ADVERTISEMENT

ഭാഷയിലും ആഘോഷങ്ങളിലും വസ്ത്രങ്ങളിലും ഭക്ഷണത്തിലും പെരുമാറ്റത്തിലുമെല്ലാം തലമുറകള്‍ കൈമാറുന്ന പൈതൃക സംഭാവനകളുണ്ട്. നമ്മുടെ സംസ്‌ക്കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണിത് ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം പുതു തലമുറയെ ഓര്‍മിപ്പിക്കുയെന്ന ലക്ഷ്യത്തിലാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 18ന് ‌രാജ്യാന്തര പൈതൃക ദിനം ആചരിക്കുന്നത്. ‘പൈതൃകവും കാലാവസ്ഥയും’ എന്നതാണ് 2022ലെ രാജ്യാന്തര പൈതൃക ദിനത്തിന്റെ സന്ദേശം.

muziris
Image From Shutterstock

കേരളത്തിലും പൈതൃക പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളുണ്ട്. ഓരോ സ്ഥലത്തെയും അതാതിന്റെ പ്രാധാന്യം മനസ്സിലാക്കി കാണുന്നത് പുതിയ കാഴ്ചകളാകും സമ്മാനിക്കുക. കൊടുങ്ങല്ലൂരും പഴശ്ശിയുടെ ശവകുടീരവും പൂഞ്ഞാര്‍ കൊട്ടാരവും തലശ്ശേരി കോട്ടയും ഗുണ്ടര്‍ട്ട് ബംഗ്ലാവുമൊക്കെ നമ്മുടെ നാടിന്റെ പൈതൃക സമ്പത്തുകളാണ്

കൊടുങ്ങല്ലൂര്‍

നൂറ്റാണ്ടുകള്‍ക്ക് മുൻപ് കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖമായിരുന്നു കൊടുങ്ങല്ലൂര്‍. മുസിരിസ്, മഹോദയപുരം, മുചരി പട്ടണം, ക്രാങ്കന്നൂര്‍ എന്നിങ്ങനെ പല പേരുകളില്‍ അത് അറിയപ്പെട്ടു. ഇന്ത്യയിലെ ആദ്യ മുസ്‌ലിം പള്ളിയായ ചേരമാന്‍ ജുമാമസ്ജിദുള്ള കൊടുങ്ങല്ലൂരില്‍ തന്നെയാണ് തോമാശ്ലീഹ ആദ്യമായി വന്നിറങ്ങിയതും. മണ്‍മറഞ്ഞ പൈതൃക ശേഷിപ്പുകളുടെ അക്ഷയഖനിയാണ് കൊടുങ്ങല്ലൂര്‍. 1341 ലെ വെള്ളപ്പൊക്കത്തില്‍ മുസിരിസ് തുറമുഖം ക്ഷയിക്കുകയും കിലോമീറ്ററുകള്‍ക്കപ്പുറം തെക്കുമാറി കൊച്ചഴി എന്ന പേരില്‍ പുതിയൊരു അഴിമുഖം രൂപപ്പെടുകയും ചെയ്തിരുന്നു. പ്രകൃതി നിര്‍മിച്ച ആ തുറമുഖമാണ് ഇന്നത്തെ കൊച്ചി തുറമുഖം. അറബികളും ജൂതരും ഗ്രീക്കുകാരുമെല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളവുമായി വ്യാപാര ബന്ധം നടത്തിയിരുന്നത് മുസിരിസ് തുറമുഖം വഴിയാണ്.

സമ്പന്നമായ സാമൂഹിക, സാംസ്‌കാരിക പൈതൃകത്തിന്റെ നിരവധി ശേഷിപ്പുകള്‍ കൊടുങ്ങലൂരിലുണ്ട്. കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവം നടക്കുന്ന കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം അതിലൊന്നാണ്. 2000 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തെക്കുറിച്ച് രാമായണത്തിലും മഹാഭാരതത്തിലും വരെ പരാമര്‍ശങ്ങളുണ്ട്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും പഴക്കമേറിയ ശിവക്ഷേത്രമാണ് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം. ടിപ്പുവിന്റെ കോട്ട എന്നറിയപ്പെടുന്ന കോട്ടപ്പുറം കോട്ടയുടെ അവശിഷ്ടങ്ങളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന ചരിത്ര നിര്‍മിതിയാണ്.

പഴശ്ശിരാജയുടെ ശവകുടീരം

കേരള സിംഹം എന്നറിയപ്പെടുന്ന വീര പഴശ്ശിരാജയുടെ ശവകുടീരം പ്രധാന പൈതൃക കേന്ദ്രങ്ങളിലൊന്നാണ്. മരിച്ചുവീഴുംവരെ ബ്രിട്ടിഷുകാര്‍ക്കെതിരെ പോരു നടത്തിയയാളാണ് പഴശ്ശിരാജ. വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ കബനി നദീ തീരത്താണ് പഴശ്ശിയുടെ ശവകുടീരമുള്ളത്. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട് ഇവിടം.

PazhassiRajaTomb
Image From Shutterstock

1996ല്‍ പഴശിയുടെ ശവകുടീരം മ്യൂസിയമാക്കിയിരുന്നു. 2008 ല്‍ ചരിത്രപരമായ പല സമ്പത്തുകളും ഉള്‍പ്പെടുത്തി ഈ മ്യൂസിയം വിപുലപ്പെടുത്തുകയുണ്ടായി. ഇന്ന് ചരിത്രകാരന്മാരെയും ഗവേഷകരെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കുന്ന ഒരു കേന്ദ്രം കൂടിയാണ് പഴശ്ശിയുടെ ശവകുടീരം.

നാല് ഗാലറികളാണ് പഴശ്ശിയുടെ മ്യൂസിയത്തിലുള്ളത്. പഴശ്ശി ഗാലറി, ട്രൈബല്‍ ഗാലറി, ഹെറിറ്റേജ് ഗാലറി, നാണയ ഗാലറി എന്നിവയാണവ. പഴശ്ശിയുടെ കലാപം അടിച്ചമര്‍ത്താന്‍ ബ്രിട്ടിഷുകാര്‍ പുറത്തിറക്കിയ ഉത്തരവുകളുടെയും കത്തിടപാടുകളുടെയും ശേഖരവും ഇവിടെയുണ്ട്. പഴശ്ശിയുടെ കാലത്തെ ആയുധങ്ങള്‍, ശിലാ പ്രതിമകള്‍, പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയും മ്യൂസിയത്തിലുണ്ട്.

പൂഞ്ഞാര്‍ കൊട്ടാരം

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലാണ് കേരളത്തിന്റെ സാംസ്‌ക്കാരിക വൈവിധ്യത്തിന്റെ സമ്പന്നതയുടെ തെളിവുകളിലൊന്നായ പൂഞ്ഞാര്‍ കൊട്ടാരം. പുതുതലമുറയ്ക്ക് പഴമയുടെയും പ്രൗഢിയുടെയും രാജകീയതയുടെയുമൊക്കെ പരിചയപ്പെടുത്തലാണീ കൊട്ടാരം. മരംകൊണ്ടു നിര്‍മിച്ചിട്ടുള്ള പൂഞ്ഞാര്‍ കൊട്ടാരം കേരളത്തിന്റെ തനതായ കെട്ടിട നിര്‍മാണ രീതിയുടെ ഉദാഹരണം കൂടിയാണ്.

poonjar-palace
Image From: keralatourism Official Page

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പോന്നതാണ് പൂഞ്ഞാര്‍ കൊട്ടാരത്തിലെ മ്യൂസിയം. പുരാവസ്തുക്കളും ശില്‍പങ്ങളും കല്‍വിളക്കുകളുമൊക്കെ ഇവിടെ സന്ദര്‍ശകര്‍ക്ക് കണ്ടറിയാം. ഒറ്റത്തടിയില്‍ തീര്‍ത്ത, ആയുര്‍വേദ ചികിത്സക്കുപയോഗിക്കുന്ന തോണികളും പല നിലകളായുള്ള വിളക്കുകളും നടരാജ വിഗ്രഹവും ശില്‍പങ്ങളും ആയുധശേഖരവുമെല്ലാം ഇവിടെയുണ്ട്.

തലശ്ശേരി കോട്ട

I
Image From Shutterstock

നിരവധി ചരിത്രകഥകള്‍ പറയാനുണ്ട് കണ്ണൂരിലെ തലശ്ശേരി കോട്ടയ്ക്ക്. കാലം മായ്ക്കാത്ത നിരവധി കാഴ്ചകളും പായലു പിടിച്ച് കറുത്തു പോയ ഈ കോട്ടയില്‍ കാണാനാകും. 1703 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഈ കോട്ട തലശ്ശേരിയില്‍ നിര്‍മിച്ചത്. അകലെനിന്നു പോലും ശ്രദ്ധ നേടുന്ന മതിലുകളുള്ള ഈ കോട്ടയായിരുന്നു ഒരുകാലത്ത് തലശ്ശേരിയുടെ കേന്ദ്രം. ശര്‍ക്കരയും മുട്ടയുടെ വെള്ളയും കുമ്മായവും ചേര്‍ത്തുള്ള നിര്‍മാണ രീതിയാണ് ഈ കോട്ടയിൽ ഉപയോഗിച്ചിരിക്കുന്നത്. തുരങ്കവും ലൈറ്റ് ഹൗസും സുഗന്ധ വ്യഞ്ജനങ്ങള്‍ സംഭരിക്കാനുള്ള രണ്ട് ഭൂഗര്‍ഭ അറകളും കോട്ടയിലുണ്ട്.

ഗുണ്ടര്‍ട്ട് ബംഗ്ലാവ്

തലശ്ശേരിക്കടുത്തെ ഇല്ലിക്കുന്നിലാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കൊട്ടാര മാതൃകയിലുള്ള ഗുണ്ടര്‍ട്ട് ബംഗ്ലാവിന്റെ നിര്‍മാണ പ്രത്യേകതകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. വിശാലമായ വരാന്തകളും കൂറ്റന്‍ വാതിലുകളുമുള്ള ഗുണ്ടര്‍ട്ട് ബംഗ്ലാവിന് നിര്‍മിതിയുടെ വ്യത്യസ്തതക്കൊപ്പം ചരിത്രപരമായ പ്രാധാന്യവുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം മലയാള ഭാഷയുടെ ആദ്യ നിഘണ്ടു പിറന്ന സ്ഥലമാണിത് എന്നതാണ്.

ജര്‍മന്‍ പണ്ഡിതനും മലയാളത്തിലെ ആദ്യ നിഘണ്ടുവിന്റെ കര്‍ത്താവുമായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1839 മുതല്‍ രണ്ട് പതിറ്റാണ്ട് ഇവിടെ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് മലയാളത്തിലെ ആദ്യ ഭാഷാ നിഘണ്ടുവും ആദ്യ മലയാള ദിനപത്രങ്ങളായ രാജ്യസമാചാരവും പശ്ചിമോദയവും പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ വ്യാകരണ പുസ്തകം അടക്കം 18 പുസ്തകങ്ങള്‍ ഗുണ്ടര്‍ട്ട് രചിച്ചിട്ടുണ്ട്.

Engliah Summary: Best Historical Places and Monuments in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com