ഉമ്മൻ ചാണ്ടി
Oommen Chandy

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി. 2020ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ടു. 1970 മുതൽ പുതുപ്പള്ളിയിൽനിന്നു തുടർച്ചയായി പന്ത്രണ്ടു തവണ കേരളനിയമസഭയിലെത്തി. തൊഴിൽ മന്ത്രി (1977–78), ആഭ്യന്തര മന്ത്രി (1982), ധനകാര്യ മന്ത്രി (1991–94), പ്രതിപക്ഷ നേതാവ് (2006–2011)[2] എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. .

ജീവിതം

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായി പഠനം. എറണാകുളം ലോ കോളജിൽനിന്ന് നിയമ ബിരുദവമെടുത്തു.

കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. പിന്നീട് കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായി. നിയമസഭയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970ൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നാണ്. സിപിഎം എംഎൽഎയായിരുന്ന ഇ.എം.ജോർജിനെ ഏഴായിരത്തിൽപരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽനിന്ന് നിയമസഭയിലെത്തി.

1977ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978ൽ എ.കെ. ആൻറണി മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി. 1980കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആന്റണി വിഭാഗം എ ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982ൽ യുഡിഎഫ് കൺവീനറായി. 2004ൽ എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജിവച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി. 2016 വരെ മുഖ്യന്ത്രിയായി തുടർന്നു.