അധ്യാപകനിയമനത്തിൽ മാറ്റങ്ങളുമായി യുജിസി: നെറ്റ് യോഗ്യതയില്ലാത്തവരെയും അസി. പ്രഫസറാക്കാൻ ഭേദഗതി

Mail This Article
സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾക്കു ബിരുദാനന്തര ബിരുദത്തിനൊപ്പം യുജിസി നെറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കുന്നു. ഇതിനായി 2018ലെ ചട്ടങ്ങൾ പരിഷ്കരിക്കുന്നതായി യുജിസി അധ്യക്ഷൻ എം.ജഗദേഷ് കുമാർ വ്യക്തമാക്കി.
യുജി, പിജി ബിരുദങ്ങളുള്ള വിഷയത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ മേഖലയിൽ പിഎച്ച്ഡി ചെയ്യുന്നവർക്കും ഗവേഷണം ചെയ്ത വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസറാകാം. അക്കാദമിക്–ഗവേഷണ സ്ഥാപനങ്ങൾ, പബ്ലിക് പോളിസി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, വ്യവസായം എന്നിവയിൽനിന്നുള്ള പ്രഫഷനലുകളെയും വൈസ് ചാൻസലറായി പരിഗണിക്കാമെന്നും കരട് നിർദേശിക്കുന്നു.
അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് കുറഞ്ഞത് 75% മാർക്കോടെ 4 വർഷത്തെ യുജി ബിരുദമോ കുറഞ്ഞത് 55% മാർക്കോടെ പിജി ബിരുദമോ അല്ലെങ്കിൽ പിഎച്ച്ഡിയോ ഉണ്ടായിരിക്കണം.
മറ്റു പ്രധാന നിർദേശങ്ങൾ:
∙അധ്യാപകരുടെ സ്ഥാനക്കയറ്റങ്ങൾക്ക് മാനദണ്ഡമായി 2018ലെ ഭേദഗതിയിൽ നിർദേശിച്ച ‘അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ (എപിഐ) ഒഴിവാക്കും.
∙അസോഷ്യേറ്റ് പ്രഫസറാകാൻ അസിസ്റ്റന്റ് പ്രഫസർക്ക് 8 വർഷത്തെ പ്രവൃത്തിപരിചയം വേണം. 10 വർഷം പ്രവൃത്തിപരിയമുള്ള അസോഷ്യേറ്റ് പ്രഫസറെയാകും പ്രഫസറായി പരിഗണിക്കുക.
∙പാഠപുസ്തകങ്ങൾ എഴുതുക, സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, പേറ്റന്റിന് അപേക്ഷിക്കുക, സ്റ്റാർട്ടപ് കമ്പനികൾ സ്ഥാപിക്കുക, ഇന്ത്യൻ വിജ്ഞാന സംവിധാനത്തെക്കുറിച്ച് (ഐകെഎസ്) ഗവേഷണം നടത്തുക, ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അധിക ക്രെഡിറ്റ് ലഭിക്കും.