സോളാർ പ്ലാന്റുകൾ സ്ഥാപിക്കാമെന്ന പേരിൽ നിരവധിപ്പേരിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് സരിത എസ്. നായർ അറസ്റ്റിലാകുന്നത്. വായ്‌പ വാദ്‌ഗാനം ചെയ്‌തും തമിഴ്നാട്ടിൽ കാറ്റാടിപ്പാടവും സോളാർ പ്ലാന്റും സ്‌ഥാപിക്കാമെന്നും വാക്കു നൽകിയാണ് തട്ടിപ്പ് നടന്നത്. സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. സരിത എസ്. നായർക്കും ഭാർത്താവ് ബിജു രമേശിനും അന്നത്തെ യുഡിഎഫ് സർക്കാരിൽ വൻ സ്വാധീനമെന്നുണ്ടായിരുന്നുവെന്ന ആരോപണം കോളിളക്കം സൃഷ്ടിച്ചു.
ചങ്ങനാശേരി എൻഎസ്‌എസ് കോളജ് ജീവനക്കാരനായിരുന്ന സോമരാജൻ നായരുടേയും ഭാര്യ ഇന്ദിരയുടേയും മകളാണ് സരിത. 1994 ൽ ഡിസ്‌റ്റിങ്‌ഷനോടെ എസ്‌എസ്‌എൽസി വിജയിച്ച സരിതയെ ചെങ്ങന്നൂരിലെ കോളജിൽ പ്രീഡിഗ്രിക്കു ചേർത്തെങ്കിലും ഇടയ്‌ക്കു തിരുവനന്തപുരത്തു പോളിടെക്‌നിക്കിലേക്കു മാറ്റി. സരിതയ്‌ക്ക് ഒരു സഹോദരിയുണ്ട്.
ആറൻമുള സ്വദേശി രാജേന്ദ്രനെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ഒരു ആൺകുട്ടിയുണ്ട്. വിവാഹശേഷം എറണാകുളത്ത് എയർ ഹോസ്‌റ്റസ് കോഴ്‌സ് പഠിക്കാൻ പോയി. കോഴഞ്ചേരിയിലെ ഒരു സ്വകാര്യ ബാങ്കിൽ അസിസ്‌റ്റന്റ് മാനേജരായി തൊഴിൽ നേടിയെങ്കിലും സാമ്പത്തിക തട്ടിപ്പു നടത്തിയതിനാൽ അവിടെ നിന്നു പിരിച്ചു വിട്ടു. ഇതു വിവാഹ മോചനത്തിൽ കലാശിച്ചു. 2003 ലാണു ബിജുവുമായി പരിചയത്തിലാകുന്നത്. പാണ്ടനാട്ട് വാടകയ്‌ക്കു താമസിക്കവെയാണു ബിജുവുമായി ചേർന്നു കാറ്റാടിപ്പാടം, സൗരോർജ പാനൽ ബിസിനസ് തുടങ്ങുന്നത്. ഇരുവരും ചേർന്നു ജീവിതം തുടങ്ങിയതോടെ പുതിയ തട്ടിപ്പു സഖ്യം രൂപപ്പെട്ടു. സ്‌ഥാപനത്തെ ഉപയോഗിച്ചു ചില്ലറ സാമ്പത്തിക തട്ടിപ്പുകൾ നടത്തി. തലസ്‌ഥാനത്തെ ഓട്ടോമൊബൈൽ വ്യാപാരിയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിൽ കുടുങ്ങി ജയിലിലായ സരിത ജയിലിൽ വച്ചു രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുകയും പിന്നീടു ജാമ്യത്തിൽ ഇറങ്ങുകയും ചെയ്‌തു. വായ്‌പ വാദ്‌ഗാനം ചെയ്‌തും കാറ്റാടിപ്പാടവും സോളാർ പ്ലാന്റും സ്‌ഥാപിക്കാമെന്നും വാക്കു നൽകിയുമായിരുന്നു മിക്ക തട്ടിപ്പും. പെരുമ്പാവൂരിൽ സജ്‍ജാദ് എന്ന വ്യക്‌തിയിൽ നിന്നു 40 ലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയ കേസിൽ അറസ്‌റ്റിലായതോടെയാണു സരിതയും ബിജുവും സംസ്‌ഥാനത്തൊട്ടാകെ നടത്തിയ കോടികളുടെ തട്ടിപ്പുകൾ പുറത്തായത്. കൊച്ചി ചിറ്റൂർ റോഡിൽ ആർ.ബി. നായർ, ലക്ഷ്‌മി നായർ എന്നീ പേരുകളിലാണ് ബിജു രാധാകൃഷ്ണനും സരിത നായരും ചേർന്ന് ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് തുടങ്ങിയത്. ഈ സ്ഥാപനത്തിലൂടെയാണ് തട്ടിപ്പ് അരങ്ങേറിയത്.