ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം ഇഴഞ്ഞുനീങ്ങുകയാണ്. വിവിധ ജില്ലകളിൽ ലിസ്റ്റിന്റെ കാലാവധി രണ്ടു വർഷമാകുമ്പോഴും 590 പേർക്കു മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. 14 ജില്ലകളിലുമായി മൂവായിരത്തിലേറെപ്പേർ നിയമനം പ്രതീക്ഷിക്കുന്നുണ്ട്. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 1788 പേർക്കു നിയമന ശുപാർശ നൽകിയിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ഏകീകരണത്തെത്തുടർന്നു വിഇഒ തസ്തിക നിർത്തലാക്കിയെങ്കിലും ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഇതു ബാധിക്കില്ലെന്നു അധികൃതർ വ്യക്തമാക്കിയിരുന്നു.
ലിസ്റ്റുകൾക്ക് പല കാലാവധി
എൽഡിസി, ലാസ്റ്റ് ഗ്രേഡ് തസ്തികകൾപോലെ ഒറ്റ ദിവസമല്ല വിഇഒ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. 2021 ഫെബ്രുവരി 16 മുതൽ 2022 ഫെബ്രുവരി 22 വരെ വിവിധ തീയതികളിലായാണു റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. കൊല്ലം ജില്ലയുടെ റാങ്ക് ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. അവസാനം വന്നത് എറണാകുളം, പാലക്കാട് ജില്ലകളിൽ.
ആദ്യ റാങ്ക് ലിസ്റ്റ് 2024 ഫെബ്രുവരി 15ന് അവസാനിക്കുമ്പോൾ ഒടുവിൽ നിലവിൽ വന്ന 2 റാങ്ക് ലിസ്റ്റുകളും 2025 ഫെബ്രുവരി 21നാണു റദ്ദാകുക.
100 കടന്നത് ഒറ്റ ജില്ലയിൽ
വിഇഒ നിയമന ശുപാർശ 100 കടന്നത് ഒരു ജില്ലയിൽ മാത്രം. എറണാകുളം ജില്ലയിൽ 101 പേർക്കു നിയമന ശുപാർശ ലഭിച്ചു. ഏറ്റവും കുറവ് ശുപാർശ വയനാട് ജില്ലയിലാണ്–12. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ അൻപതിലധികം പേർക്കു നിയമന ശുപാർശ ലഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം വളരെ പരിതാപകരമാണു നിയമനം.