ചൈനയിൽനിന്നും ഐഫോൺ നിർമാണം ഇന്ത്യയിലേക്കു മാറ്റാൻ ആപ്പിൾ; ലക്ഷ്യം അമേരിക്കൻ വിപണി

Mail This Article
വമ്പൻ വിപണിയായ അമേരിക്കയിലേക്കുള്ള ഐഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ആപ്പിളെന്ന് റോയിട്ടേഴ്‌സ്. പ്രതിവര്‍ഷം 60 ദശലക്ഷത്തിലേറെ ഐഫോണുകളാണ് ആപ്പിള്‍ അമേരിക്കയില്‍ വില്‍ക്കുന്നത്. ഇതിന്റെ 80 ശതമാനത്തോളം നിര്‍മിച്ചെടുക്കുന്നത് ചൈനയിലാണ്. അതു മാറ്റി 2026 അവസാനമാകുമ്പോഴേക്കും അമേരിക്കയിലേക്കായുള്ള ഫോണുകള്‍ ഇന്ത്യൻ ഫാക്ടറികളില്‍ നിര്‍മിച്ചെടുക്കാനാണ് ആപ്പിളിന്റെ ഉദ്യമമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയില്‍ നിര്‍മിച്ചെടുത്ത് അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചാല്‍ കൂടുതല്‍ നികുതി കൊടുക്കേണ്ടി വന്നേക്കാമെന്ന തോന്നലാണ് ആപ്പിളിനെ ഇത്തരത്തിൽ മാറി ചിന്തിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രധാനപ്പെട്ട നിര്‍മ്മാണ കേന്ദ്രമായ ചൈനയില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിൾ ശ്രമിക്കുന്നത്.
ടാറ്റയും ഫോക്‌സ്‌കോണുമായി അടിയന്തര ചര്‍ച്ച
ആപ്പിളിനായി ഇന്ത്യയില്‍ ഫോണ്‍ നിര്‍മിച്ചെടുക്കുന്ന പ്രധാന കരാര്‍ കമ്പനികളായ ടാറ്റയും ഫോക്‌സ്‌കോണുമായി ചര്‍ച്ച നടത്തുകയാണ് കമ്പനിയെന്നാണ് ഇക്കാര്യത്തെക്കുറിച്ച് വിവരം തന്ന രഹസ്യ ഉറവിടം പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ഈ നീക്കങ്ങളെല്ലാം വളരെ രഹസ്യാത്മകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ ടാറ്റയും, ഫോക്‌സ്‌കോണും വിസമ്മതിച്ചതായും റോയിട്ടേഴ്‌സ് പറയുന്നു.

രാജ്യത്ത് ഉയര്‍ന്ന ഇറക്കുമതി ചുങ്കം
ഇന്ത്യ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ ഹബ് ആണെന്നാണ് എന്ന് കമ്പനികളെ അറിയിച്ചു വരികയാണ്. എന്നാല്‍, രാജ്യത്ത് നില്‍ക്കുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവ കമ്പനികള്‍ക്ക് ആകര്‍ഷകവുമല്ല. ഘടകഭാഗങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ നല്‍കുന്ന ടാക്‌സ് ആണ് കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന് എന്ന് റോയിട്ടേഴ്‌സ് പറയുന്നു.

ഇന്ത്യയ്ക്ക് പകരം മറ്റു പല രാജ്യങ്ങളും തിരഞ്ഞെടുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നതിന്റെ കാരണങ്ങളിലൊന്ന് ഈ ഇറക്കുമതി ചുങ്കമാണ്. എന്നു പറഞ്ഞാല്‍ രാജ്യത്ത് ഉണ്ടാക്കിയെടുക്കുന്ന ഫോണുകള്‍ക്കും ആ രീതിയില്‍ വില വര്‍ദ്ധിപ്പിക്കേണ്ടതായി വരുന്നു. അല്ലെങ്കില്‍ കമ്പനികള്‍ക്ക് ലാഭത്തില്‍ കുറവു വരുന്നു.
ചൈനയിലേതിനേക്കാള്‍ 8 ശതമാനം വരെ അധിക ചെലവ്
ഉദാഹരണത്തിന് ചൈനയില്‍ ഐഫോണ്‍ നിര്‍മിച്ചെടുക്കാൻ 5-8 ശതമാനം വരെ അധിക ചെലവ് വരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ ഇങ്ങനെ നിര്‍മ്മിച്ചെടുക്കുന്ന ഫോണുകള്‍ക്ക് 10 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കേണ്ടതായും വരുന്നു.

ആപ്പിള്‍ ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം തിരിച്ചടിയായതോടെ ആപ്പിള്‍ ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചു. കൂടാതെ ഏകദേശം 600 ടണ്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് മാര്‍ച്ചില്‍ അമേരിക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിന് ഏകദേശം 2 ബില്ല്യന്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ആപ്പിളിന്റെ കരാര്‍ നിര്‍മ്മാതാക്കളായ ടാറ്റയ്ക്കും ഫോക്‌സ്‌കോണിനും ഒരു പുതിയ റെക്കോർഡ് ആണെന്നു പറയപ്പെടുന്നു. ഇതില്‍ 1.3 ബില്ല്യന്‍ ഡോളറിനുള്ള ഫോണും ഫോക്‌സ്‌കോണ്‍ നിര്‍മ്മിച്ചതാണ്. ഏപ്രില്‍ മാസത്തിലായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്കും അമേരിക്കന്‍ ഭരണകൂടം 26 ശതമാനം ചുങ്കം ചുമത്തിയത്.

ചൈനയ്ക്ക് ചുമത്തിയ 100 ശതമാനത്തിലേറെ ചുങ്കം വച്ചു നോക്കിയാല്‍ ഇന്ത്യയിൽ വളരെ കുറവാണ് എന്നതാണ് ആപ്പിളിനെ പോലെയുള്ള കമ്പനികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായി തോന്നാന്‍ കാരണമെന്നാണ് പറയുന്നത്. എന്നാല്‍, ചൈനയൊഴിച്ച്, ഇന്ത്യയിലേത് അടക്കം എല്ലാ രാജ്യങ്ങള്‍ക്കും പ്രഖ്യാപിച്ച നികുതി നടപ്പാക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ്.
സാമ്പത്തിക മാന്ദ്യം വന്നേക്കുമോ എന്ന ഭീതിയില്‍ ട്രംപ് ഭരണകൂടം അധിക നികുതി ഈടാക്കാനുളള നീക്കം അവസാനിപ്പിക്കാനായി തുറന്ന സമീപനം സ്വീകരിച്ചേക്കുമെന്നും വാര്‍ത്തയുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മില്‍ വാണിജ്യ യുദ്ധം ആരംഭിച്ചാല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകത്തെ തള്ളിവിട്ടേക്കാമെന്ന മുന്നറിയിപ്പാണ് ഇതിന് കാരണം.
ഇന്ത്യ കേന്ദ്രീകൃതമായി ആപ്പിളിന്റെ പുതിയ നിര്‍മാണ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഫൈനാന്‍ഷ്യല്‍ ടൈംസ് ആണ്. ചൈനയില്‍ നിന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പറിച്ചുനടാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നത് ഇന്ത്യയിലേക്കു തന്നെയാണ്. കമ്പനിക്കായി ഇപ്പോള്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണും ടാറ്റയും നിര്‍ണ്ണായകമായ പിന്തുണയായിരിക്കും ഇക്കാര്യത്തില്‍ നല്‍കുക.
നിലവില്‍ ഫോക്‌സ്‌കോണിനും ടാറ്റയ്ക്കുമായി ഇന്ത്യയില്‍ മൂന്നു ഫാക്ടറികളാണ് ഉള്ളത്. ഇതിനു പുറമെ രണ്ടെണ്ണം ഇപ്പോള്‍ പുതിയതായി നിര്‍മിക്കുന്നുമുണ്ട്. അമേരിക്കയിലേക്കാവശ്യമായ ഫോണുകളെങ്കിലും ഇന്ത്യയില്‍ നിര്‍മ്മിച്ചെടുക്കുക എന്ന ശ്രമമായിരിക്കും ആദ്യ ഘട്ടത്തില്‍ നടത്തുക.