വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസം പിന്നിട്ടപ്പോൾ ഇതുവരെ നടന്നത് 12% നിയമന ശുപാർശ മാത്രം. 14 ജില്ലകളിലുമായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 23,518 പേരിൽ 2736 പേർക്കു നിയമന ശുപാർശ ലഭിച്ചു. ഏറ്റവും കൂടുതൽ ശുപാർശ തിരുവനന്തപുരം ജില്ലയിലാണ്–365. കുറവ് വയനാട് ജില്ലയിൽ–102. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇരുനൂറിലേറെപ്പേർക്കു ശുപാർശ ലഭിച്ചു. മറ്റു ജില്ലകളിലെ നിയമനം വളരെ മോശമാണ്. മുൻ റാങ്ക് ലിസ്റ്റിലെ 12,069 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
6 മാസത്തിനിടെ ഒന്നര വർഷത്തെ നിയമനം!
എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസം കഴിഞ്ഞതേയുള്ളൂ എങ്കിലും ഒന്നര വർഷത്തെ ഒഴിവുകളിലേക്കാണ് ഇതുവരെ നിയമന ശുപാർശ നടന്നത്. 3 വർഷത്തെ സ്വാഭാവിക കാലാവധിയേ ലിസ്റ്റുകൾക്കു ലഭിക്കൂ എങ്കിലും ഒരു വർഷത്തോളം റാങ്ക് ലിസ്റ്റ് നിലവിലില്ലാതിരുന്നതിനാൽ ആ കാലത്തെ ഒഴിവും ഇപ്പോഴത്തെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ലഭിക്കുകയാണ്. എന്നിട്ടും, നിയമനനീക്കം ഏറെ പരിതാപകരമാണ്.
2021 ഓഗസ്റ്റ് 4നാണു മുൻ റാങ്ക് ലിസ്റ്റ് റദ്ദായത്. ഒരു വർഷത്തോളം വൈകി 2022 ഓഗസ്റ്റ് ഒന്നിനാണ് പുതിയ ലിസ്റ്റ് നിലവിൽ വന്നത്. ഇപ്പോഴത്തെ ലിസ്റ്റുകൾക്കു 2025 ജൂലൈ 31 വരെ കാലാവധിയുണ്ട്.
379 ഒഴിവുകൾകൂടി
വിവിധ ജില്ലകളിലായി എൽഡിസിയുടെ 379 ഒഴിവുകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവ് പത്തനംതിട്ട ജില്ലയിലാണ്–77. കുറവ് വയനാട് ജില്ലയിൽ–2. റിപ്പോർട്ട് ചെയ്ത ഒഴിവിൽ വൈകാതെ നിയമന ശുപാർശ നൽകും.
റാങ്ക് ലിസ്റ്റിൽ 23,518 പേർ
എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ 14 ജില്ലകളിലുമായി 23,518 പേരാണുള്ളത്. മെയിൻ ലിസ്റ്റിൽ 11968, സപ്ലിമെന്ററി ലിസ്റ്റിൽ 10,553, ഭിന്നശേഷി ലിസ്റ്റിൽ 997 പേർ വീതമാണുള്ളത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലാണ്–2596. കുറവ് വയനാട് ജില്ലയിൽ–678.