Activate your premium subscription today
കർമവീര്യം നിറഞ്ഞ ഇന്ത്യൻ സൈനികരെപ്പോലെ അഭിനന്ദനം അർഹിക്കുന്നയാളാണ് നമ്മുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഏറ്റുമുട്ടലിനെക്കുറിച്ചല്ല, നമ്മുടെ രാജ്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ രാഷ്ട്രീയ നേതൃത്വവും പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നകാലത്തും നമുക്ക് കൂടുതൽ അഭിമാനിക്കാമായിരുന്നു എന്നു മാത്രം. കേന്ദ്ര സർക്കാരിനെ ഇന്ത്യൻ ജനത വിമർശിക്കുന്നതിൽ പാക്കിസ്ഥാൻ സൈനിക വക്താവിനുണ്ടായ സന്തോഷത്തെക്കുറിച്ചു മിസ്രി പറഞ്ഞു: ‘അദ്ദേഹത്തിനിത് അദ്ഭുതകരമായിരിക്കാം. കാരണം, പൗരർ സർക്കാരിനെ വിമർശിക്കുന്നതു തുറവിയുള്ളതും പ്രവർത്തിക്കുന്നതുമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. അതു പാക്കിസ്ഥാന് അപരിചിതമാണെന്നത് അദ്ഭുതകരമല്ല.’ ജനാധിപത്യത്തിന്റെ നല്ല സ്വഭാവങ്ങളുള്ള രാജ്യത്ത് സർക്കാരിനെ വിമർശിക്കാം. അതിലേക്കു രാജ്യത്തെ പ്രതിപക്ഷം ഇപ്പോൾ കടക്കുന്നതും നല്ല കാര്യമാണ്. പ്രതിസന്ധിയിൽ സർക്കാരിനൊപ്പം ഉറച്ചുനിന്നിട്ടാണ് പ്രതിപക്ഷം അതു ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അതിനെ രാഷ്ട്രീയ മുതലെടുപ്പെന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. പ്രതിപക്ഷത്തിന്റെ ചോദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളുടെ വിഷയത്തിലെ വിധിയുടെ പേരിൽ സുപ്രീം കോടതിയോട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പ്രകടിപ്പിച്ച രോഷത്തെ മര്യാദയുള്ള നാട്ടുഭാഷയിൽ ഏതാണ്ടിങ്ങനെ ചുരുക്കിയെഴുതാം: ‘എങ്കിൽപിന്നെ എല്ലാം നിങ്ങൾതന്നെ അങ്ങു ചെയ്യൂ.’ നിയമമുണ്ടാക്കലും ഭരണവുമൊക്കെ കോടതിതന്നെ ചെയ്യൂ, നിയമനിർമാണ സഭകളുടെയും സർക്കാരിന്റെയും ആവശ്യമില്ലല്ലോ എന്നാണ് ധൻകറിന്റെ വിമർശനം. പൂർണനീതി ഉറപ്പാക്കാൻ സുപ്രീം കോടതിക്കു ഭരണഘടനാപരമായുള്ള സവിശേഷ അധികാരത്തെ ജുഡീഷ്യറി ‘ജനാധിപത്യ ശക്തികൾക്കെതിരെ പ്രയോഗിക്കുന്ന ആണവ മിസൈൽ’ എന്നാണ് ധൻകർ വിശേഷിപ്പിച്ചത്. ധൻകറിന്റെ വാക്കുകൾ അതിരുകടന്നതെന്ന് പ്രതിപക്ഷപാർട്ടികളുൾപ്പെടെ വിമർശിച്ചു. അതൊന്നും കണക്കിലെടുക്കേണ്ടെന്നു സൂചിപ്പിക്കാനാണോയെന്നറിയില്ല, പിറ്റേന്ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി അദ്ദേഹത്തെ സന്ദർശിച്ച് റോസാപ്പൂക്കൾ സമ്മാനിച്ചു.
മധുരയിലെ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നന്നായി പുഞ്ചിരിച്ചത് സീതാറാം യച്ചൂരിയാണ്. ആ മുഖം തമുക്കം മൈതാനത്തെ ചർച്ചാവേദിയുൾപ്പെടെ പലയിടത്തും ചിത്രമായി നിറഞ്ഞുനിന്നിരുന്നു. ചിത്രത്തിലാണെങ്കിലും ആ പുഞ്ചിരി ഇടയ്ക്കെങ്കിലും ചിരിയായി മാറിയെന്നു കരുതാൻ പ്രധാനകാരണം പ്രകാശ് കാരാട്ടാണ്. കാരാട്ടിനുണ്ടായ മാറ്റം ചിത്രത്തെയും ചിരിപ്പിക്കും. കാരാട്ട്, യച്ചൂരി എന്നിങ്ങനെ േപരുകളുള്ള രണ്ടു പക്ഷങ്ങൾ കേന്ദ്ര പാർട്ടിയിലുണ്ടായിരുന്നു. േകരളത്തിലത് പിണറായിപക്ഷം, വിഎസ് പക്ഷം എന്നിങ്ങനെ അറിയപ്പെട്ടു. കോൺഗ്രസ് വിരോധമാണ് കാരാട്ടിനെയും പിണറായി വിജയനെയും ഒന്നാക്കിയത്. കോൺഗ്രസിനോടു സ്നേഹമില്ല; എങ്കിലും, പണ്ടൊരു വിദേശയാത്രയിൽ തന്നെ ഒട്ടകപ്പാലു കുടിപ്പിച്ചതിലുണ്ടായ ചെറിയൊരു നീരസം മാറ്റിനിർത്തിയാൽ യച്ചൂരിയെ വി.എസ്.അച്യുതാനന്ദനു വലിയ ഇഷ്ടമായിരുന്നു. പല കമ്യൂണിസ്റ്റ് കാര്യങ്ങളിലും വിഎസിനെയും ഇ.ബാലാനന്ദനെയുമൊക്കെ കണ്ടുപഠിക്കണമെന്ന് ഹർകിഷൻ സിങ് സുർജിത്തും മറ്റും പണ്ടു നൽകിയ ഉപദേശവും പല കാരണങ്ങളാൽ പിണറായിശൈലിയോടുള്ള വിയോജിപ്പും യച്ചൂരിയിൽ വിഎസ് സ്നേഹം വളരാൻ കാരണമായി. ഡൽഹിയിൽ തനിക്കു യച്ചൂരിയുണ്ടെന്നത് വിഎസിനു വലിയ ധൈര്യമായിരുന്നു. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യച്ചൂരി ജനറൽ സെക്രട്ടറിയാവില്ലെന്നു തോന്നിയപ്പോൾ
ബറോഡയിലെ മഹാരാജാവായിരുന്ന സയാജി റാവു ഗെയ്ക്ക്വാദിന് ദിവാൻ ടി.മാധവ റാവു നൽകിയ ഉപദേശങ്ങളുടെ സമാഹാരമായ ‘മൈനർ ഹിന്റ്സ്’ ഭരണനിർവഹണമേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ട പുസ്തകമാണ്. രാഷ്ട്രീയവർഗവും ഗുജറാത്തിലെ ഉദ്യോഗസ്ഥരും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ് പുസ്തകമെന്നു മുഖ്യമന്ത്രിയായിരുന്ന മോദി പലപ്പോഴും പറഞ്ഞിട്ടുണ്ട്. 19–ാം വയസ്സിൽ ഭരണമേറ്റ സയാജി റാവുവിന് 1881 ഏപ്രിൽ മുതൽ ഏതാണ്ട് ഒൻപതു മാസത്തോളം ആഴ്ചയിലൊരിക്കലാണ് മാധവ റാവു സദ്ഭരണ ഉപദേശങ്ങൾ നൽകിയിരുന്നത്. തിരുവിതാംകൂറിലും ഇൻഡോറിലും ദിവാനായിരുന്ന ശേഷമാണ് മാധവ റാവു ബറോഡയിലെത്തുന്നത്; തിരുവിതാംകൂറിലേതാണ് നല്ല ഭരണമെന്നായിരുന്നു നിലപാട്. മാധവ റാവുവിന്റെ ഉപദേശങ്ങളിൽ മോദിക്ക് ഏറ്റവും പ്രിയപ്പെട്ടവ ഏതൊക്കെയെന്നു വ്യക്തമല്ല. മിക്ക ദിവസങ്ങളിലും മാധവ റാവു ഉപദേശഭാഷണം തുടങ്ങിയിരുന്നത് ഒരുകാര്യം രാജാവിനെ ഓർമിപ്പിച്ചുകൊണ്ടാണ്: ജനങ്ങളുടെ സന്തോഷം വർധിപ്പിക്കുകയെന്നതാണ് സർക്കാരിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം. അതിൽ വേർതിരിവുകളും പക്ഷപാതവും പാടില്ല. ജനത്തിന്റെ ജീവനും സ്വത്തും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. ജനസന്തോഷം ഉറപ്പാക്കിയാൽ മാത്രമേ ദീർഘകാലം ഭരിക്കാനാവൂ. ഭരണമെന്നതു ശാസ്ത്രവും കലയുമാണെന്നും അതിൽ പ്രാവീണ്യത്തിനു തുടർച്ചയായ പഠനം ആവശ്യമാണെന്നും റാവു പറഞ്ഞു.
ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ നീതി ചോദിക്കാനുള്ള യോഗത്തിൽ മുഖ്യമന്ത്രിമാരെ മാത്രമല്ല, അധികാരമില്ലാത്ത രാഷ്ട്രീയ നേതാക്കളെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ക്ഷണിച്ചിരുന്നു. അതിനാലത് സർക്കാരുകളുടെ യോഗമല്ല, രാഷ്ട്രീയ നേതാക്കളുടേതായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒഡീഷയിലെ പ്രതിപക്ഷ നേതാവ് നവീൻ പട്നായിക്കും പങ്കെടുത്തപ്പോളത് ആരോപിക്കപ്പെടാറുള്ള തെക്ക് – വടക്ക് വേർതിരിവിന് അതീതമായി. പുനർനിർണയത്തിൽ നഷ്ടസാധ്യതയില്ലാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ബംഗാൾ. എന്നിട്ടും മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ചത്, നേരത്തേ സ്റ്റാലിനെ പ്രതിപക്ഷയോഗത്തിനു കൊൽക്കത്തയിലേക്കു ക്ഷണിച്ചതിനു പകരമാവാം; വിളിച്ചില്ലെങ്കിൽ മുഖം വീർപ്പിച്ചാലോ എന്ന ആശങ്കയുമുണ്ടായിരുന്നിരിക്കാം. പുനർനിർണയമല്ല, വോട്ടർ കാർഡുകളിലെ തിരിമറിയാണ് ആനക്കാര്യമെന്ന കാരണം പറഞ്ഞാണ് മമത വരാതിരുന്നതെന്നാണ് കരക്കമ്പി. വിളിച്ചതിനു നന്ദിയെന്നു പറഞ്ഞൊരു കത്തുപോലും മമത എഴുതിയതുമില്ല. മമത വരാതിരുന്നതും എൻസിപി, എസ്പി, ആർജെഡി, ഉദ്ധവിന്റെ ശിവസേന തുടങ്ങിയവയെ ക്ഷണിക്കാതിരുന്നതും ഇന്ത്യാ മുന്നണിയിലെ വിള്ളലിനു തെളിവായി ചിലർ അവതരിപ്പിക്കുന്നുണ്ട്.
മൃഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്വഭാവങ്ങൾ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതലേയുള്ളതാണു രണ്ടും തമ്മിലുള്ള താരതമ്യം. രാഷ്ട്രീയക്കാരെ അവരുടെ നല്ലകാലത്ത് സിംഹം, കടുവ, ചീറ്റപ്പുലി തുടങ്ങിയവയുമായി ഉപമിക്കുന്നതു ശൗര്യത്തിന്റെ പേരിലാണ്. മൃഗനാമങ്ങൾക്കൊപ്പം ‘പല്ലു കൊഴിഞ്ഞ’ എന്നു ചേർത്തുപറയുന്നത് രാഷ്ട്രീയക്കാർ വളരെ സീനിയറാകുമ്പോഴും തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോഴുമാണ്. തൊലിക്കട്ടിയുടെ പേരിൽ കാണ്ടാമൃഗത്തോടും തരംപോലെയുള്ള നിലപാടുമാറ്റങ്ങളുടെ പേരിൽ ഓന്തിനോടും ഉപമിക്കുന്നു. ഇങ്ങനെയൊക്കെ മനുഷ്യലോകത്തു സംഭവിക്കുന്നെന്ന് അറിയാത്തതിനാൽ പ്രയോഗങ്ങൾ അപകീർത്തികരമെന്നു മൃഗങ്ങൾ പരാതിപ്പെടുന്നില്ല. ഏതാനും വർഷം മുൻപ് ഒഡീഷയിലെ കോൺഗ്രസ് നേതാവ് നിരഞ്ജൻ പട്നായിക് പാർട്ടിയിലെ ചിലരെ വിളിച്ചത് എലിയെന്നാണ്. സാധാരണമല്ലാത്ത താരതമ്യം. ആരുടെയും പേരു പറയാതെയായിരുന്നു നിരഞ്ജന്റെ എലിവിളി. എന്നാൽ, രാഷ്ട്രീയത്തെ പണമുണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്നവർ പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുകയാണെന്നും പാർട്ടി ആശയങ്ങളോടും ജനത്തോടും കൂറില്ലാത്ത അവരെ പുറത്താക്കി പുര വൃത്തിയാക്കണമെന്നും നിരഞ്ജൻ വിശദീകരിച്ചപ്പോൾ അതു തന്നെ ഉദ്ദേശിച്ചു മാത്രമാണല്ലോ എന്നു പലർക്കും തോന്നി.
ഒന്നുകിൽ, അടുത്ത വർഷവും ഒന്നും പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കിൽ, രണ്ടും കൽപിച്ചുള്ള പുറപ്പാടിന്റെ ഭാഗമായി സംഭവിക്കുന്ന അബദ്ധമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് തമിഴ്നാട്ടിലെ സർക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ മൂർച്ച കൂട്ടാൻ ബിജെപി താൽപര്യപ്പെട്ടതിനു മറ്റെന്തെങ്കിലും കാരണം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്തെങ്കിലും ഇനി വരില്ലെന്നു പറയാനുമാവില്ല. ബിജെപി അത്രമേൽ മോഹിക്കുന്നതാണ് തമിഴ്നാടിനെ. തിരഞ്ഞെടുപ്പിനുള്ള അജൻഡ ഏറെ നേരത്തേ സെറ്റ് ചെയ്യാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അവസരമുണ്ടാക്കുകയെന്ന സഹായമാണ് ഇപ്പോൾ ബിജെപി ചെയ്തിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്നു തമിഴ്നാട് പറഞ്ഞതിന്റെ പേരിൽ കേന്ദ്രത്തിൽനിന്നുള്ള വിദ്യാഭ്യാസ ഫണ്ടുകൾ രണ്ടെണ്ണം തടഞ്ഞു. ത്രിഭാഷാ ഫോർമുല പാലിക്കണമെന്നതാണ് നയത്തോടു തമിഴ്നാടിനുള്ള പ്രധാന എതിർപ്പ്. തമിഴും ഇംഗ്ലിഷും മാത്രം പഠിച്ചതുകൊണ്ട് തമിഴ്മക്കൾക്ക് ഇതുവരെ ഗുണമേ ഉണ്ടായിട്ടുള്ളൂ, ഇനിയും അങ്ങനെ മതിയെന്നാണ് സ്റ്റാലിന്റെ തീർപ്പ്. മൂന്നു ഭാഷകളിലൊന്നായി ഹിന്ദിതന്നെ വേണമെന്നു നയത്തിൽ ഒരിടത്തും പറയുന്നില്ല. എങ്കിലും, ആ മൂന്നാം ഭാഷ ഹിന്ദിയാണെന്നു സ്റ്റാലിൻ തീരുമാനിച്ചു. ഹിന്ദിയെന്നു ഞങ്ങളാരും പറഞ്ഞില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുൾപ്പെടെ ആണയിട്ടു. എന്തു പ്രയോജനം? ഹിന്ദി സാമ്രാജ്യത്വത്തിനും ഹിന്ദിക്കോളനികൾ ഉണ്ടാക്കാനുമുള്ള ശ്രമമാണ് ഉത്തരേന്ത്യൻ പാർട്ടിയുടേതെന്നു സ്റ്റാലിൻ തീർത്തുപറഞ്ഞു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനെ തമിഴ്നാട്ടിൽ ഹിന്ദി വേണോ വേണ്ടയോ എന്നതിനുള്ള ജനഹിത പരിശോധനയാക്കാൻ ധൈര്യമുണ്ടോയെന്ന വെല്ലുവിളി ബിജെപിയോടായിരുന്നെങ്കിൽ തുടർന്നു പറഞ്ഞത് കോൺഗ്രസിനെ കൊള്ളിച്ചാണ്
പാർട്ടിക്കുള്ളിലൊഴികെ, ചർച്ച ചെയ്യപ്പെടാൻ പ്രത്യേക കാരണങ്ങളില്ലാത്തതായിരുന്നു മാർച്ചിൽ മധുരയിൽ അവതരിപ്പിക്കാൻ സിപിഎം തയാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരട്. സംസ്ഥാന കമ്മിറ്റികൾക്കയച്ച സർക്കുലറിലൂടെ, അതിലെ ‘നവ ഫാഷിസ്റ്റ്’ എന്ന പ്രയോഗത്തിലേക്കു പാർട്ടിയുടെ ഏകോപകൻ പ്രകാശ് കാരാട്ട് ശ്രദ്ധക്ഷണിച്ചതിനെത്തുടർന്നുള്ള വാർത്തകളാണ് സാഹചര്യം മാറ്റിയത്. പ്രമേയത്തിലെ ആ പ്രയോഗത്തിന്റെ അർഥവും അർഥത്തിന്റെ കാര്യകാരണങ്ങളും മൂന്നു പേജെടുത്താണ് കാരാട്ട് വ്യാഖ്യാനിച്ചത്. പക്ഷേ, ആ പ്രയോഗത്തിലല്ല മാധ്യമങ്ങൾ കൊളുത്തിയത്. പകരം, ‘മോദി സർക്കാരിനെ ഫാഷിസ്റ്റെന്നോ നവ ഫാഷിസ്റ്റ് എന്നോ നമ്മൾ വിളിക്കുന്നില്ല’ എന്ന പ്രസ്താവനയിലാണ്. ഒപ്പം, മോദി സർക്കാർ ഫാഷിസ്റ്റാണെന്നു സിപിഐയും ഇന്ത്യയിൽ ഫാഷിസം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു എന്നു സിപിഐയും(എംഎൽ) പറഞ്ഞിട്ടുണ്ട്; നമ്മുടെ നിലപാട് അവരുടേതിൽനിന്നു വ്യത്യസ്തമാണെന്നു കാരാട്ട് എടുത്തുപറഞ്ഞതിനും കുറച്ചൊരു ശ്രദ്ധ കിട്ടിയെന്നു പറയാം. ഡി.രാജയും ദിപാങ്കർ ഭട്ടാചാര്യയും മനസ്സുവച്ചിരുന്നെങ്കിൽ അത് ഒഴിവാക്കാവുന്നതായിരുന്നുതാനും. ഫാഷിസ്റ്റ് എന്നോ നവ ഫാഷിസ്റ്റ് എന്നോ വിളിച്ചാൽ ബിജെപിക്കോ ആർഎസ്എസിനോ ഒരു പ്രശ്നവുമില്ലെന്ന് എന്നേ വ്യക്തമായിട്ടുള്ളതാണ്. ഫാഷിസ്റ്റ് എന്നു വിളിക്കാതിരുന്നാലാണ് അവർക്കു വിഷമം തോന്നുക. മിടുക്കനായൊരു കളിക്കാരന് മറ്റുള്ളവരുടെ
അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. യുപി കിട്ടി; കുറച്ചു മെനക്കെട്ടിട്ടാണെങ്കിലും ഒരു പരിധിവരെ ബിഹാറും. ഷാ കഴിഞ്ഞ് ജെ.പി.നഡ്ഡ അധ്യക്ഷനായി. അടുത്തമാസമെത്തുന്ന പുതിയ പ്രസിഡന്റിനെ മുഖമാക്കി ഷാ ആദ്യം ശ്രമിക്കുക ബിഹാർ വിജയം പൂർണമാക്കാനാവും. തമിഴ്നാട്ടിൽ ഇപ്പോഴും പരിമിതികളുണ്ട്; ബംഗാളിൽ പക്ഷേ നല്ലൊരു മത്സരമാണ് ആഗ്രഹിക്കുന്നത്. ബംഗാൾ ദാ വരുന്നു എന്നു ബിജെപിക്കു തോന്നിയത് 2019ലെ ലോക്സഭാ ഫലം കണ്ടപ്പോഴാണ്. ആകെയുള്ള 42ൽ 18 സീറ്റ് അന്നു കിട്ടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 294ൽ 200 സീറ്റ് ആയിരുന്നു ഷാ പറഞ്ഞ ലക്ഷ്യം. അതു നടപ്പുള്ള കാര്യമാണെന്നു പാർട്ടിക്കും തോന്നി. ആർഎസ്എസും അത്യധികം അധ്വാനിച്ചു. ഫലം: ബിജെപി 77 സീറ്റുമായി മുഖ്യപ്രതിപക്ഷമായി; സിപിഎമ്മും കോൺഗ്രസും പൂജ്യം. അങ്ങനെയേ സംഭവിക്കൂ എന്ന് മമത ബാനർജി ഉറപ്പിച്ചുപറഞ്ഞിരുന്നു. 10 വർഷത്തെ ഭരണദുർഭരണങ്ങൾക്കുശേഷവും തനിക്കുതന്നെയാണ് ജനസമ്മതിയെന്ന അറിവായിരുന്നു ബലം. ഉദ്യോഗസ്ഥരെയും പാർട്ടിയെയുമല്ല,
മാവോ സെദുങ്ങിന്റെ വാചകം വായ്പയെടുത്തു പറഞ്ഞാൽ ‘ലോകം ആശയക്കുഴപ്പത്തിലാണ്.’ സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾ കാരണം ജോലിക്ക് ആളെക്കിട്ടാത്ത സാഹചര്യമായിരിക്കുന്നു എന്ന സുപ്രീം കോടതിയുടെ പ്രസ്താവന ഒരുതരത്തിൽ അതിന്റെ ഭാഗമാണ്. രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്കുകളാണ് മറുവശത്തുള്ളത്. ജസ്റ്റിസ് ബി.ആർ.ഗവായ് കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞത് ഏതാണ്ടിങ്ങനെയാണ്: ‘നിർഭാഗ്യവശാൽ, തിരഞ്ഞെടുപ്പുകാലത്തു വരുന്ന സൗജന്യങ്ങൾ കാരണം, ലഡ്കി ബഹനും മറ്റു പദ്ധതികളും കാരണം ജനം തൊഴിലെടുക്കാൻ മടിക്കുന്നു. അവർക്കു സൗജന്യ റേഷൻ ലഭിക്കുന്നു, ഒരു പണിയും ചെയ്യാതെ പണം ലഭിക്കുന്നു... അപ്പോൾ എന്തിനു പണിയെടുക്കണം? അവരെ മുഖ്യധാരയുടെ ഭാഗമാക്കി രാജ്യവികസനത്തിൽ പങ്കാളികളാക്കുകയല്ലേ വേണ്ടത്?’. കർഷകകുടുംബത്തിൽനിന്നു വരുന്ന താൻ അനുഭവത്തിൽനിന്നാണ് പറയുന്നതെന്ന് ജസ്റ്റിസ് ഗവായ് വിശദീകരിച്ചു; മഹാരാഷ്ട്രയിൽ പ്രഖ്യാപിക്കപ്പെട്ട സൗജന്യങ്ങൾ കാരണം കൃഷിയിടങ്ങളിൽ പണിക്ക് ആളെ കിട്ടുന്നില്ലെന്നത് ഉദാഹരണമാക്കി. തിരഞ്ഞെടുപ്പു കടപ്പത്രങ്ങളിലൂടെ സംഭാവന വാങ്ങുന്നതു നിരോധിച്ച കോടതിതന്നെ ഇപ്പോൾ ജനത്തിനു പാർട്ടികൾ തിരിച്ചെന്തെങ്കിലും നൽകാമെന്നു പറയുന്നതിൽ കുഴപ്പം കാണുന്നു! ഗരീബി ഹഠാവോ പഴഞ്ചനായി; അഴിമതിരഹിത ഭരണം പറഞ്ഞാൽ ആരും വിശ്വസിക്കില്ല; മതനിരപേക്ഷത പറയാൻ കൂട്ടുകക്ഷിപരമായ പരിമിതി എല്ലാവർക്കുമുണ്ട്; ഭരണഘടനയുടെ സംരക്ഷണം, ജാതി സെൻസസ് തുടങ്ങിയവയ്ക്കും കുറച്ചൊക്കെയേ സ്വാധീനശേഷിയുള്ളൂ. അപ്പോൾപിന്നെ, വോട്ടു തന്നാൽ തിരിച്ച് എന്തുകൊടുക്കുമെന്നു പാർട്ടികൾ പറയും, സൗജന്യങ്ങളല്ലാതെ?
Results 1-10 of 46