ADVERTISEMENT

ലോക ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ അന്വേഷണങ്ങളിലൊന്നാണ് മലേഷ്യ എയർലൈൻസിന്റെ യാത്രാവിമാനം എംഎച്ച്370 എങ്ങനെ അപ്രത്യക്ഷമായി എന്നത്. 2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്. അന്നു തുടങ്ങിയ അന്വേഷണം ഇന്നും തുടരുകയാണ്. ഇത്രയും വലിയ വിമാനം എവിടെ പോയി? സാങ്കേതിക സംവിധാനങ്ങൾക്കൊന്നും ഇതുവരെ കൃത്യമായ തെളിവു പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാല്‍, 2018 ല്‍ മഡഗാസ്‌കറിന് അടുത്ത് കടലില്‍ വിമാനത്തിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാൽ പ്രധാന ഭാഗങ്ങള്‍ കണ്ടെത്തുകയോ വിമാനം എവിടെയാണ് പതിച്ചതെന്നു തിരിച്ചറിയാനാകുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിലുള്ള ഡോക്യുമെന്ററിയില്‍, കാണാതായ വിമാനത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഗവേഷകയായ സിന്‍ഡി ഹെന്റി.

∙ എംഎച് 370: ദ് പ്ലെയിന്‍ ദാറ്റ് ഡിസപ്പിയേഡ്

എംഎച്370: ദ് പ്ലെയിന്‍ ദാറ്റ് ഡിസപ്പിയേഡ് എന്ന പേരിലാണ് ഡോക്യുമെന്ററി. നിലവിൽ തിരച്ചിൽ നടത്തിയതിന് ആയിരക്കണക്കിനു മൈല്‍ അകലെയായിരിക്കാം എംഎച്ച്370 പതിച്ചതെന്ന അനുമാനമാണ് വൊളന്റിയര്‍ സാറ്റലൈറ്റ് ഗവേഷകയായ സിന്‍ഡി മുന്നോട്ടുവയ്ക്കുന്നത്. ടോംനോഡ് (Tomnod) എന്ന സാറ്റലൈറ്റ് ഇമേജറി കമ്പനിയുടെ ഗവേഷകയായിരുന്നു സിന്‍ഡി. വിമാനം അപ്രത്യക്ഷമായി ദിവസങ്ങള്‍ക്കുള്ളില്‍, സൗത് ചൈന കടലില്‍ വിമാനാവശിഷ്ടങ്ങളെന്നു തോന്നിച്ച ഭാഗങ്ങള്‍ കണ്ടു എന്നാണ് ഇവർ പറയുന്നത്. അന്ന് തന്റെ കണ്ടെത്തല്‍ അവഗണിക്കപ്പെടുകയായിരുന്നു എന്ന് സിന്‍ഡി പറയുന്നു. കാരണം വിമാനം പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് എന്നാണ് അക്കാലത്ത് പരക്കെ വിശ്വസിച്ചിരുന്നതെന്ന് അവര്‍ പറയുന്നു.

∙ ‘എം’ വ്യക്തമായി കണ്ടുവെന്ന് സിന്‍ഡി

വിമാനം അപ്രത്യക്ഷമായി ഒൻപതു വര്‍ഷത്തിനു ശേഷമാണ് സിന്‍ഡിയുടെ വെളിപ്പെടുത്തല്‍. വെള്ളത്തില്‍ കണ്ട ഭാഗങ്ങളില്‍ എം (M) എന്ന് താന്‍ വ്യക്തമായി കണ്ടത് ഓര്‍ക്കുന്നുവെന്ന് അവര്‍ പറയുന്നു. ഇത് അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിങ് 777 ഫ്‌ളൈറ്റിലേതു പോലെ തന്നെയാണെന്നും അവര്‍ പറയുന്നു. വിമാനം അപ്രത്യക്ഷമായത് സൗത് ചൈന കടലിലാണ് എന്നതിന് തെളിവുണ്ടെന്നും അത് അധികൃതർ ആവര്‍ത്തിച്ചു തള്ളിക്കളയുകയായിരുന്നു എന്നുമാണ് സിന്‍ഡി ആരോപിക്കുന്നത്.

mh370-JPG

∙ കറുപ്പ്, കറുപ്പ്, കറുപ്പ്.. അവസാനം വെളുപ്പ്

ഈ വിമാനത്തിലെ യാത്രക്കാരുടെ കുടുംബാംഗങ്ങളുടെ ദുഃഖം കണ്ടപ്പോഴാണ് തനിക്ക് എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായതെന്ന് സിന്‍ഡി പറയുന്നു. തന്റെ ഹോബി ഫൊട്ടോഗ്രഫിയാണ്. തനിക്ക് വിശദാംശങ്ങളില്‍ ശ്രദ്ധയുണ്ടെന്നും ഗവേഷക അവകാശപ്പെടുന്നു. ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ച്, ഈ വിമാനം എവിടെപ്പോയി എന്ന് അന്വേഷിക്കുന്നത് തന്നെ പ്രശസ്തയാക്കുമെന്നു കരുതിയെന്നും ഫ്‌ളോറിഡക്കാരിയായ സിന്‍ഡി പറയുന്നു. ക്രൗഡ്‌സോഴ്‌സിങ് കമ്പനിയായ ടോംനോഡ് ആണ് സിന്‍ഡിക്ക് ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിക്കാനായി നല്‍കിയത്. ആ ചിത്രങ്ങളെല്ലാം ശൂന്യമായിരുന്നു. അവയിലെല്ലാം കടലിന്റെ കറുപ്പുമാത്രം. അടുത്ത ചിത്രത്തിലെത്തുമ്പോഴും അതു തന്നെ കഥ. കറുപ്പു തന്നെ. അങ്ങനെ അവസാനം വെളുത്ത എന്തൊ ഉള്ള ഒരു ഫ്രെയിം താന്‍ കണ്ടുവെന്ന് സിന്‍ഡി പറയുന്നു.

∙ അവകാശവാദം ശരിയായിരിക്കാം

വിയറ്റ്‌നാമിന് അടുത്തായി സൗത് ചൈന കടലില്‍ വെളുപ്പിന്റെ ഒരു കൂമ്പാരം കണ്ടു എന്നാണ് സിന്‍ഡി പറയുന്നത്. ഇതു ശരിയായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധര്‍ കരുതുന്നത്. കാരണം ഈ പ്രദേശത്തുവച്ചാണ് എംഎച്370 ഫ്‌ളൈറ്റ് റഡാര്‍ സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. അപ്രത്യക്ഷമായ ബോയിങ് 777 വിമാനത്തിന്റെ ചിത്രരൂപത്തിലുള്ള (schematisc) വിവരങ്ങള്‍ താന്‍ ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിച്ചു എന്നും അതില്‍ നിന്ന് വിമാനത്തിന്റെ നോസ് കോണ്‍ തിരിച്ചറിയാനായി എന്നും സിന്‍ഡി പറയുന്നു. ഇതാ, അവശിഷ്ടങ്ങള്‍.. ഇതാ വിമാനം എന്നു താന്‍ തന്നോടു തന്നെ പറഞ്ഞുവെന്ന് അവര്‍ പറയുന്നു. ഉടനെ താന്‍ മറ്റു ഭാഗങ്ങള്‍ കണ്ടു തുടങ്ങിയെന്നും അങ്ങനെ ഫ്യൂസലേജും വാല്‍ഭാഗവും ഒക്കെ കണ്ടുവെന്നും അവര്‍ പറയുന്നു.

malasian-MH370

∙ മലേഷ്യന്‍ കമ്പനി സിൻഡിയുടെ അവകാശവാദം തള്ളിക്കളഞ്ഞു

കണ്ടെത്തിയത് അപ്രത്യക്ഷമായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ തനിക്കു സാധിച്ചുവെന്ന് സിന്‍ഡി പറയുന്നു. ഈ കണ്ടെത്തലുമായി താന്‍ വിമാനം അപ്രത്യക്ഷമായതിനെക്കുറിച്ച് അന്വേഷിക്കുന്നവരെയും മലേഷ്യന്‍ എയര്‍ലൈന്‍സ് കമ്പനിയെയും സമീപിച്ചു എന്ന് സിന്‍ഡി പറയുന്നു. പക്ഷേ, ഇരുകൂട്ടരും സിന്‍ഡി പറഞ്ഞത് ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞുകൊണ്ടിരുന്നു. തന്റെ കയ്യില്‍ തെളിവുണ്ട് എന്നും വിമാനം പതിച്ചത് സൗത് ചൈന കടലിലാണെന്നും കൂടുതല്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കൂടുതല്‍ ഭാഗങ്ങള്‍ കടലില്‍ കണ്ടെത്താനായി എന്നും അവിടെയാണ് വിമാനം പതിച്ചെതെന്ന് ഉറപ്പു തോന്നുന്നു എന്നും അവര്‍ പറയുന്നു. എംഎച്370 പതിച്ചത് വിയറ്റ്‌നാമിന് അടുത്താണെന്നും സിന്‍ഡി പറയുന്നു. താനിങ്ങനെ അവശിഷ്ടങ്ങള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നതിനെ കുറിച്ച് പറയാനായി പലരെയും വിളിച്ചു എന്നും പക്ഷേ ആരും താന്‍ പറയുന്നതു കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും സിന്‍ഡി ആരോപിക്കുന്നു.

∙ ബ്രിട്ടിഷ് കമ്പനി ഇമര്‍സാറ്റിന്റെ ഡേറ്റ

വിമാനത്തിന്റെ അപ്രത്യക്ഷമാകലിനെക്കുറിച്ച് അന്വേഷിച്ച മലേഷ്യന്‍ ഗവേഷകര്‍ സൗത് ചൈന കടലിലുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഒരു കാരണമുണ്ടായി. ബ്രിട്ടിഷ് കമ്പനിയായ ഇന്‍മര്‍സാറ്റ് (Inmarsat) വിമാനം പതിച്ചത് ഇന്ത്യന്‍ സമുദ്രത്തിലാണെന്ന് കാണിക്കുന്ന ഡേറ്റ പുറത്തുവിട്ടതാണ് മലേഷ്യന്‍ അന്വേഷകര്‍ പിന്തിരിയാന്‍ കാരണം. ക്വാലലംപുരിൽ നിന്നു പറന്നുയര്‍ന്ന വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷമാണ് അപ്രത്യക്ഷമായത്. അതേക്കുറിച്ച് പിന്നെ ആരും ഒന്നും കേട്ടില്ല.

mh370

∙ സിന്‍ഡി ബ്രെസ്റ്റ് കാന്‍സറില്‍നിന്നു രക്ഷപ്പെട്ടയാള്‍

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി ശ്രദ്ധ പിടിച്ചതോടെ സിന്‍ഡി ഇപ്പോള്‍ എവിടെയാണെന്ന അന്വേഷണവും തുടങ്ങി. അവര്‍ ഫ്‌ളോറിഡയിലെ കെയ്പ് കൊറലിലാണ് ഇപ്പോഴും താമസിക്കുന്നതെന്ന് ദ് സിനിമാ ഹോളിക് റിപ്പോര്‍ട്ടു ചെയ്യുന്നു. ക്രിമിനല്‍ കസ്റ്റമര്‍ സര്‍വീസിലാണ് ഇപ്പോള്‍ ജോലി. അതീവ താത്പര്യത്തോടെ തന്റെ ഹോബിയായ ഫൊട്ടോഗ്രഫിയില്‍ ഏര്‍പ്പെടുന്നു. ൃഅവര്‍ ബ്രെസ്റ്റ് കാന്‍സറില്‍നിന്ന് രക്ഷപ്പെട്ട ആളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: Netflix’s ‘MH370: The Plane That Disappeared’ chronicles how Malaysian Airlines MH370

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com