ഓസ്‌ട്രേലിയയിലെ സർക്കാർ കെട്ടിടങ്ങളിൽ നിന്ന് ചൈനീസ് നിർമിത നിരീക്ഷണ ക്യാമറകൾ നീക്കം ചെയ്യുമെന്ന് റിപ്പോർട്ട്. ചൈനയിൽ നിർമിച്ച ക്യാമറകളെ വിശ്വാസമില്ലെന്നും ഡേറ്റ ചോർത്താൻ സാധ്യതയുണ്ടെന്നും സർക്കാർ വക്താവ് പറഞ്ഞു. ഓസ്‌ട്രേലിയയിലുടനീളമുള്ള സർക്കാർ കെട്ടിടങ്ങളിലെ ചൈനീസ് നിർമിത സുരക്ഷാ ക്യാമറകളാണ് നീക്കം ചെയ്യുന്നത്.
ഓസ്ട്രേലിയയിലെ സൈബർ സുരക്ഷാ മന്ത്രി ജെയിംസ് പാറ്റേഴ്സൺ നടത്തിയ നിരീക്ഷണ റിപ്പോർട്ട് പ്രകാരം ചൈനീസ് കമ്പനികളായ ഹിക്വിഷൻ, ദാഹുവ എന്നിവ നിർമിച്ച 900 ലധികം ക്യാമറകൾ സർക്കാർ കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ചാരവൃത്തിയും സ്പൈവെയറും കാരണം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് വാദിച്ച് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയതോടെ യുഎസും യുകെയും സർക്കാർ കെട്ടിടങ്ങളിൽ നിന്ന് ചൈനീസ് ക്യാമറകൾ ഇതിനകം തന്നെ നീക്കിയിട്ടുണ്ട്.
250 ലധികം സർക്കാർ കെട്ടിടങ്ങളിൽ കുറഞ്ഞത് 913 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്ക് ശേഷം നിരീക്ഷണ സാങ്കേതികവിദ്യയുടെ ഓഡിറ്റിങ് ആരംഭിച്ചതായി ഓസ്‌ട്രേലിയയുടെ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് സ്ഥിരീകരിച്ചു. അതേസമയം, ക്യാമറകൾ നീക്കം ചെയ്യുന്നത് ചൈനയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് സർക്കാർ വക്താവ് പറഞ്ഞു.
ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന ചില ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങൾക്കും നിരീക്ഷണ ക്യാമറകള്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കും നേരത്തേ തന്നെ യുഎസിൽ നിയന്ത്രണമുണ്ട്. ഇത്തരം ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷനും രംഗത്തുവന്നിരുന്നു. നിരീക്ഷണ ക്യാമറകള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനികളായ ഹാങ്‌സൗ ഹൈക്‌വിഷന്‍ ഡിജിറ്റല്‍ ടെക്‌നോളജി, ഡാഹുവ ടെക്‌നോളജി എന്നീ കമ്പനികളെ നിരോധിക്കാൻ ചില രാജ്യങ്ങള്‍ നീക്കം നടത്തുന്നുണ്ട്. രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്ന വാദമുയര്‍ത്തിയാണ് ഇത്. ഇത്തരം ക്യാമറകളും മറ്റും വില്‍ക്കാനുള്ള അനുമതി ചില രാജ്യങ്ങൾ പിന്‍വലിച്ചേക്കുമെന്നും പറയുന്നു.
English Summary: Chinese-made security cameras to be removed from Australian government buildings