാക്കിയ ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
English Summary: Airtel hikes price of minimum monthly prepaid recharge plan to Rs 155 in 7 more circles