ADVERTISEMENT

ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വിഡിയോ റെക്കോഡിങ് റെസലൂഷന്‍ 8കെ ആയി വർധിപ്പിച്ചേക്കുമെന്ന് സൂചന. ഒരു ചൈനീസ് ലീക്കറാണ് ഈ അവകാശവാദം നടത്തിയിരിക്കുന്നത്. നിലവില്‍ ആപ്പിള്‍ കമ്പനിയുടെ ഏറ്റവും മികച്ച മോഡലായ ഐഫോണ്‍ 16 പ്രോ സീരിസിന്റെ പരമാവധി റെക്കോഡിങ് റെസലൂഷന്‍ 4കെ ആണ്.

apple-logo - 1

ആന്‍ഡ്രോയിഡ് 8കെ

സാംസങ് ഗ്യാലക്‌സി എസ്20 സീരിസില്‍ 2023ല്‍ തന്നെ സെക്കന്‍ഡില്‍ 24 ഫ്രെയിം ഷൂട്ടു ചെയ്യാവുന്ന 8കെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു. എന്നാല്‍, 8കെ എച്ഡിആര്‍ ഫുട്ടേജ് പകര്‍ത്താന്‍ ശേഷിയുള്ള ആദ്യത്തെ ഫോണ്‍ ഷഓമി 12 ആയിരുന്നു. (അതിനൊക്കെ മുമ്പ് ഏപ്രില്‍ 2019ല്‍ അവതരിപ്പിച്ച നുബിയ റെഡ് മാജിക് 3 ഫോണില്‍ 8കെ റെക്കോഡിങ് ഉണ്ടായിരുന്നു എങ്കിലും അത് സെക്കന്‍ഡില്‍ 15 ഫ്രെയിം മാത്രമായിരുന്നു.)

8കെ വിഡിയോ ഷൂട്ട് ചെയ്താല്‍, 4കെ റെക്കോഡിങിനെ അപേക്ഷിച്ച് കൂടുതല്‍ മികവാര്‍ന്ന ഫുട്ടേജ് ലഭിക്കുമെങ്കിലും ഇവ സ്റ്റോറേജ് സ്പെയ്സ് കൂടുതൽ ആവശ്യമായി വന്നേക്കാം. ഫയല്‍ സൈസ് കുറയ്ക്കാനുള്ള എന്തെങ്കിലും മാജിക് കൂടെ ആപ്പിള്‍ പുറത്തെടുക്കുമോ എന്നാണ് അറിയേണ്ടത്. മിക്ക സ്‌ക്രീനുകള്‍ക്കും 8കെ ഫുട്ടേജിന്റെ അധിക റെസലൂഷന്‍ പ്രദര്‍ശിപ്പിക്കാനാവില്ല. പല സാധാരണ കംപ്യൂട്ടറുകളും ഇത് എഡിറ്റ് ചെയ്യാന്‍ ശേഷിയില്ലാതെ പരുങ്ങുകയും ചെയ്യും. എന്നാല്‍, ഈ ശേഷിയുമായി എത്തുന്ന പുതിയ ഐഫോണുകളും മറ്റും അതിന് സജ്ജമായിരിക്കും.

ഡിസൈന്‍ പഴയതു തന്നെ; പക്ഷെ..

അതേസമയം, ഐഫോണ്‍ 17 പ്രോയ്ക്ക് ഇതുവരെ പരിചിതമായ ഡിസൈന്‍ തന്നെ തുടര്‍ന്നേക്കുമെന്നാണ് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. പ്രതീക്ഷിക്കുന്ന മാറ്റം പിന്‍ക്യാമറ ഐലന്റ് ഫോണിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എത്തിച്ചേക്കുമെന്നതു മാത്രമാണ്. ഡിസൈന്റെ കാര്യത്തില്‍ മറ്റു കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലത്രെ. ഐഫോണ്‍ 17 പ്രോ സീരിസിന് ഡ്യുവൽ കളര്‍ ടോണ്‍ ഉളള പിന്‍ഭാഗമുണ്ടെന്ന് ചില അവകാശവാദങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഗുര്‍മന്‍ പറയുന്നു. ക്യാമറ ഇരിക്കുന്ന മേഖലയ്ക്കും താഴേക്കുള്ള അതേ നിറം തന്നെയായിരിക്കും എന്ന് ഗുര്‍മന്‍ പ്രവചിക്കുന്നു. വര്‍ഷാവര്‍ഷം ഐഫോണുകള്‍ക്ക് ചെറിയ മാറ്റങ്ങളാണ് ഇതുവരെ ആപ്പിള്‍ വരുത്തിയിരിക്കുന്നത്. അതു തന്നെ ഐഫോണ്‍ 17ന്റെ കാര്യത്തിലും പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

എന്നാല്‍, ഐഫോണിന്റെ 20-ാം പിറന്നാള്‍ വര്‍ഷമായ 2027ല്‍ കാര്യമായ ഡിസൈന്‍ മാറ്റം വരുമെന്നും മാര്‍ക്ക് ഗുര്‍മന്‍ പറഞ്ഞുവയ്ക്കുന്നു. ഐഫോണ്‍ 7 സീരിസില്‍ നിന്ന് ഐഫോണ്‍ 10ല്‍ (എക്‌സ്) കണ്ട രീതിയിലുള്ള ഒരു മാറ്റം 20-ാം പിറന്നാളിന് വന്നാല്‍ അദ്ഭുതപ്പെടേണ്ട എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ഫോള്‍ഡബ്ള്‍ ഐഫോണ്‍, കെട്ടിലും മട്ടിലും നൂതനത്വം പേറുന്ന പ്രോ സീരിസ് തുടങ്ങിയവ 2027ല്‍ അവതരിച്ചേക്കാം. എന്നാല്‍ ഐഫോണ്‍ 17 പ്രോ സീരിസിന്റെ ഉള്‍ക്കാമ്പിന് മാത്രം മാറ്റം പ്രതീക്ഷിച്ചാല്‍ മതിയത്രെ. 

ഐഫോണിന് കുറഞ്ഞ വില 99,000 രൂപ ആയേക്കുമെന്ന് പ്രവചനം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ നികുതി ഭാരം ഐഫോണ്‍ പ്രേമികളുടെ മേലും കെട്ടിവച്ചേക്കും. ഇന്ത്യയില്‍ ഇപ്പോള്‍ 79,900 രൂപ എംആര്‍പി ഇട്ടിരിക്കുന്ന ഐഫോണ്‍ 16 തുടക്ക വേരിയന്റിന്റെ വില 99,000 രൂപ ആയേക്കുമെന്നാണ് വിശകലന വിദഗ്ധര്‍ കരുതുന്നത്.ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ തുടക്ക വേരിയന്റിന് 1,97,000 രൂപ വരെ വില വന്നേക്കാം. ഇപ്പോള്‍ 59,900 രൂപ എംആര്‍പി ഇട്ടിരിക്കുന്ന ഐഫോണ്‍ 16ഇ മോഡലിന് 72,200 രൂപ വില പ്രതീക്ഷിക്കുന്നു.  

apple-logo - 1

ഐഒഎസ് 19ല്‍ ഐക്കണുകള്‍ക്ക് മാറ്റം വന്നേക്കും

ഐഫോണ്‍ 17 സീരിസിനൊപ്പം പുറത്തിറക്കാന്‍ പോകുന്ന ഐഒഎസ് 19ല്‍ ആപ്പ് ഐക്കണുകള്‍ക്ക് മാറ്റം വന്നേക്കും. ആപ്പിളിന്റെ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോയില്‍ അവതരിപ്പിച്ചതിനു സമാനമായ ആപ്പ് ഐക്കണുകള്‍ ഐഒഎസിലേക്കും എത്തിയേക്കുമെന്നാണ് ജോണ്‍ പ്രസര്‍ എന്ന ലീക്കര്‍ പ്രവചിക്കുന്നത്. നിലവിലുള്ള വൃത്താകൃതിയും ചതുരാകൃതിയും കലര്‍ത്തിയ രീതിക്കു പകരം പൂര്‍ണ വൃത്താകൃതിയിലേക്ക് ആപ് ഐക്കണുകള്‍ മാറിയേക്കുമെന്നാണ് പ്രസര്‍ പ്രവചിക്കുന്നത്.

ഫ്‌ളോട്ടിങ് ബാറുകളും

ഐക്കണുകള്‍ക്ക് മാറ്റം വരുന്നതിനു പുറമെ, മ്യൂസിക്, ആപ്പ് സ്റ്റോര്‍ തുടങ്ങി ചില ആപ്പുകള്‍ക്ക് ഫളോട്ടിങ് ബാറുകള്‍ (ഒരിടത്തു സ്ഥിരമായി നില്‍ക്കാത്ത ടാസ്‌ക് ബാറുകള്‍) വന്നേക്കുമെന്നും പ്രവചനമുണ്ട്.

ക്യാമറ ആപ്പും പരിഷ്‌കരിച്ചേക്കും

ഐഒഎസിലെ ക്യാമറാ ആപ് കൂടുതൽ കാര്യക്ഷമമാകും. ക്യാമറാ ആപ്പിലേക്ക് ഫ്‌ളോട്ടിങ് ബട്ടണുകള്‍ എത്തിയേക്കാം. ഫോട്ടോയും, വിഡിയോയും പകര്‍ത്താനായി എളുപ്പത്തില്‍ ടോഗിള്‍ ചെയ്യാവുന്ന സിസ്റ്റം വന്നേക്കും. ഡെപ്ത് പാനരമാ, സ്റ്റൈല്‍ സെറ്റിങ്‌സ് എന്നിവയും എളുപ്പത്തില്‍ കണ്ടെത്താവുന്ന രീതിയില്‍ അവതരിപ്പിച്ചേക്കും.

ട്രാന്‍സ്‌ലൂസന്‍സി, ഡെപ്ത്, ചലനാത്മകമായ അനിമേഷന്‍സ് തുടങ്ങി പലതും ഉള്‍പ്പെടുത്തുക വഴി മൊത്തത്തില്‍ 3ഡിയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലുള്ള പരിഷ്‌കരണമായിരിക്കും ആപ്പിള്‍ ഇനി അവതരിപ്പിക്കുക എന്നാണ് സൂചന. 

ഐഒഎസ് 19 മുൻപ് കണ്ടിട്ടുള്ള ഒന്നും പോലെ ആയിരിക്കില്ലെന്ന് പലരും നേരത്തെ പ്രവചിച്ചിരുന്നു. അത്തരത്തിലുള്ള സമൂല പരിഷ്‌കരണമൊന്നും ഉണ്ടായേക്കില്ലെന്നും, എന്നാല്‍, മൊത്തത്തില്‍ ഒരു മാറ്റം തോന്നിപ്പിക്കുന്ന രീതിയില്‍ ചില പുതുമകള്‍ എത്തുകയും ചെയ്യുമെന്നാണ് പ്രസര്‍ അടക്കമുള്ള ചിലര്‍ വാദിക്കുന്നു. 

ജൂണ്‍ ആദ്യം അറിയാം

ജൂണ്‍ 9ന് ആണ് ആപ്പിളിന്റെ വേള്‍ഡ്‌വൈഡ് ഡിവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് നടക്കുക. അന്ന് ഐഒഎസ് 19നെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പിള്‍ തന്നെ ഔദ്യോഗികമായി പരിചയപ്പെടുത്തും.

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

ആപ്പിളിന് അധിക നികുതി ഇടുമെന്ന് ഇയു

ട്രംപ് താരിഫിന്റെ പശ്ചാത്തലത്തില്‍ ആപ്പിള്‍, ഗൂഗിള്‍, മെറ്റാ തുടങ്ങിയ അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാര്‍ക്ക് അധിക നികുതി ചുമത്തുമെന്ന കടുത്ത മുന്നറിയുപ്പുമായി യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍. ട്രംപിന്റെ നീക്കങ്ങള്‍ക്ക് തക്ക തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നാണ് ഉര്‍സുല പറയുന്നത്. തങ്ങളുടെ നീക്കം തുടക്കത്തില്‍ ഏകദേശം 21 ബില്ല്യന്‍ യൂറോയ്ക്കുള്ള ഇടപാടുകള്‍ക്ക് ഏശുമെന്നാണ് ഇയു കണക്കു കൂട്ടുന്നത്. അതിനു ശേഷം വേണ്ടിവന്നാല്‍ ക്രമേണ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. 

ഒരുമിക്കാമെന്ന് ചൈനയും

അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തിനെതിരെ കൈകോര്‍ക്കണമെന്ന് ഇയുവിനോട് ചൈനയും അഭ്യര്‍ത്ഥിച്ചു

English Summary:

Discover the upcoming iPhone 17 Pro's 8K video recording, potential design changes, and speculated price increases in India. Learn about iOS 19's new features and UI updates.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com