നൂറിലേറെ വർഷം പഴക്കം, കടുത്ത ചൂടിലും തണുപ്പ്: പാരമ്പര്യവും പ്രൗഢിയും ഒത്തുചേർന്ന തറവാട്

Mail This Article
പഴമയിലും പുതുമ നിലനിർത്തി പാരമ്പര്യം ഒട്ടും നഷ്ടപ്പെടുത്താതെ നിരവധി മനകളും തറവാടും കേരളത്തിലൂടനീളമുണ്ട്. മിക്ക സിനിമകളിലൂടെയുമാണ് ഇത്തരം തറവാടുകൾ സഞ്ചാരികളുടെ ഇടയിൽ അറിയപ്പെടുന്നത്.

പഴമയുടെ പ്രൗഢിയും വാസ്തുവിദ്യയും െഎതിഹ്യപ്പെരുമയും ഒത്തുചേർന്ന ഇത്തരം ഇല്ലങ്ങളിലേക്ക് യാത്ര തിരിക്കുന്നവരുമുണ്ട്. അങ്ങനെയൊന്നാണ് മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഗ്രാമത്തിലെ അരീക്കര തറവാട്.

പ്രകൃതിയുടെ സൗന്ദര്യം ഒട്ടും ചോരാത്ത മനോഹരയിടമാണ് മേലാറ്റൂർ എന്ന ഗ്രാമം. വെള്ളിയാർ നദിയുടെ അരികിലുള്ള മേലാറ്റൂർ മലമ്പ്രദേശം കൂടിയാണ്. അന്നാട്ടിലെ പെരുമയുണർത്തുന്ന തറവാടാണ് അരീക്കര.

സാമന്ത സമുദായത്തിലെ ഏറാടിമാരാണ് ഈ തറവാട്ടിലെ അംഗങ്ങൾ. ഏകദേശം നൂറിലേറെ പഴക്കമുണ്ട് ഇൗ തറവാടിന്.
കനത്ത ചൂടിലും തണുപ്പാണ് ഇവിടെ
കടുത്ത ചൂടിലും തറവാടിന്റെ അകത്തളങ്ങളിൽ തണുപ്പാണ്. കരിങ്കല്ലിലും തടിയിലുമാണ് തറവാടിന്റെ നിർമാണം.
ഇതിനുവേണ്ട കരിങ്കല്ലും തടിയും മറ്റും സാമിഗ്രികളും മദിരാശിയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുനൊക്കെയാണ് കൊണ്ടു വന്നിട്ടുള്ളത്. വിശാലമായ അകത്തളവും ഇടനാഴികളും മുറികളും ഉള്ള അരീക്കര തറവാട് അടുത്ത കാലത്തു പുതുക്കി പണിതിരുന്നു.
കാലപ്പഴക്കം കൊണ്ട് കേടുവന്ന പത്തായങ്ങളൊക്കെ മാറ്റി വലിയ ഹാൾ ആക്കി മാറ്റി പണിതു.

കുടുംബത്തിന്റെ പരദേവതയായ അയ്യപ്പന്റെ ക്ഷേത്രവും കുളവും വലിയ ചിറയും (അരീക്കര ചിറ ) ഈ തറവാടിനടുത്തുണ്ട്.

ഇവിടുത്തെ വിശേഷങ്ങൾ അറിയുവാനും പഴമയുടെ പ്രൗഢിപേറുന്ന കാഴ്ചകൾ കാണുവാനും നിരവധിപേരാണ് എത്തിച്ചേരുന്നത്.
പത്തായപ്പുര
തറവാട്ടിൽ നാലു വലിയ പത്തായങ്ങളാണ് ഉണ്ടായിരുന്നത്. പണ്ട് ജന്മിമാരായിരുന്ന തറവാട്ടുകാർ കുടുംബത്തിന്റെയും അവരുടെ ആശ്രിതരുടെയും ഉപയോഗത്തിനുള്ള നെല്ലും പഴവും പച്ചക്കറിയും സൂക്ഷിച്ചിരുന്നു ഇൗ പത്തായപ്പുരയിലാണ്.

കരുവാരകുണ്ടിലും ഇരിങ്ങാട്ടിരിയിലും വലിയ പാടശേഖരങ്ങൾ ഉണ്ടായിരുന്ന ഇവർ കൊയ്ത്തു കഴിഞ്ഞു കാള വണ്ടികളിൽ നെല്ല് ഇവിടേക്ക് കൊണ്ട് വന്നു ശേഖരിക്കുമായിരുന്നു എന്നാണ് പറയപ്പെടുന്നത്.
English Summary: Areekkara Tharavadu Heritage Building in Malappuram