മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗിയും തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഒപ്പം തനിമ മാറാത്ത നാട്ടിൻപുറങ്ങളും. വയനാടിന് സ്വന്തമാണീ കാഴ്ചകള്‍. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമാണ്. വയല്‍ നാടിന്റെ കാഴ്ചകളിലൂടെ ഒരു യാത്ര...
സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് റോഡ്
വയനാട്ടുകാരുടെ പൈതൃക സ്വത്തായ മുത്തങ്ങ ഫോറസ്റ്റിനുള്ളിലെ റബറൈയിസ്ഡ് ഹൈവേയിലൂടെയുള്ള യാത്ര നല്ല സുഖമുളള ഒരനുഭവം തന്നെയാണ്.
പച്ച പുതച്ച് തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ മരങ്ങളും മുളം കാടുകളും ശുദ്ധമായ വായുവും ഇളം കാറ്റും ഞാൻ പോയിട്ട് പോയാ മതി എന്ന ജാഡയുമായി റോഡു ക്രോസ് ചെയ്യുന്ന കൊമ്പനും യാത്രകാർക്ക് കൗതുകവും ഉള്ളിൽ ഭയവും നിറക്കുന്ന കാഴ്ചകളാണ്. കുയിലും മയിലും മാനും വാനരൻമാരും ഒക്കെ ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്.
കാടിനു നടുവിലൂടെ അതിര്‍ത്തി കടന്നെത്തുമ്പോള്‍ ഇവിടെ മറ്റൊരു ലോകം. വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതം കഴിഞ്ഞാല്‍ മൈസൂരിലേക്കുള്ള യാത്രകളില്‍ ആദ്യം വരവേല്‍ക്കുന്ന തനിനാടന്‍ കന്നഡ ഗ്രാമം. ഗുണ്ടൽപേട്ട എത്തിയാൽ മനസ്സിന് കുളിർമയേകുന്ന വർണവിസ്മയങ്ങളാണ്.
ഏക്കറുകളോളം വിന്യസിച്ചിരിക്കുന്ന പുഷ്പ കൃഷിയുമൊക്കെ മിഴിവേകുന്നു.
ചുട്ടുപൊള്ളുന്ന മണ്ണില്‍ വെന്തുരുകിയ പച്ചക്കറി മുതല്‍ ഓണപ്പൂക്കള്‍ വരെയും മറുനാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഒാണക്കാലത്ത് ഓണം ഒരുക്കുന്നതിന്റെ തകൃതിയായ തയാറെടുപ്പുകളിലാണ് കന്നഡയുടെയും തമിഴിന്റെയും അതിര്‍ത്തികള്‍ പങ്കിടുന്ന വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ചുവന്ന നാട് ഗുണ്ടല്‍പേട്ട.
കൃഷി ഉപജീവനമായി കരുതുന്ന നന്മ നിറഞ്ഞ ഒരു പറ്റം കര്‍ഷകരുടെ ഗ്രാമം. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും പലതരം നിറങ്ങൾ അണിയിക്കുന്നു. പല വർണ്ണങ്ങളിൽ വിരിയുന്ന വസന്തകാലം. നയന സുഖം പകരുന്ന കാഴ്ചയെന്നു പറയാതെ വയ്യ.