സ്റ്റേജ്ഫ്രൈറ്റ് എന്ന് കേൾക്കുമ്പോള്‍ മനസ്സിലെത്തുന്നത് നമ്മള്‍ ആദ്യമായി ഒരു കൂട്ടം ആളുകളെ അഭിമുഖീകരിച്ച് സംസാരിച്ച സന്ദർഭമാകും അല്ലേ? അത് നമുക്കിത് വരെ അറിയാവുന്ന സഭാകമ്പം എന്നാല്‍ ഈ ആൻഡ്രോയ്ഡ് യുഗത്തില്‍ സ്റ്റേജ്ഫ്രൈറ്റ് (Stagefright) എന്നത് നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഡാറ്റ മുഴുവൻ മറ്റൊരു ഉപകരണം ചോർത്തിയെടുക്കാനുള്ള സാധ്യതയാണ്.
ഇത്തരം ആക്രമണ ഭീഷണി നിങ്ങളുടെ ഫോണിനുമുണ്ടോ എന്നറിയാന്‍ സിമ്പേറിയം തയ്യാറാക്കിയിരിക്കുന്ന 'സ്റ്റേജ്ഫ്രൈറ്റ് ഡിറ്റക്ടർ' ആപ്പ് സഹായിക്കും. നിങ്ങളുടെ ഫോണ്‍ ഇത്തരം ആക്രമണങ്ങൾക്ക് വിധേയരാകാന്‍ സാധ്യതയുണ്ടോ എന്നും നിങ്ങളുടെ ആൻഡ്രോയ്ഡ് ഒഎസ് ഇതിനെതിരെയുള്ള പ്രതിരോധ അപ്ഡേറ്റ് ഉൾക്കൊള്ളുന്നുണ്ടോ എന്നൊക്കെ ഈ ആപ്പ് ഉപയോഗിച്ചറിയാം.
നെക്സസ് ഫോണുകളില്‍ ഇത്തരം സ്റ്റേജ്ഫ്രൈറ്റ് ഉപദ്രവങ്ങളില്‍ നിന്നും ഫോണിനെ സംരക്ഷിക്കാനുള്ള മുൻകരുതല്‍ സംവിധാനങ്ങള്‍ സോഫ്‌റ്റ്‌വയറില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാംസങ് ഗാലക്സി എസ് 6 മോഡലുകള്‍ ഉൾപ്പടെയുള്ള ഫോണുകളില്‍ ഇത്തരം ‘വൽനറബിലിറ്റി' (vulnerability) ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു.
സാധാരണ ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണിലേക്ക് വിഡിയോ എംഎംഎസ്സിന്റെ രൂപത്തിലാണ് ഈ വൈറസ് എത്തുന്നത്. അതിനാല്‍ നിങ്ങൾക്ക് പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും വരുന്ന വിഡിയോ എംഎംഎസുകൾ തുറക്കാനിരിക്കുന്നതാണ് തല്ക്കാലം ഇതില്‍ നിന്നും രക്ഷനേടാനുള്ള ഏക മാർഗം.
'സ്റ്റേജ്ഫ്രൈറ്റ് ഡിറ്റക്ടർ' ആപ്പ് നിങ്ങളുടെ സ്മാർട്ട്ഫോണുകൾക്കുള്ള ആക്രമണ ഭീഷണി മനസ്സിലാക്കാന്‍ സഹായിക്കും എന്നതിലുപരി പ്രശ്നം പരിഹരിക്കാന്‍ സഹായകമല്ല. നിങ്ങളുടെ ഫോണിലെ എംഎംഎസ് സെറ്റിംഗ്സിൽ പ്രവേശിച്ച് ‘ആട്ടോ റിട്രീവ് എംഎംഎസ്' എന്നത് ഡിസേബിള്‍ ചെയ്തു അതിലൂടെ നാം അറിയാതെ നമ്മുടെ ഫോണ്‍ സ്റ്റേജ്ഫ്രൈറ്റിന് അടിമയാകുന്നത് തടയാന്‍ കഴിയും.
ലോകത്ത് നിരവധി ഫോണുകള്‍ ഇതിനകം തന്നെ സ്റ്റേജ്ഫ്രൈറ്റിന് കീഴടങ്ങിക്കഴിഞ്ഞുവെന്നാണ് ഡാറ്റ ചോർത്തൽ സാധ്യത കണ്ടെത്താനുള്ള ആപ്പ് തയ്യാറാക്കിയ സിമ്പേറിയത്തിന്റെ വക്താക്കള്‍ പറയുന്നത്. ഇതില്‍ ഭൂരിഭാഗം പേരും എംഎംഎസ് സേവനം സ്ഥിരമായി ഉപയോഗിക്കുന്നവരാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.