വെറ്ററിനറി സർവകലാശാലാ വിജ്ഞാപനം; വ്യക്തമായി നിശ്ചയിക്കാതെ യോഗ്യതാ മാനദണ്ഡങ്ങൾ

Mail This Article
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ 94 അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമനത്തിനു വിജ്ഞാപനമിറക്കിയതു യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമായി നിശ്ചയിക്കാതെ. അഗ്രികൾചർ, വെറ്ററിനറി മുതലായ വിഭാഗങ്ങളിലെ അധ്യാപക നിയമനത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുടെ യോഗ്യതാ മാനദണ്ഡങ്ങളാണു സ്വീകരിക്കേണ്ടതെന്നാണു യുജിസിയുടെ തന്നെ ചട്ടം.
എന്നാൽ, വെറ്ററിനറി സർവകലാശാല ഇറക്കിയ വിജ്ഞാപനത്തിൽ ഓരോ വിഷയത്തിലെയും നിശ്ചിതയോഗ്യത പരാമർശിക്കുന്നില്ല. പുതുക്കിയ യുജിസി മാനദണ്ഡപ്രകാരമാകണം നിയമനമെന്നു മാത്രമാണു വിജ്ഞാപനത്തിനുള്ളത്. യുജിസി മാനദണ്ഡമനുസരിച്ച്, അഭിമുഖത്തിലെ പ്രകടനം മാത്രമേ നിയമനത്തിനു കണക്കിലെടുക്കേണ്ടതുള്ളൂ. അടിസ്ഥാനയോഗ്യതകളിലും ഇളവുണ്ട്.
ഓരോ വിഷയത്തിലെയും യോഗ്യത കൃത്യമായി പരാമർശിക്കാതെയുള്ള വിജ്ഞാപനം വഴി അനർഹർ കയറിക്കൂടുമെന്നും നിയമന നടപടികൾ തന്നെ നിയമ ക്കുരുക്കിലാക്കുമെന്നും ഉദ്യോഗാർഥികൾ പറയുന്നു. എന്നാൽ, നിലവിലെ ചട്ടങ്ങൾ പാലിച്ചാണു വിജ്ഞാപനമെന്നും വെറ്ററിനറി സർവകലാശാലയിൽ സംവരണക്രമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും സർവകലാശാല അധികൃതർ വിശദീകരിക്കുന്നു. സാമ്പത്തികബാധ്യത പരമാവധി കുറയ്ക്കുമെന്നും കോളജുകളുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനാണു നിയമനം നടത്തുന്നതെന്നുമാണ് അധികൃതരുടെ വാദം.