ഇന്റര്‍നെറ്റ് പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി ഫെയ്സ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യുട്യൂബ് തുടങ്ങിയവ യൂറോപ്യന്‍ റെഗുലേഷന്‍സുമായി പുതിയ കരാറുകളിൽ ധാരണയായി. വ്യക്തികൾക്കിടയിൽ വിദ്വേഷം വളര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ സോഷ്യൽമീഡിയകളിൽ പ്രത്യക്ഷപ്പെട്ടാല്‍ ഇരുപത്തിനാല് മണിക്കൂറിനകം അവ എടുത്ത് മാറ്റണമെന്നാണ് കരാറിലെ ധാരണകളിലൊന്ന്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ കൂടിയാണിത്. ചൊവ്വാഴ്ച നിലവില്‍ വന്ന യൂറോപ്യന്‍ കമ്മീഷന്റെ പുതിയ നിയമാവലി അനുസരിച്ച് സാങ്കേതിക സ്ഥാപനങ്ങള്‍ക്കെല്ലാം ഇങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ എടുക്കാന്‍ നിര്‍ദേശമുണ്ട്.
ബ്രസല്‍സിലെയും പാരീസിലെയും ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നത്. അഭയാര്‍ഥി പ്രശ്‌നങ്ങളും വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. അഭയാര്‍ഥികളുടെ കടന്നുവരവ് പലയിടങ്ങളിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തുന്നുണ്ട്. രാജ്യദ്രോഹപരവും മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി ജര്‍മന്‍ ഗവൺമെന്റും ഫെയ്സ്ബുക്കും കൈകോര്‍ത്തു പ്രവര്‍ത്തിച്ചിരുന്നു. ഇവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് നീതിന്യായവകുപ്പ് മന്ത്രി ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്നായിരുന്നു ഇത്. ജര്‍മനിയില്‍ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയവ ഇത്തരം ഉള്ളടക്കങ്ങൾ ഇരുപത്തിനാല് മണിക്കൂറിനകം നീക്കം ചെയ്യുമെന്ന് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.
ഐഎസ് പോലുള്ള ഭീകര സംഘടനകളുടെ ഓണ്‍ലൈന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് യൂറോപ്യന്‍ യൂണിയന്റെ ഈ പെരുമാറ്റച്ചട്ടം. നിയമവിരുദ്ധമായ ഇത്തരം പ്രസംഗങ്ങള്‍ ഓണ്‍ലൈനിലായാലും അപകടകരമാണെന്ന് തിരിച്ചറിയുന്നുവെന്ന് വെര ജുരോവ പറഞ്ഞു.
യുവതലമുറയെ ഭീകരവാദത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ ഈ പുതിയ നീക്കം ടെക്‌നോളജി കമ്പനികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. നിയമവിധേയമല്ലാത്ത ഉള്ളടക്കങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാർ ഈ കമ്പനികളെ ഏല്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം കൂടി വന്നിരിക്കുന്നത്.
അതേസമയം, തങ്ങള്‍ക്ക് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നും കമ്മീഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്തോഷമുണ്ടെന്നും ഗൂഗിൾ വക്താവ് ലീ ജൂനിയാസ് പറയുന്നു.