പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വർണ വിസ്മയലോകത്തെ കാഴ്ചകൾ ഹരം പകരുന്നവയാണ്. വാക്യത്തിലോ വർണനയിലോ ഒതുങ്ങാത്ത പ്രകൃതിയുടെ സൗന്ദര്യം കണ്ടാലും മതിവരില്ലെന്ന മട്ടാണ് മിക്ക സഞ്ചാരികൾക്കും. അത്തരത്തിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ ഇടമാണ് "ഇടയൻ തടാകം".
ആമ്പലും താമരയും പച്ചപ്പു നിറഞ്ഞ പുല്‍നാമ്പുകളും പാറിപറക്കുന്ന കൊറ്റികളും ദേശാടന പക്ഷികളും നീല കോഴിയും ഉൾപ്പെടെ അനേകം അപൂർവ്വയിനം പക്ഷികളും നിറഞ്ഞ ഗ്രാമഭംഗി തുളുമ്പുന്ന ഇടം.
മൂവാറ്റുപുഴയിൽ നിന്നും പിറവം വഴിയിൽ പോകുമ്പോൾ അഞ്ചൽപ്പെട്ടി കഴിഞ്ഞ് ഇരുന്നൂറ് മീറ്റർ മുന്നോട്ട് പോയാൽ വലത് വശത്ത് "ഇടയൻ തടാകം, ഓണക്കൂർ" എന്ന ബോർഡ് കാണാം, ഒരു ചെറു വാഹനം മാത്രം പോകാവുന്ന ഇടുങ്ങിയ വഴി ചെന്നെത്തുന്നത് വിശാലമായ തടാകക്കരയിലാണ്.
സന്ദർശകർക്കായി പെഡൽ ബോട്ട്, മോട്ടോർ ബോട്ട്, വാട്ടർ സ്കൂട്ടർ, ചൂണ്ടയിട്ട് മീൻ പിടിക്കുവാനുള്ള സൗകര്യം, നീന്തിതുടിക്കുവാൻ നീന്തൽക്കുളം, ഊഞ്ഞാലുകൾ, ഇവയ്ക്കു പുറമേ രുചിയൂറും വിഭവങ്ങൾ ഒരുക്കി അടിപൊളി കാന്റീനുമുണ്ട്.
കൂടാതെ താമസസൗകര്യത്തിന് ഏറുമാടവും, റൂമുകളും റെഡിയാണ്. ഒഴിവു സമയം കുടുംബവുമൊത്ത് ആഘോഷിക്കാൻ പറ്റിയ ഇടം.
തടാകത്തിൽ തന്നെ നിർമ്മിച്ചിരിക്കുന്ന നീന്തൽക്കുളവും, ഫ്ലോട്ടിങ് പ്ലാറ്റ്ഫോമും, മീൻ വളർത്തൽ കേന്ദ്രവും വളരെ മനോഹരമാണ്, സദാ സമയവും തടാകത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നും മരച്ചില്ലകളിലിരുന്നു ശബ്ദമുണ്ടാക്കിയും നിറസാന്നിദ്ധ്യം അറിയിക്കുന്ന പക്ഷിക്കൂട്ടങ്ങൾ ഇടയൻ തടാകത്തെ കൂടുതൽ മനോഹരിയാക്കുന്നു.
ശുദ്ധവായു ശ്വസിച്ച് പ്രകൃതിയുടെ സൗന്ദര്യം നുകർന്നു അൽപ്പനേരം മറ്റെല്ലാം മറന്ന് ആസ്വദിക്കാൻ പറ്റിയ സ്വർഗ്ഗഭൂമി ഇടയൻ തടാകം. അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഇവിടേക്ക് പ്രകൃതിയുടെസൗന്ദര്യം അറിഞ്ഞു കേട്ട് എത്തുന്നവരാണ് ഭൂരിഭാഗവും.
ഇടയൻ തടാകത്തില്‍ എത്തുന്നവർ തീർച്ചയായും അരീക്കൽ വെള്ളച്ചാട്ടം കാണാൻ മറക്കില്ല.
മൂവാറ്റുപുഴയിൽ നിന്നും പതിമൂന്ന് കിലോമീറ്ററും പിറവത്തുനിന്നും പന്ത്രണ്ട് കിലോമീറ്ററും ദൂരം താണ്ടിയാൽ അരീക്കൽ വെള്ളച്ചാട്ടത്തിൽ പോകാം.
പിറവത്തിനു അടുത്തുള്ള പാമ്പാക്കുട ഗ്രാമത്തിലാണ് ഈ മനോഹരമായ വെള്ളചാട്ടമുള്ളത്.
മലയില്‍നിന്നും സമീപപ്രദേശങ്ങളിലെ ചെറുതോടുകളില്‍നിന്നും ഊറിയെത്തുന്ന വെള്ളമാണ് നൂറടിയോളം ഉയരത്തില്‍ നിന്നും പാറക്കെട്ടിനു മുകളിലൂടെ കുത്തനെ താഴേക്കു പതിക്കുന്നത്.
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റ ദൃശ്യ മനോഹാരിത ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്.