ADVERTISEMENT

സർക്കാർ ജോലി ലഭിച്ച110 ഹയർ സെക്കൻഡറി ഇംഗ്ലിഷ് ജൂനിയർ അധ്യാപകരെ പുറത്താക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം. പിഎസ്‌സി വഴി സർവീസിൽ പ്രവേശിക്കുന്നവർക്കുപോലും തൊഴിൽസുരക്ഷിതത്വമില്ലാത്ത സാഹചര്യം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സർക്കാർ ജീവനക്കാരും ഉദ്യോഗാർഥികളും വിലയിരുത്തുന്നു. പിരിച്ചുവിടലിനെതിരെ അധ്യാപകസംഘടനാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പുറത്താവുന്ന അധ്യാപകർ പരസ്യപ്രതികരണത്തിനു തയാറാകുന്നില്ലെങ്കിലും ആശങ്കാജനകമാണ് സാഹചര്യങ്ങൾ. മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിനിധികൾക്കു പരാതി നൽകിയെങ്കിലും കൃത്യമായ ഉറപ്പൊന്നും ഇവർക്കു ലഭിച്ചിട്ടില്ല.

നിയമിച്ചതിന്റെ പിറ്റേന്ന് പുറത്ത്!

തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതലായി കണ്ടെത്തിയ 63 എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർമാരെയും സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകേണ്ട 47 പേരെയും സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമിക്കുമെന്ന ഉത്തരവിറങ്ങിയത് മാർച്ച് ഒന്നിനാണ്. 2022–’23 അക്കാദമിക വർഷത്തേക്കാണു നിയമനമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. റഗുലർ തസ്തിക ഉണ്ടാകുന്ന മുറയ്ക്ക് ഇവർക്കു പുനർനിയമനം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, തൊട്ടടുത്ത ദിവസം (മാർച്ച് 2) ഇറങ്ങിയ ഉത്തരവിൽ മാർച്ച് 31 ഉച്ചയ്ക്കുശേഷം മുതൽ ഈ തസ്തികകൾ ഇല്ലാതാകുമെന്നും റഗുലർ തസ്തികകൾ ഉണ്ടാകുന്ന മുറയ്ക്കു സീനിയോറിറ്റി പ്രകാരം എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർ അധ്യാപകർക്കു പുനർനിയമനം നൽകുമെന്നുമാണു പറയുന്നത്. 7 പിരിയഡിൽ കുറഞ്ഞ വർക് ലോഡുള്ള എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർ തസ്തികയുള്ള നിശ്ചിത സ്കൂളുകളിൽ ആവശ്യമായ ഘട്ടങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കാൻ പ്രിൻസിപ്പൽമാർ നടപടി സ്വീകരിക്കേണ്ടതാണന്നും സൂചിപ്പിക്കുന്നു. നിയമനം നൽകി ഉത്തരവിറക്കിയതിന്റെ തൊട്ടടുത്ത ദിവസം പുറത്താക്കാനുള്ള ഉത്തരവുമിറങ്ങി.

 

മുന്നിൽ പ്രതിസന്ധി

ഒരു വർഷത്തിലധികം ജോലി ചെയ്തശേഷം പുറത്താകുന്നവരാണ് 63 അധ്യാപകർ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച 47 പേർ മറ്റു ജോലികൾപോലും ഉപേക്ഷിച്ചാണു സർക്കാർ സർവീസിൽ പ്രവേശിച്ചത്. അധ്യാപകജോലിയോടുള്ള താൽപര്യക്കൂടുതൽകൊണ്ടാണ് പലരും വിദേശരാജ്യങ്ങളിലെയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെയുമൊക്കെ ജോലി വേണ്ടെന്നുവച്ച് എച്ച്എസ്എസ്ടി തസ്തിക തിരഞ്ഞെടുത്ത്. ഭവനവായ്പയടക്കം വലിയ സാമ്പത്തിക ബാധ്യതയുള്ളവരുമുണ്ട്. പ്രായപരിധി അവസാനിച്ചതിനാൽ ഇനിയൊരു പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാൻപോലും കഴിയാത്തവരാണു ഭൂരിഭാഗവും. ‌

എയ്ഡഡ് സ്കൂളിൽ വേറെ നീതി

തസ്തിക നഷ്ടപ്പെട്ട എയ്ഡഡ് സ്കൂൾ അധ്യാപകരുടെ കാര്യത്തിൽ മറ്റൊരു നീതിയെന്ന ആക്ഷേപം ഇതിനിടയിലുണ്ട്. തസ്തികനിർണയം നടത്തുമ്പോൾ ഇല്ലാതാകുന്ന തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകർക്കു വിരമിക്കുന്നതുവരെയോ അതേ മാനേജ്മെന്റിനു കീഴിൽ ഇതേ തസ്തികയിൽ പുതിയ തസ്തിക നിലവിൽ വരുമ്പോൾ മാറ്റിനിയമിക്കപ്പെടുന്നതുവരെയോ ഏതാണ് ആദ്യം അതുവരെ സൂപ്പർന്യൂമററിയായി തുടരാവുന്നതാണെന്ന് 2018 നവംബർ 22നു പുറത്തിറക്കിയ സർക്കാർ ഉത്തരവ് (നമ്പർ.4870/2018/പൊ.വി.വ) വ്യക്തമാക്കുന്നു. എന്നാൽ, പിഎസ്‌സി വഴി നിയമനം ലഭിച്ചവർക്ക് ഈ ആനുകൂല്യം ബാധകമാക്കാത്തതിനെതിരെ പ്രധിഷേധം ശക്തമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com