ADVERTISEMENT

17ന് കൊച്ചിയിൽ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്മേളനമായ മനോരമ ഓണ്‍ലൈന്‍ ടെക്സ്പെക്റ്റേഷന്‍സില്‍ ടെക്‌നോളജി, വിനോദ വ്യവസായം,, സമൂഹ മാധ്യമങ്ങള്‍, മൊബൈല്‍സ്, വിഡിയോ, ഇ-കൊമേഴ്‌സ്, വ്യാജ വാര്‍ത്ത, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി സമകാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ ഒട്ടനവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ടെക്സ്പെക്റ്റേഷന്‍സിന്റെ അഞ്ചാം എഡിഷനാണ് ഇത്.

∙ പ്രാദേശിക വിനോദ വ്യവസായം കുതിക്കുമ്പോള്‍

സിനിമകളും സീരിയലുകളും അടക്കം പ്രാദേശിക ഭാഷകളില്‍ നിര്‍മിക്കപ്പെടുന്ന കണ്ടെന്റിന് ഇന്ന് വന്‍ സ്വീകാര്യതയുണ്ട്. ഒരു ഭാഷയില്‍ ചിത്രീകരിച്ച സിനിമയും മറ്റും ഭാഷകളിലെ പ്രേക്ഷകര്‍ രണ്ടു കയ്യുംനീട്ടി സ്വീകരിക്കുന്നതാണ് ഇന്ന് കാണാനാകുന്നത്. പ്രാദേശികതയുടെ സീമ ഭേദിക്കപ്പെടുന്നതിനെക്കുറിച്ചാണ് ടെക്‌സ്‌പെക്റ്റേഷന്‍സിലെ 'ബ്ലറിങ് ദ് ലൈന്‍സ് ഓഫ് റീജനല്‍ എന്റർടെയ്ന്‍‌മെന്റ്' എന്ന പാനല്‍ ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് പ്രമുഖ സിനിമറ്റൊഗ്രഫറും സംവിധായകനുമായ സന്തോഷ് ശിവന്‍, പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ് സഹസ്ഥാപക സുപ്രിയ മേനോന്‍, തിരക്കഥാ രചയിതാവും സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍, സംവിധായകൻ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ഒടിടി മേഖലയിലെ പ്രമുഖ വ്യക്തി സൗഗത മുഖര്‍ജി എന്നിവരാണ്.

∙ സന്തോഷ് ശിവന്‍

മലയാളികള്‍ക്ക് പ്രത്യേകിച്ച് ആമുഖം ആവശ്യമില്ലാത്ത, ഇന്ത്യന്‍ സിനിമയിലെ ഏറ്റവുമധികം മാറ്റുള്ള സിനിമറ്റൊഗ്രഫര്‍മാരില്‍ ഒരാളാണ് സന്തോഷ് ശിവന്‍. ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയ്ക്ക് അമൂല്യമായ സംഭാവനകളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. സന്തോഷ് ശിവന് 11 ദേശീയ പുരസ്‌കാരങ്ങളും അനവധി രാജ്യാന്തര, ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിനിമറ്റൊഗ്രഫേഴ്‌സ് എന്ന സംഘടനയുടെ സ്ഥാപകന്‍ എന്ന നിലയിലും സിനിമാ വ്യവസായത്തിലുള്ളവര്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. 'നിധിയുടെ കഥ' എന്ന മലയാളം സിനിമയിലൂടെ 1986ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടര്‍ന്ന് മുപ്പതിലേറെ വര്‍ഷെ കൊണ്ട് അദ്ദേഹം, മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലടക്കം നാല്‍പ്പതിലേറെ സിനിമകളിലാണ് പ്രവര്‍ത്തിച്ചത്. സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് 2014ല്‍ പത്മശ്രീ ലഭിച്ചു.

santhosh-sivan

∙ സുപ്രിയ മേനോന്‍ പൃഥ്വിരാജ്

നടന്‍ പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലാണ് മലയാളികളില്‍ പലരും സുപ്രിയ മേനോനെ അറിയുന്നതെങ്കിലും സ്വന്തം നിലയില്‍ പേരെടുത്ത ഒരു ജേണലിസ്റ്റുമാണ് അവര്‍. ബിബിസി ന്യൂസിന്റെ മുംബൈ കറസ്‌പോണ്ടന്റ് ആയിരുന്ന സുപ്രിയ, പ്രാധാന്യമര്‍ഹിക്കുന്ന പല സാമൂഹിക പ്രശ്‌നങ്ങളും വെളിച്ചത്തുകൊണ്ടുവന്നിട്ടുമുണ്ട്. എന്നാല്‍, പൃഥ്വിരാജുമായുള്ള വിവാഹത്തിനു ശേഷം സുപ്രിയ സിനിമാ നിര്‍മാണത്തിലേക്കു തിരിയുകയായിരുന്നു. ഇരുവരും ചേര്‍ന്നു സ്ഥാപിച്ച പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്, ചില ബ്ലോക്ബസ്റ്റര്‍ സിനിമകള്‍ അടക്കം നിര്‍മിച്ചിട്ടുണ്ട്. കമ്പനി അടുത്തിടെ പുറത്തിറക്കിയ ചില സിനിമകള്‍ ഡ്രൈവിങ് ലൈസന്‍സ്, നയന്‍, കുരുതി, കടുവ, ജനഗണമന, ഗോള്‍ഡ് തുടങ്ങിയവയാണ്.

supriya-menon

∙ മംമ്ത മോഹൻദാസ്

ടെക്സ്പെക്ടേഷൻസിൽ പ്രാദേശിക സിനിമ, ഒടിടി മേഖലയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ ചലച്ചിത്ര നടിയും പിന്നണി ഗായികയുമായ മംമ്ത മോഹൻദാസും പങ്കെടുക്കുന്നു. മലയാളത്തിനു പുറമെ മറ്റു ചില ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് ഫിലിംഫെയർ അവാർഡുകൾ – സൗത്ത്, 2006-ൽ തെലുങ്കിലെ മികച്ച പിന്നണി ഗായിക, 2010 ൽ മലയാളത്തിലെ മികച്ച നടി, 2010 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മംമ്ത നേടിയിട്ടുണ്ട്. കൂടാതെ നിർമാണ മേഖലയിലും നടി ചുവടുവച്ചിട്ടുണ്ട്. ലോകമേ എന്ന മ്യൂസിക് വിഡിയോയിരുന്നു നടിയുടെ ആദ്യ നിർമാണ സംരംഭം. സംവിധായകൻ വി.കെ. പ്രകാശ് ചിത്രം ലൈവ്, ആസിഫ് അലി ചിത്രം മഹേഷും മാരുതിയും എന്നിവയാണ് മംമ്തയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമകൾ.

Speaker-Article-Image-Mamta

∙ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

ഡിസൈനിങ് രംഗത്തു നിന്നാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സിനിമാ സംവിധാന രംഗത്തേക്ക് എത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയില്‍ വേറിട്ട പാത വെട്ടിത്തുറക്കുകയും ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷൻ. 5.25, ലൂട്‌കേസ്, ആര്‍ക്കറിയാം, കനകം കാമിനി കലഹം, ന്നാ താന്‍ കേസു കൊട് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചില ഹിറ്റ് സിനിമകള്‍.

Ratheesh-Balakrishnan-Poduval

∙ ശങ്കര്‍ രാമകൃഷ്ണന്‍

മലയാളത്തിലെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ചില സിനിമകളില്‍ പ്രവര്‍ത്തിച്ചയാള്‍ എന്ന നിലയിലാണ് ശങ്കര്‍ രാമകൃഷ്ണന്‍ അറിയപ്പെടുന്നത്. 2009ല്‍ കൊച്ചു സിനിമകള്‍ കോര്‍ത്തിണക്കി ഉണ്ടാക്കിയ ‘കേരളാ കഫെ’ യിലാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഇതിലെ ഐലൻഡ് എക്‌സ്പ്രസ് എന്ന സിനിമയാണ് അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ഇതില്‍ പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ പ്രമുഖ നടന്മാരാണ് അഭിനയിച്ചത്. തുടര്‍ന്ന് സന്തോഷ് ശിവന്‍ ചിത്രമായ ഉറുമിയുടെ തിരക്കഥ രചിച്ചു. രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന സിനിമയിലായിരുന്നു നടനായി ശങ്കര്‍ അരങ്ങേറ്റം കുറിച്ചത്. നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്‌റ്റോറി തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം തിരക്കഥ രചിച്ചു.

Shanker-Ramakrishnan

∙ ഒടിടി മേഖലയുടെ ഉള്ളുകള്ളികളെ കുറിച്ച് സംസാരിക്കാന്‍ സൗഗത മുഖര്‍ജി

ഇന്ത്യന്‍ ഒടിടി മേഖലയില്‍ ദ്രുതഗതിയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ സൗഗത മുഖര്‍ജിയെക്കാള്‍ യോജിച്ച അധികം വ്യക്തികള്‍ ഉണ്ടായിരിക്കില്ല. ഇപ്പോള്‍ സോണി പിക്ചേഴ്സ് നെറ്റ്‌വര്‍ക്സിന്റെ ഡിജിറ്റല്‍ ബിസിനസ് വിഭാഗമായ സോണിലിവിന്റെ കണ്ടെന്റ് വിഭാഗം മേധാവിയാണ് അദ്ദേഹം. ഹാര്‍പ്പര്‍കോളിന്‍സില്‍ എഡിറ്ററായി തുടങ്ങി സോണി ലിവിന്റെ കണ്ടെന്റ് മേധാവി വരെയുള്ള അദ്ദേഹത്തിന്റെ യാത്ര സംഭവബഹുലമായിരുന്നു. ഇന്ത്യയില്‍ അതിവേഗം വളരുന്നതും മത്സരം ചൂടുപിടിക്കുന്നതുമായ ബിസിനസ് മേഖലകളിലൊന്നാണ് ഒടിടി പ്ലാറ്റ്ഫോം. കായിക മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് മുതല്‍ ലോകോത്തര സീരിയലുകളുടെയും സിനിമകളുടെയും സ്ട്രീമിങ് വരെ ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴി നടത്തുന്നു. വളര്‍ച്ചാ സാധ്യത മുന്നില്‍ കണ്ട് വിദേശ കമ്പനികളടക്കം മികച്ച തന്ത്രങ്ങള്‍മെനയുന്ന തിരിക്കിലാണിപ്പോള്‍. തങ്ങളുടെയൊപ്പം ഉണ്ടായിരിക്കുകയും പിന്നീട് എച്ബിഓയിലേക്ക് പോകുകയും ചെയ്ത സൗഗത മുഖര്‍ജിയെ തിരിച്ച് തങ്ങള്‍ക്കൊപ്പം എത്തിച്ചാണ് സോണിലിവ് പുതിയ നീക്കം നടത്തിയത്.

Saugata-Mukherjee

സോണിലിവ് വിട്ട് പോയ സൗഗത മുഖര്‍ജി എച്ബിഒ മാക്സിന്റെ കണ്ടെന്റ് വിഭാഗത്തിന്റെ മേധാവിയായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഡിസ്നി+ഹോട്സ്റ്റാറിന്റെ പല നീക്കങ്ങള്‍ക്കും അദ്ദേഹം ചുക്കാന്‍പിടിച്ചിരുന്നു. അതിനു മുൻപ് അദ്ദേഹം, ഇപ്പോള്‍ ഡിസ്നിഇന്ത്യ എന്ന പേരില്‍ അറിയപ്പെടുന്ന, സ്റ്റാര്‍ ഇന്ത്യയുടെ കണ്ടെന്റ് സ്റ്റുഡിയോ വിഭാഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, എഡിറ്റര്‍ എന്നീ തസ്തികകളില്‍ ജോലിയെടുത്തിരുന്നു. ഇതെല്ലാം മൂലം, ഇന്ത്യന്‍ ഒടിടി മേഖലയുടെ ഉള്ളുകള്ളികളെല്ലാം വ്യക്തമായി അറിയുന്ന ആളുകളിലൊരാളായാണ് സൗഗത മുഖര്‍ജി അറിയപ്പെടുന്നത്. സൗഗത മുഖര്‍ജി സോണിലിവില്‍ തിരിച്ചെത്തിയത് 2022 സെപ്റ്റംബറിലാണ്. താന്‍ സോണിലിവിന്റെ വളര്‍ച്ചയ്ക്ക് സാക്ഷ്യംവഹിച്ചിരുന്നു എന്നും‍ കമ്പനിയുടെ വളര്‍ച്ചയില്‍ ഒരിക്കല്‍ കൂടി പങ്കാളിയാകാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

Techspectations-2023

∙ ടെക്സ്പെക്റ്റേഷന്‍സ് 2023

മനോരമ ഓൺലൈൻ 25 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്കു തുടക്കമിട്ട്, ടെക്സ്പെക്‌റ്റേഷൻസ് ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഫെബ്രുവരി 17 ന് നടക്കും. ‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്നതാണ് പ്രധാന പ്രമേയം. ജെയിൻ ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ പ്രമുഖ ടെക് വിദഗ്ധരും സംരംഭകരും പങ്കെടുക്കും. സ്റ്റാർ‌ട്ടപ്പുകളും ഏയ്ഞ്ചൽ നിക്ഷേപകരും, വാർത്തയുടെ ഭാവി, ആർ‌ട്ടിഫിഷ്യൽ ഇന്റലിജൻസും ബിസിനസ് ഇന്റലിജൻസും, പുതിയ ഡിജിറ്റൽ ക്രമത്തിന്റെ നിർവചനം, ആഡംബര ബ്രാന്‍ഡുകളുടെ ഇന്ത്യൻ സാധ്യതകൾ, അതിരുകൾ മായുന്ന വിനോദവ്യവസായം തുടങ്ങിയവയാകും ചർച്ചാ വിഷയങ്ങൾ.

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com സന്ദർശിക്കുക.

English Summary: Blurring Lines of Regional Entertainment – Techspectations – 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com