ADVERTISEMENT

ലോകമെമ്പാടും ഇപ്പോൾ വാര്‍ത്ത ശേഖരിക്കുന്ന, പ്രസിദ്ധീകരിക്കുന്ന രീതിക്കു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഇതിനാല്‍ തന്നെ മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്ടേഷന്‍സിൽ നടക്കുന്ന വാര്‍ത്തയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ച ഈ മേഖലയുടെ ഭാവിയെപ്പറ്റി പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയേക്കും. മാധ്യമ വ്യവസായത്തിലെ പ്രധാനികള്‍ മുതല്‍ മുതിർന്ന മാധ്യമപ്രവര്‍ത്തകര്‍ വരെ ഈ നിര്‍ണായക വിഷയം ചര്‍ച്ച ചെയ്യുന്ന പാനലില്‍ ഉണ്ടായിരിക്കും. ഫെബ്രുവരി 17ന് കൊച്ചിയിലാണ് മനോരമ ഓണ്‍ലൈൻ ഡിജിറ്റല്‍ സംഗമമായ ടെക്‌സ്‌പെക്ടേഷന്‍സിന്റെ അഞ്ചാം എഡിഷന്‍ നടക്കുന്നത്.

ചര്‍ച്ചയില്‍ ഈ പ്രധാന വിഷയത്തെക്കുറിച്ചുള്ള അര്‍ഥവത്തായ ആശയക്കൈമാറ്റമാണ് പ്രതീക്ഷിക്കുന്നത്. വാര്‍ത്താ വ്യവസായത്തില്‍ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, എഡിറ്റോറിയല്‍ ടീമുകള്‍ക്കു മുന്നില്‍ സദാ വന്നുപെട്ടുകൊണ്ടിരിക്കുന്ന പുതിയ വെല്ലുവിളികള്‍, മാര്‍ക്കറ്റിലെ അസ്ഥിരത എന്നിവ മുതല്‍ ഏതുസമയത്തും ന്യൂസ്‌ റൂമിന്റെ ഭിത്തി തകർത്തു വരാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭീഷണി വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടേക്കാം. ദി ഹിന്ദുവിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എല്‍.വി. നവനീത്, മണികണ്ട്രോളിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ബിനോയ് പ്രഭാകര്‍, ഗൂഗിളിന്റെ ന്യൂസ് പാര്‍ട്ണര്‍ഷിപസ്, ഇന്ത്യയുടെ മേധാവി ദുര്‍ഗാ രഘുനാഥ്, സ്‌ക്രോള്‍.ഇന്‍ എഡിറ്റര്‍ നരേഷ് ഫെര്‍ണാണ്ടസ് എന്നിവരായിരിക്കും ചര്‍ച്ചയ്‌ക്കെത്തുക.

∙ ബിനോയ് പ്രഭാകര്‍

ജാഗ്രതയും കാര്യപ്രാപ്തിയുമുള്ള ന്യൂസ്‌റൂം നടത്തിക്കൊണ്ടുപോകുന്നതിലും വാര്‍ത്ത പുതിയ രീതിയില്‍ നല്‍കാനുള്ള സാധ്യതകള്‍ ആരായാനും ഒപ്പം ഒരു ബിസിനസ് എന്ന നിലയില്‍ മാധ്യമ വ്യവസായത്തെ എങ്ങനെ നൂതന രീതിയില്‍ മുന്നോട്ടു നയിക്കാമെന്ന കാര്യത്തിലും സദാ ശ്രദ്ധിക്കുന്ന ഒരു ജേണലിസ്റ്റായാണ് ബിനോയി അറിയപ്പെടുന്നത്. ന്യൂ യോര്‍ക്കിലെ ടോ-നൈറ്റ് (Tow-Knight) സെന്റര്‍ ഫോര്‍ ഒണ്‍ട്രേപെനേറിയല്‍ ജേണലിസം സ്ഥാപനത്തില്‍ ഒരു ഫെലോ ആയിരുന്നു (2017) അദ്ദേഹം. നെറ്റ്‌വര്‍ക്ക് 18നില്‍ ചേരുന്നതിനു മുൻപ് ദി ഇക്കണോമിക് ടൈംസില്‍ സീനിയര്‍ എഡിറ്ററായും ദി ഇക്കണോമിക് ടൈംസ് മാഗസിനില്‍ ഡെപ്യൂട്ടി എഡിറ്ററായും അദ്ദേഹം ജോലിയെടുത്തിട്ടുണ്ട്. പത്രപ്രവര്‍ത്തന മേഖലയില്‍ ഏകദേശം 22 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള അദ്ദേഹം ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ മാധ്യമ ഭീമന്മാര്‍ക്കൊപ്പവും ജോലിയെടുത്തിട്ടുണ്ട്. വ്യവസായ സംരംഭകരെക്കുറിച്ചുള്ള വാര്‍ത്തകളുടെ കാര്യത്തിലും വ്യോമയാന വാര്‍ത്തകളുടെ കാര്യത്തിലും അത്യുത്സാഹിയുമാണ്.

∙ ദുര്‍ഗാ രഘുനാഥ്

ഗൂഗിളിന്റെ ന്യൂസ് പാര്‍ട്ണര്‍ഷിപ്‌സ് ഫോര്‍ ഇന്ത്യാ വിഭാഗത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുന്നതിനു മുൻപ് ടൈംസ് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ വിഭാഗത്തിന്റെ നേതൃത്വമായിരുന്നു ദുര്‍ഗ വഹിച്ചിരുന്നത്. ആഗോള തലത്തില്‍ ഇന്ത്യയെക്കുറിച്ചുള്ളവാര്‍ത്തകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ അഭിരുചിക്കൊത്ത് വാര്‍ത്ത നല്‍കുന്നതില്‍ അവര്‍ വിജയിച്ചിരുന്നു. ടൈംസിലെത്തുന്നതിനു മുമ്പ് അവര്‍ സൊമാറ്റൊയില്‍ ജോലിയെടുത്തിട്ടുണ്ട്. അതിനും മുൻപ്, ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സിഇഒ– ഡിജിറ്റല്‍, നെറ്റ്‌വര്‍ക്ക് 18, ദി വാള്‍സ്ട്രീറ്റ് ജേണല്‍ എന്നീ സ്ഥാപനങ്ങളില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നീ തസ്തികകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിന്റിലാകട്ടെ ടെക്‌നോളജി, പ്രൊഡക്ട്, ഡിസൈന്‍, എഡിറ്റ്, റെവന്യൂ എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പുസ്തക പ്രസിദ്ധീകരണ രംഗവും ദുര്‍ഗയ്ക്ക് ഇഷ്ടമേഖല തന്നെയാണ്. ഹാര്‍പര്‍ കോളിന്‍സിനു വേണ്ടി ന്യൂ യോര്‍ക്കില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുകൂടാതെ, ജഗര്‍നട്ട് ബുക്‌സിന്റെ സ്ഥാപകയുമാണ് ദുര്‍ഗ. സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കു വേണ്ടി ഇബുക്കുകള്‍ പുനര്‍വിഭാവനം ചെയ്തിട്ടുമുണ്ട് ദുര്‍ഗ.

Durga Raghunath - Head, News Partnerships - Google India

∙ എല്‍.വി. നവനീത്

2019 മെയില്‍ തിരിച്ച് ദി ഹിന്ദുവില്‍ എത്തുന്നതിനു മുൻപ് നവനീത് ഇന്തൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ പ്രവര്‍ത്തിക്കുന്ന മൈന്‍ഡ്‌ഷെയറില്‍ ട്രെഡിങ്ങില്‍ ലീഡറായിയിരുന്നു. ഈ ജോലി തുടങ്ങുന്നത് 2016 മാര്‍ച്ച് മുതലായിരുന്നു. തിരിച്ച് ദി ഹിന്ദുവില്‍ എത്തിയത് അദ്ദേഹത്തിനത് വീട്ടിലേക്കുള്ള തിരിച്ചുവരവ് പോലെയായിരുന്നു. കാരണം അദ്ദേഹം 1998 മുതല്‍ 2006 വരെ ദി ഹിന്ദുവിന്റെ പരസ്യ-മാര്‍ക്കറ്റിങ് വിഭാഗത്തില്‍ സീനിയര്‍ പദവിയിലിരുന്നിരുന്ന ആളായിരുന്നു. തിരിച്ചെത്തിയ അദ്ദേഹത്തിന്‌ താന്‍ നേടിയ നേരനുഭവങ്ങളുടെ വെളിച്ചത്തില്‍ കമ്പനിയെ പുതിയ കാലത്തിന് അനുസിരിച്ച് മുന്നോട്ടു നയിക്കാനും സാധിക്കും. മാധ്യമ മേഖലയുടെ മാറുന്ന മുഖച്ഛായയും വെല്ലുവിളകളും കണക്കിലെടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വം ഗുണംചെയ്യും. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഡിജിറ്റല്‍ മാധ്യമപരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ അദ്ദേഹത്തിന് തിരിച്ചറിയാന്‍ സാധിക്കും.

∙ നരേഷ് ഫെര്‍ണാണ്ടസ്

ഇന്ത്യന്‍ ഡിജിറ്റല്‍ വാര്‍ത്താ പ്രസിദ്ധീകരണ മേഖലയെ നവീകരിക്കാന്‍ നിരന്തരം ശ്രമിക്കുന്ന സ്ഥാപനമായി അറിയപ്പെടുന്ന സ്‌ക്രോളിന്റെ എഡിറ്റോറിയല്‍ ടീമിനെ നയിക്കുന്ന വ്യക്തിയാണ് നരേഷ്. സാമൂഹിക പ്രതിബദ്ധതയുള്ള ജേണലിസം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്‌ക്രോള്‍. ടൈം ഔട്ട് ഇന്ത്യ, ദി വോള്‍ സ്ട്രീറ്റ് ജേണല്‍, ദി അസോസിയേറ്റഡ് പ്രസ്, ദി ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ പയറ്റിത്തെളിഞ്ഞ ആളുമാണ് നരേഷ്. മുംബൈയെക്കുറിച്ച് രണ്ട് പുസ്തകങ്ങളും നരേഷ് രചിച്ചിട്ടുണ്ട്.

∙ ടെക്സ്പെക്റ്റേഷന്‍സ് 2023

മനോരമ ഓൺലൈൻ 25 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്കു തുടക്കമിട്ട്, ടെക്സ്പെക്‌റ്റേഷൻസ് ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഫെബ്രുവരി 17 ന് നടക്കും. ‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്നതാണ് പ്രധാന പ്രമേയം. ജെയിൻ ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ പ്രമുഖ ടെക് വിദഗ്ധരും സംരംഭകരും പങ്കെടുക്കും. സ്റ്റാർ‌ട്ടപ്പുകളും ഏയ്ഞ്ചൽ നിക്ഷേപകരും, വാർത്തയുടെ ഭാവി, ആർ‌ട്ടിഫിഷ്യൽ ഇന്റലിജൻസും ബിസിനസ് ഇന്റലിജൻസും, പുതിയ ഡിജിറ്റൽ ക്രമത്തിന്റെ നിർവചനം, ആഡംബര ബ്രാന്‍ഡുകളുടെ ഇന്ത്യൻ സാധ്യതകൾ, അതിരുകൾ മായുന്ന വിനോദവ്യവസായം തുടങ്ങിയവയാകും ചർച്ചാ വിഷയങ്ങൾ.

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com  സന്ദർശിക്കുക.  

English Summary: Future of news? Manorama Online Techspectations 23 to explore the crucial question

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com