ADVERTISEMENT

പുൽപള്ളിക്കടുത്ത് ആശ്രമംകൊല്ലിയിലാണ് വാല്മീകി ആശ്രമം.  പുൽപ്പള്ളിയിൽ നിന്ന് 5 കിലോമീറ്റർ ദൂരം. . കൽപ്പറ്റ – മുട്ടിൽ – മീനങ്ങാടി – ഇരുളം വഴി 36 കിലോമീറ്റർ. പനമരം – നടവയൽ വഴിയുമെത്താം. ദൂരം 34 കിലോമീറ്റർ. രാമന്റെ നഷ്ടപ്പെട്ട മോതിരം തേടി ഹനുമാൻ പാതാളത്തിലെത്തി. ഒന്നിനു പകരം ഒരു താലം നിറയെ മോതിരങ്ങളാണ് തിരികെ കിട്ടിയത്. ഇതെന്താ ഇത്രയും മോതിരങ്ങളെന്നു ഹനുമാൻ ചോദിക്കുമ്പോൾ പാതാളാധിപൻ പറയുന്നു‌– ഇതെല്ലാം രാമന്റേതാണ്. എത്ര രാമന്മാരുണ്ടോ അത്രയും മോതിരങ്ങളും ഇതിലുണ്ട്. താലം നിറഞ്ഞ രാമമോതിരങ്ങൾ പോലെയാണ് രാമായാണകഥകളും. ഓരോ നാടിനും അവരുടേതായ ഐതിഹ്യമുണ്ട്. കഥകളുണ്ട്. കഥാപാത്രങ്ങളും ലോകത്തോടു പങ്കുവയ്ക്കുന്ന വെളിച്ചവും ഒന്ന്. പക്ഷേ പശ്ചാത്തലം മാറും. നമ്മുടെ താമരശ്ശേരി ചുരം കയറിച്ചെന്നാലും കേൾക്കാം ഒരു പതിപ്പ്; രാമായണത്തിന്റെ വയനാടൻ പതിപ്പ്.

പൊൻകുഴിയിലെ സീതാതീർഥം

wayanad35

‘‘വരമൊഴിയിലെന്നപോലെ വാമൊഴിയിലും രാമായണങ്ങൾ അ നവധിയാണ്. രാമായണസാഹിത്യമെന്ന മഹാനദിയിലേക്ക് ഒഴുകിയെത്തുന്ന കൈവഴികളാണ് ഇവയെല്ലാം.’’– വയനാടിന്റെ രാമായണചരിതം തേടി പുറപ്പെട്ടപ്പോൾ എഴുത്തുകാരനും ഗവേഷകനുമായ ഡോ. അസീസ് തരുവണ കൂട്ടുവന്നു. സഞ്ചാരികൾക്കു എത്തിച്ചേരാവുന്ന, ഐതിഹ്യം തൊട്ടറിയാവുന്ന ഇടങ്ങളിലേക്കാവണം യാത്രയെന്ന് തീരുമാനിച്ചിരുന്നു. ‘‘എങ്കിൽ നമുക്ക് മുത്തങ്ങയിൽ നിന്നാരംഭിക്കാം. അവിടെയാണ് സീതാതീർഥം’’ – അസീസ് പറഞ്ഞു.

wayanad1

സുൽത്താൻ ബത്തേരി പിന്നിട്ട് മുത്തങ്ങയുടെ പച്ചപ്പിലേക്ക് വാഹനം കടന്നു. വാനരന്മാരുടെ കുസൃതികളും പ്രകൃതിയുടെ ഛായാചിത്രങ്ങളും മഴമേഘത്തണലിൽ കൂടുതൽ ആകർഷകമാണ്. ചെക്പോസ്റ്റ് കടന്ന് പൊൻകുഴിയിൽ വാഹനമൊതുക്കി. റോഡരികിൽ സീതാദേവി ക്ഷേത്രം. അതിനോടു ചേർന്ന്, കാനനച്ചോലയിൽ പായൽ മൂടിക്കിടക്കുന്ന ഒരു കുളം. ‘‘ഇതാണ് സീതാതീർഥം. സീതാദേവിയുടെ കണ്ണീരു വീണുണ്ടായതെന്നാണ് ഐതിഹ്യം. കഥയിങ്ങനെയാണ് – രാവണന്റെ തടവിൽ നിന്ന് മോചിതയായി തിരിച്ചെത്തിയ സീതയെക്കുറിച്ച് നാട്ടിൽ അപവാദങ്ങൾ പ്രചരിച്ചു. തുടർന്ന് രാമൻ ഗർഭിണിയായ സീതയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അധികാരപരിധിക്കപ്പുറത്തുള്ള ഘോരവനപ്രദേശത്താണ് സീത ഉപേക്ഷിക്കപ്പെട്ടത്. ഇവിടെയായിരുന്നു അത്.  ദുഃഖം സഹിക്കാനാവാതെ സീത കരയുകയും ആ കണ്ണീർ തളംകെട്ടി ഈ കുളമുണ്ടാവുകയും ചെയ്തു’’ – ഐതിഹ്യത്തിന്റെ മാന്ത്രികവലയം പടർന്ന യാത്രയിൽ അസീസ് കഥാകാരനായി.

സീതാതീർഥം

മുത്തങ്ങയ്ക്കടുത്ത് പൊൻകുഴിയിലാണ് ഈ തീർഥം. റോഡരികിൽ നിന്നു കാണാം.

കൽപറ്റ – മീനങ്ങാടി–സുൽത്താൻ ബത്തേരി വഴി ദൂരം 42 കിലോമീറ്റർ. (NH766).

വനത്തിൽ തനിച്ചിരുന്ന് കരയുന്ന ഗർഭിണിയായ സീതയെ വാല്മീകി മഹർഷിയുടെ ശിഷ്യന്മാർ കണ്ടു. അവർ ഗുരുവിനെ വിവരമറിയിച്ചു. തുടർന്ന് നിർദേശപ്രകാരം സീതയെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി – വാഹനം പുൽപള്ളിയിലെ ആശ്രമംകൊല്ലിയെന്ന കവല കഴിഞ്ഞ് ഒരു മലഞ്ചെരിവിലെത്തിയിരുന്നു. ‘‘ദാ, ഇതാണ് സീത പിന്നീട് താമസിച്ച വാല്മീകി ആശ്രമം’’ – അസീസ്‍ പുല്ലുമേഞ്ഞ ആശ്രമത്തിലേക്ക് വിരൽചൂണ്ടി. മന്ദാരത്തിന്റെ ചുവട്ടിൽ കഥയിലേതെന്നപോലെ പുല്ലുമേഞ്ഞ, മണ്ണുപാകിയ ഒരാശ്രമം. നിലവിളക്കുകളും പൂജാപുഷ്പങ്ങളും കാണാം. ഇവിടെ വച്ചാണത്രെ ലവനും കുശനും ജനിച്ചത്.

ആശ്രമത്തിന് എതിർവശത്തുള്ള നടവഴിയിലൂടെ ചെന്നാൽ വാല്മീകി തപസ്സ് ചെയ്തിരുന്നുവെന്ന് കരുതപ്പെടുന്ന ‘മുനിക്കല്ലു’മുണ്ട്. ആൽമരവേരുകൾ പടർന്ന് തണൽവിരിക്കുന്ന ഈ പാറയ്ക്കകത്തു നിന്ന് രാമനാമം ജപിക്കുന്നത് കേൾക്കാറുണ്ടായിരുന്നെന്നു നാട്ടുകഥ. ആശ്രമമുറ്റത്തെ മന്ദാരത്തിൽ എപ്പോഴും രണ്ടു പൂവുകളുണ്ടാവും; സീതാദേവിയുടെ മുടിയിൽ ചൂടാൻ.

മുനിക്കല്ല്

വാല്മീകി ആശ്രമത്തിനടുത്താണ് വാല്‌മീകി തപസ് ചെയ്തിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മുനിക്കല്ല്.

പുൽപ്പള്ളിയിലെ സീതാ ലവ–കുശ ക്ഷേത്രം

ലവനും കുശനും അമ്മയോടൊപ്പം ആശ്രമത്തിൽ വളർന്നു. വാല്മീകിയായിരുന്നു അവരുടെ ഗുരു. ആയോധനകലകളും ദിവ്യാസ്ത്രപ്രയോഗങ്ങളിലും അവർ മികച്ചു നിന്നു. ആയിടെ ഒരു ദിവസം വേടരാജൻ വാല്മീകിയെയും കുമാരന്മാരെയും കണ്ടു. തികഞ്ഞ രാജഭക്തനായ വേടരാജൻ സീതാദേവിയുടെ പാദങ്ങളിൽ നമസ്കരിക്കുകയും അവർക്ക് പുതിയ വാസസ്ഥലം ഒരുക്കുകയും ചെയ്തു. ഇവിടെയാണ് സീതാദേവി ലവ–കുശ ക്ഷേത്രം നിലകൊള്ളുന്നത് – യാത്രാമധ്യേ കഥ തുടർന്നു.

wayanad4

സീതാദേവി ലവകുശ ക്ഷേത്രം

വേടരാജൻ സീതാദേവിക്കും മക്കൾക്കുമായി ഒരുക്കിക്കൊടുത്ത വാസസ്ഥലത്താണ് ഈ ക്ഷേത്രം. പുൽപള്ളിയിൽ തന്നെയാണിത്. കൽപറ്റയിൽ നിന്ന്  മുട്ടിൽ–മീനങ്ങാടി  വഴി 36 km. ശ്രീരാമന് അശ്വമേധയാഗം നടത്തണം. യാഗാശ്വം പ്രയാണമാരംഭിച്ചു. ഹനുമാനായിരുന്നു സംരക്ഷകൻ. യാഗാശ്വത്തെ തടയുന്നവരുമായി യുദ്ധമെന്നാണ് നിയമം. അതുകൊണ്ട് ആരും തടയാൻ ധൈര്യപ്പെട്ടില്ല. പക്ഷേ വയനാട്  ഭാഗത്തേക്കു പ്രവേശിക്കപ്പെട്ട ഉടനെ യാഗാശ്വത്തെ രണ്ടുപേർ പിടിച്ചുകെട്ടി. ലവനും കുശനുമായിരുന്നു അത്. പൊൻകുഴിക്കടുത്ത് വടവൃക്ഷത്തിലാണ് അവർ ആശ്വത്തെ പിടിച്ചുകെട്ടിയത്. ഇവിടെയിപ്പോൾ ലവകുശ ക്ഷേത്രമുണ്ട്. എല്ലാ വർഷവും കുംഭം 8, 9 ദിവസങ്ങളിൽ ഉത്സവവും നടക്കുന്നു.

യാഗാശ്വത്തെ പിടിച്ചുകെട്ടിയ മരം

wayanad34

മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ കവാടത്തിനു എതിർവശമാണ് ഈ മരം. കൽപറ്റയിൽ നിന്ന് സുൽത്താൻ ബത്തേരി വഴി 38 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഇവിടെയെത്താം.

അശ്വത്തെ സംരക്ഷിക്കാൻ അനുഗമിച്ച ഹനുമാനെയും കുമാരന്മാർ ബന്ധിയാക്കി സീതാസന്നിധിയിലെത്തിച്ചു. ഹനുമാനാണെന്നു തിരിച്ചറിഞ്ഞ ഉടനെ ബന്ധനം അഴിച്ചുമാറ്റാൻ സീത ആവശ്യപ്പെട്ടുവെങ്കിലും അപ്പോഴേക്കും അയോധ്യയിൽ സന്ദേശമെത്തിയിരുന്നു. യാഗാശ്വത്തെ സ്വതന്ത്രനാക്കാൻ യുദ്ധസന്നാഹങ്ങളുമായി ശ്രീരാമൻ സംഭവസ്ഥലത്തെത്തി. പക്ഷേ, യുദ്ധം വേണ്ടിവന്നില്ല. ശ്രീരാമൻ സീതയെയും ലവകുശന്മാരെയും തിരിച്ചറിഞ്ഞു. അവരെ തിരികെ അയോധ്യയിലേക്ക് ക്ഷണിച്ചു.

പക്ഷേ സീതാദേവി ക്ഷണം നിരസിച്ചു. തന്നെ അപമാനിച്ച രാജ്യത്തേക്ക് ഉപേക്ഷിച്ച രാമനോടൊപ്പം പോകില്ലെന്നു തീർത്തുപറഞ്ഞു. പകരം ഭൂമീദേവിയോട് തന്നെ സ്വീകരിക്കാൻ മനമുരുകി പ്രാർഥിച്ചു. തുടർന്ന് ഭൂമി പിളർന്ന് സീതാദേവി താഴ്ന്നുപോയി. അന്നേരം രാമൻ സീതയുടെ മുടി പിടിച്ചുവച്ചെന്നും അതറ്റുപോന്നുവെന്നുമാണ് ഐതിഹ്യം – അസീസ് പറഞ്ഞു നിർത്തിയപ്പോഴേക്കും കാർ ‘ജടയറ്റകാവി’നു മുൻപിലെത്തിയിരുന്നു. മണ്ണുപാകിയ വഴിയിലൂടെ ക്ഷേത്രത്തിലേക്ക് നടന്നു.

മരങ്ങൾ തിങ്ങിവളർന്ന ക്ഷേത്രാങ്കണത്തിൽ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഇവിടെ വച്ചാണ് സീതാദേവി അന്തർധാനം ചെയ്തതെന്നാണ് വിശ്വാസം. ഭൂമിയിലേക്ക് താഴ്ന്നു പോകുന്ന സീതാദേവിയുടെ മുടി ശ്രീരാമൻ പിടിച്ചപ്പോൾ അറ്റുപോന്നതുകൊണ്ടാണത്ര ഈ ക്ഷേത്രത്തിന് ‘ജടയറ്റകാവ്’ എന്ന പേരുവന്നത്.  സീതാദേവിയെ ചേടറ്റിലമ്മയായി ഇവിെട പ്രതിഷ്ഠിച്ചിരിക്കുന്നു.

wayanad3

ജടയറ്റകാവ്

സീതാദേവിയുടെ മുടി ശ്രീരാമൻ പിടിച്ചപ്പോൾ അറ്റുപോയതിനാൽ ഇവിടെ ജഡയറ്റ അമ്മയെന്ന സങ്കൽപത്തിൽ ചേടാറ്റിലമ്മയായി പ്രതിഷ്ഠിച്ചിരിക്കുന്നു. പുൽപള്ളിയിൽ നിന്ന് 1 കിലോമീറ്റർ ദൂരമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്. സീതാദേവിയുടെ കണ്ണീരുവീണ വഴികളിൽ നിന്നുതുടങ്ങിയ യാത്ര അന്തർധാനം ചെയ്തിടത്തെത്തിയിരിക്കുന്നു. നിയോഗം കഴിയുമ്പോൾ ചൊരിയുന്ന അനുഗ്രഹമെന്ന പോലെ വയനാടൻ മേഘങ്ങൾ കൂടുതൽ കറുത്തു. മഴയിൽ തിരികെ മടങ്ങുമ്പോൾ ഇടിമുഴക്കം കേൾക്കാമായിരുന്നു – മലനിരകളിൽ നായാട്ടിനിറങ്ങിയ ലവകുശന്മാരായിരിക്കും.

ചിത്രങ്ങൾ: ബാദുഷ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com