6 മണിക്കൂറിൽ കസ്റ്റംസ് ക്ലിയറന്‍സ്?, 600 ടൺ 'ഐഫോണുകളുമായി' പറന്നുയർന്നത് 6 ജെറ്റുകൾ; ഈ നീക്കത്തിന്റെ പിന്നിലെ രഹസ്യം

Mail This Article
ഒരു ഐഫോണിന്റെയും അതിന്റെ ചാർജിങ് കേബിളിന്റെയും പാക്ക് ചെയ്ത ശേഷം ഭാരം ഏകദേശം 350 ഗ്രാം ആണത്രെ. ഇത്തരത്തിലുള്ള 600 ടൺ കാർഗോയുമായി 6 ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയിൽനിന്നും പറന്നുയർന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകളെ മറികടക്കാൻ ഇന്ത്യയിൽ നിന്ന് ഉൽപ്പാദനം വർദ്ധിപ്പിച്ചതിന് ശേഷം, ടെക് ഭീമനായ ആപ്പിൾ 600 ടൺ ഐഫോണുകൾ അല്ലെങ്കിൽ 1.5 ദശലക്ഷം ഐഫോണുകൾ അമേരിക്കയിലേക്ക് എത്തിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.
ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയർ ചെയ്യാൻ ആവശ്യമായ സമയം 30 മണിക്കൂറിൽ നിന്ന് ആറ് മണിക്കൂറായി കുറയ്ക്കാൻ കമ്പനി ഇന്ത്യൻ വിമാനത്താവള അധികൃതരെ പ്രേരിപ്പിച്ചതായും റിപ്പോർട്ടുകള്‍ വരുന്നു. ഇത്തരത്തിൽ ഗ്രീൻ കോറിഡോര്‍ മാതൃക പ്രയോജനപ്പെടുത്തിയാണ് മാർച്ച് മുതൽ 100 ടൺ വീതം ശേഷിയുള്ള ആറ് കാർഗോ ജെറ്റുകൾ പറന്നുയർന്നതത്രെ.
അഞ്ചിലൊന്ന് ഇപ്പോൾ ഇന്ത്യയിൽ
എന്തായാലും ആപ്പിളും വ്യോമയാന മന്ത്രാലയവും ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. മുൻപ് 5 വിമാനം നിറയെ ഐഫോൺ കൊണ്ടുപോയതായുള്ള റിപ്പോർട്ടുകള്‍ വന്നതിന്റെ വിശദാംശങ്ങളായാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

ലോകമെമ്പാടും ആപ്പിൾ പ്രതിവർഷം 220 ദശലക്ഷത്തിലധികം ഐഫോണുകൾ വിൽക്കുന്നു, കൗണ്ടർപോയിന്റ് റിസർച്ച് കണക്കാക്കുന്നത് അമേരിക്കയിലേക്കുള്ള മൊത്തം ഐഫോൺ ഇറക്കുമതിയുടെ അഞ്ചിലൊന്ന് ഇപ്പോൾ ഇന്ത്യയിൽ നിന്നാണ്, ബാക്കിയുള്ളത് ചൈനയിൽ നിന്നാണ്.
പുതിയ ടാക്‌സിന്റെ പരിധിയില്‍ പെടാതിരിക്കാനാണ് അതിശ്രീഘ്രമുള്ള ഈ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാര്‍ച്ച് അവസാന ആഴ്ചയാണ് ഫ്‌ളൈറ്റുകള്‍ ഇന്ത്യയില്‍ നിന്ന് ഉയര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ 5നായിരുന്നു ട്രംപ് താരിഫ് നിലവില്‍ വരുന്നത്. ഈ സീസണില്‍ അധികം ഉപകരണ വില്‍പ്പന ഉണ്ടാവില്ല എന്ന് അറിയാമായിരുന്നിട്ടു കൂടെ ദ്രുതഗതിയില്‍ ഉപകരണങ്ങള്‍ അമേരിക്കയിലേക്ക് കൊണ്ടുപോയി.
അമേരിക്കയിലെ വില ഉയരാതിരിക്കാൻ
ചൈനയ്ക്ക് പുറത്ത് ഉൽപ്പാദന അടിത്തറ വൈവിധ്യവൽക്കരിക്കുന്നതിനാൽ ആപ്പിളിന് ഇന്ത്യ കൂടുതൽ നിർണായകമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ അതിന്റെ പ്രാഥമിക വിതരണക്കാരായ ഫോക്‌സ്‌കോൺ, ടാറ്റ എന്നിവ നിലവിൽ മൂന്ന് ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നു, രണ്ടെണ്ണം കൂടി നിർമ്മാണത്തിലാണ്.
ഇന്ത്യയിലും ചൈനയിലും നിന്നു മാത്രമല്ല ആപ്പിളിനായി ഉപകരണങ്ങള്‍ നിര്‍മിച്ചുവന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും ഇങ്ങനെ ഡിവൈസുകള്‍ കൊണ്ടുപോയി എന്നു തന്നെയാണ് ലഭിക്കുന്ന സൂചന. അതേസമയം, ഈ ഉപകരണങ്ങള്‍ ഉടനടി വിപണിയിലെത്തിച്ചാല്‍ ഏപ്രില്‍-ജൂണ്‍ പാദത്തിലെ കച്ചവടം കുറഞ്ഞേക്കാമെന്ന് ചില വിശകലന വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നതിനു മുൻപാണ് ഏറ്റവും വലിയ വിപണി ആയ അമേരിക്കയിലേക്ക് ഉപകരണങ്ങള്‍ 'കടത്തിയത്'. ഈ നടപടി വഴി ആപ്പിള്‍ ഉപകരണങ്ങളുടെ വില അമേരിക്കയില്‍ ഉടന്‍ ഉയര്‍ത്താതെ, പുതിയ സാഹചര്യം പഠിച്ച് വില ഉയര്‍ത്തുന്നത് എങ്ങനെയെന്ന് ആപ്പിളിന് പഠിക്കാന്‍ സാധിക്കും.