വിപണി കീഴടക്കാൻ മെയ്ഡ് ഇൻ ഇന്ത്യ ഐഫോണുകൾ, സാംസങും ഇന്ത്യയെ ആശ്രയിക്കും?; ട്രംപ് താരിഫിൽ ഇതൊക്കെ യാഥാര്‍ഥ്യമാകുമോ?

Mail This Article
'ട്രംപ് താരിഫ്' ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്ന ആപ്പിളും സാംസങും പോലുള്ള ടെക് കമ്പനികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതോടെ ഐഫോണുകളുടെ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നു. ഏകദേശം 2300 ഡോളർ വരെയെൊക്കെ പുതിയ മോഡലിന് വില വന്നേക്കാമെന്നായിരുന്നു പ്രവചനം.
ട്രംപിന്റെ താരിഫുകളിൽ നിന്നുള്ള പ്രധാന തീരുമാനം ചൈനയ്ക്ക് മേലുള്ള പുതുക്കിയ 54 ശതമാനം താരിഫ് ആയിരുന്നു.ചൈനീസ് അധികൃതരെയെുള്‍പ്പെടെ ഈ നീക്കം ഞെട്ടിച്ചു. അതേസമയം വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾക്ക് 46 ശതമാനവും ഇന്ത്യൻ കയറ്റുമതിക്ക് 26 ശതമാനവും തീരുവയുമാണ് ഈ നിയമം അനുസരിച്ചുള്ളത്, വർഷങ്ങളായി ഉപകരണങ്ങൾ നിർമിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ചൈനയെയാണ് ആപ്പിള്‍ വളരെയധികം ആശ്രയിച്ചത്. വൈറ്റ്ഹൗസുമായി നടക്കാനിടയുള്ള ചർച്ച വിജയകരമായില്ലെങ്കിൽ വില കൂട്ടേണ്ട സ്ഥിതിയിലേക്ക് മാറും, ഇത് ഉപയോക്താവിന്റെ പോക്കറ്റിനെ ബാധിക്കും.
ഇതിനകം പ്രവർത്തനങ്ങൾ പതിയെ ഇന്ത്യയിലേക്ക് മാറ്റിക്കൊണ്ട് ചൈനീസ് ആശ്രിതത്വം കുറയ്ക്കാൻ ആപ്പിൾ ശ്രമിക്കുന്നു. അതിനാൽ, വരും വർഷങ്ങളിൽ, ഇന്ത്യയെ ഐഫോണ്‍ നിർമാണത്തിനായി കൂടുതൽ ആശ്രയിച്ചേക്കാമെന്നതാണ് വിശകലന വിദഗ്ദർ കരുതുന്നത്.'ഇന്ത്യയിൽ നിർമ്മിച്ച' ഐഫോണുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും അതിനനുസരിച്ച് നിക്ഷേപം ഇന്ത്യയിലുണ്ടാവുകയും ചെയ്തേക്കും.
ഇന്ത്യയിലെ ഐഫോണുകൾ ഫോക്‌സ്‌കോണും ടാറ്റയും ചേർന്നാണ് ആപ്പിൾ ഉപകരണങ്ങൾ അസംബിൾ ചെയ്യുന്നത്. ഇലക്ട്രോണിക്സ് നിർമാണത്തിൽ ടാറ്റ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയും മുമ്പ് വിസ്ട്രോണും പെഗാട്രോണും നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. യുഎഇ, സൗദി അറേബ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെയും ആപ്പിൾ വിലയിരുത്തുമ്പോൾ താരിഫ് 10 ശതമാനം കുറവാണെങ്കിലും ഇന്ത്യയാണ് വിപുലീകരണത്തിന് മുന്നിൽ നിൽക്കുന്നത്.
യുഎഇ, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിലോ ബ്രസീലിലോ യുഎസ് 10 ശതമാനം താരിഫ് ഉള്ള സ്ഥലങ്ങളിലോ - ആപ്പിൾ പൂർണ്ണമായും പുതിയ ഉൽപാദന മേഖലകൾ വികസിപ്പിക്കാൻ പോകുന്നില്ലെങ്കിൽ, ഇന്ത്യയിലെ നിക്ഷേപത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും.
വിയറ്റ്നാമിലെ വൻ ഉൽപ്പാദന കേന്ദ്രത്തെ ദീർഘകാലമായി ആശ്രയിച്ചിരുന്ന സാംസങ്ങിനെയും പുതിയ താരിഫ് നയം ബാധിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. വിയറ്റ്നാമിൽ നിന്ന് ഏകദേശം 55 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ കമ്പനി കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഉയർന്ന തീരുവകൾ ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റിയേക്കാം.
സാംസങ്ങിന്റെ നോയിഡ ഫാക്ടറിയിൽ ഗാലക്‌സി എസ് 25, ഫോൾഡ് തുടങ്ങിയ പ്രധാന മോഡലുകൾ ഇതിനകം തന്നെ നിർമിക്കുന്നുണ്ട്, ഇപ്പോൾ കമ്പനിക്ക് ഹ്രസ്വകാലത്തേക്ക് ഇന്ത്യയിൽ നിന്ന് യുഎസ് കേന്ദ്രീകൃത ഉൽപ്പാദനം ത്വരിതപ്പെടുത്താൻ കഴിയും.