വാട്സാപ്പിന്റെ രഹസ്യ മൈക്ക് ഉപയോഗം പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ
Mail This Article
ഉപയോക്തക്കളുടെ അറിവില്ലാതെ വാട്സാപ് രഹസ്യമായി മെെക്രോഫോൺ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ട്വിറ്ററിലെ എൻജിനീയറായ ഫോക്ക് ഡാബിരിയാണ് ഈ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിനും പിന്നാലെ നിരവധി പേർ വാട്സാപ്പിൽ നിന്ന് സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തിരുന്നു.
താൻ ഉറങ്ങി കിടന്ന സമയത്ത് വാട്സാപ് തന്റെ അനുമതിയില്ലാതെ ഫോണിലെ മെെക്രോഫോൺ ഉപയോഗിച്ചുയെന്നാണ് ഫോക്ക് ഡാബിരി പറഞ്ഞത്. വാട്സാപ്പിന്റെ ഈ നീക്കം സ്വകാര്യതയുടെ ലംഘനമാണ്. ഇക്കാര്യം അടിയന്തരമായി പരിശോധിക്കും. പുതിയ ഡിജിറ്റല്‍ പഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ തയാറായിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും ലംഘനമുണ്ടായിട്ടുണ്ടെങ്കില് നടപടി സ്വീകരിക്കുമെന്നും ഐടി സഹമന്ത്രി ട്വീറ്റ് ചെയ്തു.
പുലർച്ചെ ഉറങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവുകളുമായി ട്വിറ്റർ എൻജനീയര്. ഉപയോഗിക്കാത്ത സമയത്ത് പോലും വാട്സാപ്പിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് താഴെ ഇലോൺ മസ്കും പ്രതികരിച്ചു. വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്.
തന്റെ അവകാശവാദങ്ങൾ വ്യക്തമാക്കുന്നതിനായി ട്വിറ്റർ ജീവനക്കാരൻ ആൻഡ്രോയിഡ് ഡാഷ്ബോർഡിന്റെ സ്ക്രീൻഷോട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, വാട്സാപ്പിന് സമാനമായ വോയ്സ്, വിഡിയോ കോൾ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ട്വിറ്ററിലും കൊണ്ടുവരുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു. ഫോൺ ഉപയോഗിക്കാത്ത സമയത്തും വാട്സാപ്പിന്റെ മൈക്രോഫോൺ ഉപയോഗിച്ചതായാണ് ട്വിറ്റർ എൻജിനീയർ പറയുന്നത്. പുലർച്ചെ 4.20 മുതൽ 6.53 വരെ പശ്ചാത്തലത്തിൽ വാട്സാപ് ഫോണിലെ മൈക്രോഫോൺ ആക്സസ് ചെയ്തതായാണ് സ്ക്രീൻഷോട്ടിൽ കാണിക്കുന്നത്.
എന്നാൽ ഇക്കാര്യത്തിൽ വാട്സാപ്പിന്റെ പ്രതികരണവും വന്നിട്ടുണ്ട്. ഫോണിലെ പ്രൈവസി ഡാഷ്ബോർഡിലെ വിവരങ്ങൾ തെറ്റായി ആട്രിബ്യൂട്ട് ചെയ്യുന്ന ആൻഡ്രോയിഡിലെ ഒരു ബഗ് മൂലമാണ് പ്രശ്നം ഉടലെടുക്കുന്നതെന്നാണ് വാടസാപ്പിന്റെ വാദം. ഉപയോക്താവിന്റെ പക്കലുണ്ടായിരുന്ന ഫോൺ പിക്സലും വാട്സാപ്പും ഇക്കാര്യം അന്വേഷിച്ച് പ്രതിവിധി നൽകാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു.
വാട്സാപ് ഉപയോക്താക്കൾക്ക് അവരുടെ മൈക്രോഫോൺ സെറ്റിങ്സിൽ പൂർണ്ണ നിയന്ത്രണം ഉണ്ടെന്നും ഉപയോക്താവ് കോൾ ചെയ്യുമ്പോഴോ വോയ്സ് കുറിപ്പോ വിഡിയോയോ റെക്കോർഡുചെയ്യുമ്പോഴോ മാത്രമാണ് മൈക്ക് ആക്സസ് ചെയ്യാൻ കഴിയുക എന്നും മറ്റൊരു ട്വീറ്റിൽ വാട്സാപ് പറയുന്നുണ്ട്.
English Summary: Indian IT minister to WhatsApp: This is "unacceptable"