നിഗൂഢതകൾ ഒളിപ്പിച്ച ഗോത്രവർഗങ്ങളെ തേടി

579120862
SHARE

വടക്കു കിഴക്കിന്റെ വശ്യ സൗന്ദര്യത്തെ മിഴികളിലാവാഹിച്ച മഴവില്ലഴക് ഉള്ളൊരു താഴ്‌വര. പച്ചപ്പിന്റെ പട്ടുചേലയുടുത്ത മൊട്ടക്കുന്നുകൾക്കു ചാരെ പീതവർണം ചാർത്തിയ പുൽക്കൊടിത്തുമ്പുകളും അവയോടു കിന്നരിക്കുന്ന കൊച്ചു കാട്ടുപൂക്കളും നിറഞ്ഞ മനോഹരമായൊരു താഴ്‌വര.. ഹിമകണങ്ങൾ ഭൂമിയെ നെഞ്ചോട് ചേർത്ത് പ്രണയം കൊണ്ട് പൊതിയുന്നതിനു സാക്ഷിയായി നേർത്ത സംഗീതം പൊഴിക്കുന്ന നിശ്ശബ്ദതയും പൂനിലാവും. പരിശുദ്ധിയും സൗന്ദര്യവും ഒരുമിച്ചു ചേരുന്ന പ്രകൃതിയുടെ പൂർണത.... സുക്കു വാലി.

579739488
nagaland

മേഘാലയയുടെ മായക്കാഴ്ചകളിൽനിന്നു തിരികെ ഗുവാഹത്തിയിൽ എത്തിച്ചേർന്നത് ഡിസംബർ 20 ന് ആയിരുന്നു. അഞ്ചു ദിവസം കൊണ്ട് കണ്ടു തീർത്ത മേഘാലയൻ വിസ്മയങ്ങളായ ദൗകി നദിയും ജീവനുള്ള വേരുപാലങ്ങളും മറ്റനേകം വെള്ളച്ചാട്ടങ്ങളും എല്ലാം മനസ്സിലൂടെ ഒരു സിനിമയിലെ ഫ്രെയിം പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു. വടക്കുകിഴക്കൻ പർവത സൗന്ദര്യമായ നാഗാലാ‌ൻഡ് ആണ് അടുത്ത ലക്ഷ്യം. 

nagaland12

നാഗാലാൻഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നർ ലൈൻ പെർമിറ്റ്‌ അഥവാ ILP ഇല്ലാതെയുള്ള പ്രവേശനം കുറ്റകരമാണ്. നാഗാലാൻഡിലെ ദിമാപുർ ഒഴികെ മറ്റെവിടെയും ചെല്ലാൻ ILP  നിർബന്ധമാണ്. 12 മണിയോടെയാണ് ഞങ്ങൾ - അരുൺ ശങ്കറും മുഹമ്മദ് സമീറും ഞാനും- ഗുവാഹത്തിയിലെ നാഗാലാ‌ൻഡ് ഹൗസിൽ എത്തുന്നത്. എവിടെയാണ് സ്ഥലം, എന്തൊക്കെ കൊണ്ടു ചെല്ലണം എന്നൊക്കെ നേരത്തെ തന്നെ രഞ്ജിത് ചേട്ടൻ പറഞ്ഞിരുന്നു. ഒരു ഐഡി കാർഡിന്റെ കോപ്പിയും രണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോയും പൂരിപ്പിച്ച ILP ആപ്ലിക്കേഷൻ ഫോമും 50 രൂപയും അടച്ചു. നാലുമണിയോടെ ഒരു മാസം നാഗാലാൻഡിൽ താമസിക്കാനുള്ള വീസ അഥവാ ILP കയ്യിൽ കിട്ടി. അതിനുശേഷം രാത്രി 11. 25 ന്റെ നാഗാലാ‌ൻഡ് എക്സ്പ്രസ്സിൽ നേരെ ദിമാപുർ.

nagaland10

രാവിലെ കൃത്യം 6. 30 നു തന്നെ ട്രെയിൻ ദിമാപുരിൽ എത്തി. വലിയ ഒരു പട്ടണം. നാഗാലാൻഡിന്റെ മറ്റു ഭാഗങ്ങളിലേക്കും മണിപ്പുരിലേക്കും ഒക്കെ പോകുന്നവർക്കുള്ള അവസാന റെയിൽവേ സ്റ്റേഷനാണ് ദിമാപുർ. അതിനോടു ചേർന്നാണ് ബസ്  ഡിപ്പോയും. കൗണ്ടറിൽനിന്നു കൊഹിമയ്ക്കുള്ള മൂന്നു ടിക്കറ്റുമെടുത്തു. 100 രൂപയാണ് ഒരു ടിക്കറ്റിന്. ഏതാണ്ട് 70 കിലോമീറ്റർ ദൂരം. മൂന്നര മണിക്കൂർ സമയമുണ്ട് കൊഹിമ വരെ. വഴിയുടെ കാര്യം അപ്പോൾ പിന്നെ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. ബസിന്റെ നമ്പറും സീറ്റ്‌ നമ്പറും ടിക്കറ്റിലുണ്ട്. പ്രത്യേക സമയമൊന്നുമില്ല.

nagaland7

ആളു നിറയുമ്പോൾ വണ്ടി എടുക്കും. അത്രതന്നെ. എട്ടു മണി ആയപ്പോഴേക്കും വണ്ടി  നിറഞ്ഞു. ആളുകളേക്കാൾ അധികം അവരുടെ സാധനങ്ങളായിരുന്നു. വണ്ടി വളരെ പതിയെ നീങ്ങിക്കൊണ്ടിരുന്നു. തലേന്ന് രാത്രിയിലെ തണുത്തുറഞ്ഞ ലോക്കൽ ട്രെയിൻ യാത്രയുടെ ക്ഷീണവും പുറത്തുനിന്നു വീശുന്ന കാറ്റിന്റെ ശീതളിമയും മയക്കത്തിന്റെ ജാലകവിരിപ്പുകൾ തുറന്നിട്ട്‌ തന്നു. പച്ചപുതച്ച നെൽപ്പാടങ്ങളും കുന്നും മലനിരകളും പാതിയടഞ്ഞ മിഴികൾക്കപ്പുറം പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. നയനമനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ  ഭൂപ്രകൃതിയും ഏറെ സവിശേഷതകൾ നിറഞ്ഞതും നിഗൂഢതകൾ ഒളിപ്പിച്ചു വച്ചതുമായ ഗോത്രവർഗങ്ങളുമാണ് നാഗാലാൻഡിലേക്ക് മനസ്സടുക്കാനുണ്ടായ കാര്യങ്ങൾ. ഇന്ത്യൻ മംഗോളീസ്‌ സങ്കര വംശജരായ  നാഗന്മാർ ജനസംഖ്യയിൽ അധികമുള്ളതാവണം നാഗാലാൻഡിനു ആ പേര് വരാനുള്ള കാരണം.

ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയായ ഏക ഇന്ത്യൻ സംസ്ഥാനമാണ് നാഗാലാ‌ൻഡ്. എന്നാലും സ്വന്തം ഭാഷയായ 'നാഗാമീസ് 'തന്നെയാണിവർക്കു പ്രിയം. മൂക്ക് തുളയ്ക്കുന്ന മനുഷ്യർ എന്നർഥം വരുന്ന 'നാക 'എന്ന ബർമീസ്‌വാക്കില്‍ നിന്നാണ് നാഗാലാൻഡ് എന്ന വാക്ക് ഉണ്ടായതെന്നും പറയപ്പെടുന്നു. അയൽരാജ്യമായ മ്യാൻമറുമായി തുറന്ന അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനവും നാഗാലാ‌ൻഡ് ആണ്. ഇന്ത്യയിൽ പതിനാറാമതായി രൂപം കൊണ്ട സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊഹിമ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനം.

nagaland2

ദൂരെ മേഘക്കീറുകൾക്കിടയിലൂടെ രാവും പകലും സുഖവും ദുഃഖവും ഒന്നുമറിയാതെ യഥേഷ്ടം പാറി നടക്കുന്ന പക്ഷികളെപ്പോലെ മനസ്സും പറന്നു നടന്നു. ആകാശത്തിലെ വെള്ളിമേഘത്തേരിൽ ദിശയറിയാതെ മെല്ലെ പറക്കവേ തോളിലാരോ തട്ടിവിളിച്ചതു പോലെ. കണ്ണുതുറന്നു നോക്കിയപ്പോൾ ഒന്നു ഞെട്ടി. ആയുധധാരികളായ രണ്ടു പട്ടാളക്കാർ. മുന്‍പിലിരിക്കുന്ന സമീറിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഒരാൾ എന്നെയും അരുണിനെയും നോക്കി എന്തൊക്കെയോ പറയുന്നുമുണ്ട്. ബസിലെ മറ്റു യാത്രക്കാരൊക്കെയും ഞങ്ങളെ തുറിച്ചു നോക്കുന്നുമുണ്ട്. കാര്യം മനസ്സിലാകാതെ കണ്ണുമിഴിച്ച എന്നെ നോക്കി അടുത്ത സീറ്റിലിരുന്ന ഒരു ചേച്ചിയാണ് ഹിന്ദിയിൽ പറഞ്ഞത് അവർ ILP ആണ് അന്വേഷിക്കുന്നതെന്നും ഒരാൾ ചെക്ക്പോസ്റ്റിനടുത്തുള്ള ഓഫിസിൽ ചെന്ന് ഒപ്പിട്ടു കൊടുക്കണമെന്നും.

nagaland13

മൂന്നുപേരുടെ  ILP യിലും എന്തൊക്കെയോ എഴുതി സീലും അടിച്ചു തിരിച്ചു തന്നു. 150 രൂപ കൊടുക്കണമെന്നാവശ്യപ്പെട്ടതനുസരിച്ച് അതും കൊടുത്തു തിരികെ വണ്ടിയിൽ കയറിയപ്പോൾ വട്ടമുഖവും കുറുകിയ കണ്ണുകളുമുള്ള മറ്റു യാത്രക്കാരൊക്കെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. കുണ്ടും കുഴികളും നിറഞ്ഞ നാഷനൽ ഹൈവേയിലൂടെ മെല്ലെ ഓടുന്ന ബസിന്റെ സൈഡിലിരിക്കുമ്പോഴും എന്തിനാണ് അവർ 150 രൂപ ചോദിച്ചതെന്നു മനസ്സിലായിരുന്നില്ല. പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ "ജ്ജരണാ പാനി "എന്ന് സ്ഥലപ്പേരെഴുതിയൊരു ബോർഡ്‌ പിന്നോട്ട് മറയുന്നതു കണ്ടു.

പതിനൊന്നരയോടെ കൊഹിമയിൽ എത്തിച്ചേർന്നു. ഹരിതഭംഗി പ്രതീക്ഷിച്ചു വന്ന നമുക്ക് തെറ്റി. വളരെ വിശാലമായൊരു പട്ടണം. പൊടിക്കാറ്റ് വീശുന്ന പട്ടണത്തിലെങ്ങും ആളുകളുടെ ബഹളം. റോഡിലൂടെ പായുന്ന മഞ്ഞ നിറമുള്ള ടാക്സികൾ. ഗ്രാമം പ്രതീക്ഷിച്ചു വന്നെത്തിപ്പെട്ടതൊരു പട്ടണത്തിൽ. കൊഹിമയിലെത്തി ഒരു ദിവസം താമസിച്ചു വാർ മെമ്മോറിയലും ചുറ്റുമുള്ള സ്ഥലങ്ങളുമൊക്കെ സന്ദർശിച്ചു തിരിച്ച് അസമിലേക്കു മടങ്ങാനായിരുന്നു തീരുമാനം. ആകെ നിരാശയായി. ‘വാ.. ഇനി ഭക്ഷണം കഴിച്ചിട്ട് ബാക്കി ആലോചിക്കാം’ എന്നായി അരുൺ. 'ചിങ്സൂങ് ' റസ്റ്ററന്റിലെ തീൻമേശയിലെത്താൻ അധികസമയം വേണ്ടി വന്നില്ല. പലതരം ചോറുകളും മൽസ്യമാംസാദികളും കൊണ്ട് നിറഞ്ഞ ചുവന്ന മെനു. തവള വറുത്തതും കറി വച്ചതുമൊക്കെ ലിസ്റ്റിലുണ്ട്. ഒന്നു പരീക്ഷിച്ചാലോ എന്നാലോചിക്കുമ്പോഴേക്കും തന്നെ വയറിനുള്ളിൽ ഒരു തിരയിളക്കം. അവസാനം മട്ടൻ ചേർത്ത് വേവിച്ച വയലറ്റ് നിറമുള്ള ബാംബൂ റൈസും കഴിച്ചു സ്ഥലം കാലിയാക്കി. നേരെ വാർ മെമ്മോറിയലിലേക്ക്.

nagaland4

കൊഹിമയുടെ ഹൃദയഭാഗത്തു തന്നെയാണ് വാർ മെമ്മോറിയൽ. 1944 ൽ കൊഹിമയിലെ ഗാരിസൺ കുന്നിലുള്ള കമ്മിഷണറുടെ വസതിക്കു മുൻപിൽ വച്ചാണ് ജപ്പാൻ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള പടപ്പാറപ്പാടാരംഭിച്ചതും രക്തം ചീന്തിയതും. ബ്രിട്ടിഷുകാർക്കൊപ്പം ഇന്ത്യൻ പട്ടാളവും ചേർന്ന് ജപ്പാനെ തുരത്തിയോടിച്ചെങ്കിലും ഇന്ത്യൻ മണ്ണിൽ വാർന്നൊഴുകിയത് 2340 ഓളം വരുന്ന ധീരന്മാരുടെ രക്തമായിരുന്നു. അവരോടുള്ള ബഹുമാനാർഥം സ്ഥാപിച്ച ശിലാ സ്മാരകങ്ങളാണ് വാർ മെമ്മോറിയൽ.

സ്മാരകങ്ങൾക്കരികെ പച്ചയും ചുവപ്പും കലർന്ന പലതരം പൂക്കൾ; വിടരും മുൻപേ അടർന്നു വീണ ദളങ്ങളുടെ പുനർജനിപോലെ. ശാന്തമായ നിദ്രയിലാണവർ. കാറ്റാടിമരങ്ങൾക്കിടയിലൂടെ ചൂളം വിളിച്ചെത്തുന്ന കാറ്റുപോലും അവരുടെ സുഖനിദ്രക്കു ഭംഗം വരുത്താതെ തഴുകി മറയുകയാണ്. മെല്ലെ താഴേക്കു നടക്കുമ്പോൾ ഒരു ശിലാഫലകത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.. "when you go home tell them of us and say for your tomorrow we gave our today.. " ഒരു നിമിഷം മനസ്സൊന്നു പിടഞ്ഞപോലെ.. അതെ, നമ്മുടെ നല്ല നാളേയ്ക്ക് വേണ്ടിയാണ് അവർക്കു പോകേണ്ടി വന്നത്. സമാധാനമായി അവർ ഉറങ്ങട്ടെ. നെഞ്ചിൽ തറച്ച വാക്കുകളിൽനിന്നു തലയുയർത്തി ചരിഞ്ഞൊന്നു പിന്നോട്ട്  നോക്കുമ്പോഴും ആ കുഞ്ഞുപൂക്കൾ എന്നെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. ഒരു യാത്രാമൊഴി പോലെ.

ഇനി അടുത്തതെന്ത് എന്ന കാര്യത്തിൽ തീരുമാനമൊന്നുമായില്ല. ഗുവാഹത്തിയിൽനിന്നു ദിമാപുർ. അവിടമൊക്കെ കണ്ടു നേരെ കൊഹിമ. അത്രേയുണ്ടായിരുന്നുള്ളു പ്ലാൻ. പ്രതീക്ഷകൾക്കു വിപരീതമായിരുന്നു കൊഹിമ. മൂന്നര മണിക്കൂർ ബസിലിരുന്നു കാണാമെന്നു കരുതിയ വഴിക്കാഴ്ചകളെ ഉറക്കവും തട്ടിയെടുത്തു. ഏറെ സവിശേഷതകളുള്ള 'കോണ്യാക് ' ഗോത്രവർഗ്ഗക്കാരുടെ നാടും തുറന്ന രാജ്യാന്തര അതിരുകളുള്ള മ്യാൻമർ അതിർത്തിയും ഒക്കെ കാണാനുള്ള ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അവിടെയുള്ള ഗൈഡിന്റെ നമ്പറും സംഘടിപ്പിച്ചു. പലവട്ടം ഫോണിൽ ശ്രമിച്ചിട്ടും കിട്ടിയില്ല. എല്ലാ ശ്രമവും പാളി. ഗൂഗിളും കനിഞ്ഞില്ല. അങ്ങനെയാണ് കൊഹിമ വരെ എത്തിയത്. ഇനി വീണ്ടും ഒരു പ്ലാൻ ഉണ്ടാക്കണം. അല്ലെങ്കിലും ഒന്നുപിഴച്ചാൽ മൂന്നെന്നാണല്ലോ. ഒന്നൂടെ ഗൂഗിളിൽ പരതിനോക്കാം.

വഴിവക്കിലുള്ള, നീലച്ചായം പൂശിയ ഒരു ചെറിയ കടയിൽ  മൂന്നു ചായക്ക് ഓർഡർ കൊടുത്തിട്ട് വീണ്ടും ഗൂഗിളിൽ തിരയലാരംഭിച്ചു. വിരൽത്തുമ്പിലൂടെ ഓരോ സ്ഥലങ്ങൾ മുകളിലേക്കു തെന്നി നീങ്ങുമ്പോഴാണ് 'ഖൊനോമ 'എന്ന പേര് കണ്ണിലുടക്കിയത്; ഭംഗിയുള്ള ചില ചിത്രങ്ങളും. കൊഹിമയിൽനിന്ന് 20 കിലോമീറ്റർ മാത്രം ദൂരം. താമസ സൗകര്യം കിട്ടുമോ എന്നറിയാനുള്ള തിരച്ചിലിനൊടുവിൽ അടുത്തിടെ അവിടം സന്ദർശിച്ച ഏതോ യാത്രിക ട്രിപ്പ്‌ അഡ്വൈസറിൽ കുറിച്ചിട്ട നമ്പറിൽ വിളിച്ചുനോക്കി. മൂന്നാം വട്ടം ബെല്ലടിച്ചു നിൽക്കും മുന്നേ മറുതലയ്ക്കൽ ഹലോ എന്നൊരു പതിഞ്ഞ സ്വരം. ഖൊനോമ കാണാൻ വന്നതാണ്, മൂന്നു പേരുണ്ട്, ഒരു ദിവസം താമസിക്കാനുള്ളൊരു സൗകര്യം കിട്ടുമോന്നറിയാൻ വിളിച്ചതാണെന്നു പറഞ്ഞപ്പോൾ എവിടുന്നു വരുന്നു എന്ന മറുചോദ്യം. കേരളത്തിൽനിന്നാണെന്നു പറഞ്ഞപ്പോൾ ഇപ്പൊ എവിടെയാണെന്ന് വീണ്ടും. കൊഹിമ എന്നു പറഞ്ഞപ്പോൾ അവിടെ സ്റ്റാൻഡിനടുത്തുള്ള ഫെഡറൽ ബാങ്കിനടുത്തുനിന്ന് ഒരു ടാക്സി പിടിച്ചു നേരെ പോരാൻ ക്ഷണം കിട്ടി.

nagaland5

ഖൊനോമയോട് അടുക്കുമ്പോൾ തന്നെ "welcome to khonoma"എന്നെഴുതിയ വലിയൊരു പ്രവേശന കവാടം കാണാം. നാഗാലാൻഡിന്റെ പ്രൗഢി വിളിച്ചോതുന്ന പരമ്പരാഗതമായ 'പ്രാഗ് 'ആയുധങ്ങൾ കൊത്തിവച്ചിരിക്കുന്ന കവാടം. അതിനപ്പുറം ഗ്രാമഭംഗിയുടെ പര്യായം പോലെ ഖൊനോമ എന്ന കൊച്ചുഗ്രാമം. തട്ടുതട്ടായി കിടക്കുന്ന പച്ചപുതച്ച മലഞ്ചെരിവുകൾ.. വളരെ കുറച്ചുമാത്രം ആളുകള്‍ മാത്രമുള്ളൊരു ഗ്രാമം. ഇന്ത്യയിലെ ആദ്യ ഹരിതഗ്രാമം. ഗ്രാമത്തിന്റെ നടുഭാഗത്തായി ഒരു പള്ളിയുടെ സമീപം ടാക്സി നിന്നു. പഴയ നമ്പറിൽ വിളിച്ച് എത്തി എന്നറിയിച്ചപ്പോൾ, ‘എന്റെ മകളെ അങ്ങോട്ട്‌ പറഞ്ഞു വിടുന്നു, പള്ളിയുടെ മുൻപിൽ നിന്നോളു’ എന്നു മറുപടിയും കിട്ടി. മിനിറ്റുകൾക്കുള്ളിൽ ആളെത്തി. വട്ടമുഖവും പതുങ്ങിയ മൂക്കും നീളൻ മുടിയും ചിരിക്കുമ്പോൾ നേർത്ത വര പോലെ ചെറുതാവുന്ന മിഴികളുമുള്ളൊരു സുന്ദരി. പള്ളിയുടെ അരികിലൂടെ മുകളിലേകുന്ന ചെമ്മൺ പാത. അൽപം  നടന്ന്  ഇടതുവശത്തായി കുറച്ചു നടകൾ കയറി വേണം വീട്ടിലെത്താൻ. മുറ്റത്തുതന്നെ നിറഞ്ഞ ചിരിയുമായി ഒരാൾ കാത്തുനിൽപ്പുണ്ടായിരുന്നു. ഏറെനാൾ കൂടി കണ്ട ഉറ്റസുഹൃത്തിനോടെന്നപോലെ ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി. ടിസ്‌ലി സാക്കറെ എന്നാണ് പേര്. 75 നടുത്തു പ്രായമുണ്ട്. വീടിനോട് ചേർന്ന് മൂന്നു മുറികൾ പണിതു ഹോംസ്റ്റേ ആക്കിയിരിക്കുന്നു. 

nagaland6

വീട്ടിലുള്ളവരെയൊക്കെ പരിചയപ്പെടുത്തുമ്പോഴേക്കും ചായയും കേക്കും എത്തി. ഹിന്ദി നന്നായി അറിയില്ലെങ്കിലും അദ്ദേഹം ഇംഗ്ലിഷിൽ നന്നായി സംസാരിക്കും. കുറച്ചു സമയം കുശലം പറഞ്ഞിരുന്നു. സൂര്യാസ്തമയത്തിനു മുന്നേ ഖൊനോമ ചുറ്റിക്കണ്ടിട്ടു വരൂ. അപ്പോഴേക്കും ഭക്ഷണം തയാറാക്കാം എന്നായി. കുറച്ചു സമയം ഇരുന്നിട്ട് മെല്ലെ ഖൊനോമ ചുറ്റിക്കറങ്ങാനിറങ്ങി. വഴിയരികിലെ വീടുകളുടെ മുൻവശത്തു ധാരാളം ചെറിയ ആപ്പിളുകൾ മുറിച്ച് ഉണക്കാൻ ഇട്ടിരിക്കുന്നുണ്ടായിരുന്നു. മൂന്ന് വഴികൾ കൂടിച്ചേരുന്നൊരു സ്ഥലമാണ്‌ ഖോനോമ.  ഒരു ചെറിയ കട മാത്രമാണ് ഉള്ളത്. ക്രിസ്തുമസ് ആയതിനാലാവണം ധാരാളം കേക്കുകൾ വിൽക്കാൻ  വച്ചിട്ടുണ്ട്. കൂടാതെ കുപ്പിയിലടച്ച ഉണക്ക ബീഫ്, ബീഫിന്റെ അച്ചാർ, ഉണങ്ങിയ ആപ്പിൾ.. ആ കടയുടെ അരികിലൂടെ മുകളിലേക്കുള്ള വഴിയേ നടന്നു ഏറ്റവും മുകളിലെത്തിയാൽ ഖൊനോമ മുഴുവൻ കാണാം.

nagaland9

ആറു മണി കഴിഞ്ഞപ്പോഴേക്കും സ്ഥലങ്ങളൊക്കെ കണ്ടു തിരിച്ചെത്തി. ‘നിങ്ങൾക്ക് കുളിക്കാൻ ചൂടുവെള്ളം വച്ചിട്ടുണ്ട്. കുളി കഴിയുമ്പോഴേക്കും ഭക്ഷണം എടുത്തു വയ്ക്കാം’ എന്നും പറഞ്ഞു ടിസ്‌ലി അപ്പൂപ്പൻ തിരിച്ചുപോയി. തണുപ്പായതുകൊണ്ട് ഒരാഴ്ച കുളിക്കാതിരിക്കാമെന്നു കരുതിയ സമീറിന് ആകെ വിഷമമായി. കുളി കഴിഞ്ഞ് എത്തിയപ്പോഴേക്കും വിഭവ സമൃദ്ധമായ ഭക്ഷണം  തയാർ. ചോറ് തന്നെ കൂട്ടത്തിൽ പ്രധാനി. നാഗ സ്റ്റൈൽ ചിക്കൻ കറി, ചിക്കൻ വറുത്തത്, ദാൽ കറി, പിന്നെ നാഗാലാൻഡിന്റെ തനതു വിഭവങ്ങളായ മറ്റനേകം ഇലക്കറികളും. അവരോടൊപ്പമിരുന്നാണ് കഴിച്ചത്. വയറും മനസ്സും നിറഞ്ഞു.

ഭക്ഷണശേഷം ടിസ്‌ലി അപ്പൂപ്പൻ ഖോനോമയുടെ ചരിത്രം പറഞ്ഞു തന്നു. അംഗാമി ഗോത്രവംശജർ ആണ് അവിടെയുള്ളവർ. വർഷങ്ങൾക്കു മുൻപ് ബ്രിട്ടിഷുകാർ നാഗാലാ‌ൻഡ് ആക്രമിച്ചു ഭൂരിഭാഗവും കീഴ്പ്പെടുത്തിയപ്പോൾ അംഗാമികൾ അവരുടെ തനത് അഭ്യാസമുറകളും ആയുധങ്ങളുമായി പൊരുതി ബ്രിട്ടിഷുകാരെ  തുരത്തിയോടിച്ച കഥപറഞ്ഞതു കേട്ടിരുന്ന ഞങ്ങൾക്കു പോലും രോമാഞ്ചമുണ്ടായി. ഒരുപാടു നേരം കഥകൾ കേട്ടിരുന്നു. 16 ഓളം ഗോത്രങ്ങളുണ്ട് നാഗാലാൻഡിൽ. അത്രതന്നെ ഭാഷകളും. എല്ലാ ഭാഷയുടെയും ലിപി ഇംഗ്ലിഷിലാണ്. സംസാരത്തിനിടക്കെപ്പോഴോ "ഇവിടെ മറ്റെന്തൊക്കെയാണ് കാണാനുള്ളത് "എന്ന അരുണിന്റെ ചോദ്യത്തിന്, ട്രെക്ക് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ കുറച്ചു ദൂരെ ജുക്കു വാലി എന്നൊരു സ്ഥലമുണ്ടെന്നു അപ്പൂപ്പൻ പറഞ്ഞു. ആദ്യം വല്യ താല്പര്യമൊന്നും തോന്നിയില്ല. വെളുപ്പാൻ കാലത്ത് ഈ തണുപ്പത്തു 4 മണിക്കൂർ ട്രെക്കിങ്ങോ.  അപ്പോഴാണ് അടുത്ത ഡയലോഗ്.‌ ഈ വാലി മണിപ്പൂർ നാഗാലാ‌ൻഡ് ബോർഡറിലാണെന്നു കേട്ടപ്പോൾ ആവേശം കൂടി. 

ജുക്കു വാലി.. എത്രയോ നാൾ മുൻപേ മനസ്സിൽ കയറിയ  സ്ഥലം. പച്ചപുതച്ച മൊട്ടക്കുന്നുകൾക്കിടയിൽ കടുംനീല നിറമുള്ള കോട്ടിട്ട് ചിലർ നിൽക്കുന്ന ചിത്രങ്ങൾ പെട്ടെന്ന് മനസ്സിലേക്കു കടന്നു വന്നു. അതുപക്ഷേ മണിപ്പുർ ആണെന്നായിരുന്നു എന്റെ ധാരണ. അവിടെക്കൊരു യാത്ര എന്നെങ്കിലും പോകാനും ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ തീർത്തും അപ്രതീക്ഷിതമായി ജുക്കു വാലി തൊട്ടടുത്തു വെറും ആറു കിലോമീറ്ററുകൾക്കപ്പുറം. എന്തായാലും ജുക്കു വാലി കണ്ടേ മടങ്ങൂ എന്നുറപ്പിച്ചു. ആഗ്രഹം കേട്ടപ്പോൾതന്നെ, ഒരു ഗൈഡിനെയും ബേസ് വരെ പോകാനൊരു ജീപ്പും അദ്ദേഹം സംഘടിപ്പിക്കാം എന്ന് ഏറ്റു. ‌ഡിസംബറിലെ തണുപ്പിന് കാഠിന്യം കൂടുതലാണ്. മൂടിപ്പുതച്ചുറങ്ങാൻ അതിലും നല്ലൊരു സമയവുമുണ്ടാവില്ല. വെളുപ്പിനെ 6. 10 ആയപ്പോഴേക്കും ഞങ്ങൾ റെഡിയായി. അപ്പോഴേക്കും ഒരു ഫ്ലാസ്ക് നിറയെ ചൂടുചായയുമായി ടിസ്‌ലി അപ്പൂപ്പനുമെത്തി. കൂടെ ആപ്പിൾ ജാം പുരട്ടിയ ബ്രെഡുമായി ചെറുമകളും. ചായ കുടിച്ചു തീരും മുൻപേ ജീപ്പ് എത്തി. 

nagaland8

ഡ്രൈവറെയും ഞങ്ങളെയും കൂടാതെ നാലു പേർ കൂടി ഉണ്ടായിരുന്നു. അസീഖോ എന്ന ഞങ്ങളുടെ ഗൈഡും അബൈ എന്നൊരു  സുഹൃത്തും രണ്ട് വിദേശികളും- സാഷ എന്ന ഇസ്രയേലി യുവാവും അദ്ദേഹത്തിന്റെ സുഹൃത്ത് ചിദാഫ എന്ന തായ്‌ലൻഡ്കാരി യുവതിയും. 20 മിനിറ്റ് കൊണ്ട് ബേസിലെത്തി. അപ്പോഴേക്കും എല്ലാവരുമായും നല്ല ചങ്ങാത്തവുമായി .Way to khonoma-dzouku എന്നെഴുതിയൊരു ചെറിയ ബോർഡ്‌ മാത്രമാണ് അവിടെയുള്ളത്. അവിടെനിന്നു നല്ല കയറ്റമാണ്. നോർത്ത് ഈസ്റ്റിലെ ഏറ്റവും ദുർഘടമായ ട്രെക്കിങ് പാതകളിലൊന്നാണ് ജുക്കുവാലിയിലേക്കുള്ളത്. 6. 45 നു നടത്തമാരംഭിച്ചു. അതികഠിനമായ കുത്തനെയുള്ള കയറ്റമാണ്. വഴിയെന്ന് പറയാനൊന്നുമില്ല. പലയിടത്തും മരങ്ങളൊക്കെ ഒടിഞ്ഞു വഴി മുഴുവനും ബ്ലോക്കായിരിക്കുന്നു. തടികൾക്കിടയിലൂടെ നിരങ്ങിക്കയറിയും വഴുക്കലുള്ള കല്ലുകളിൽ ചവിട്ടി തെന്നിവീണും പതിയെ മുകളിലേക്ക് നടന്നു. കൊടും കാടാണ് ചുറ്റിനും.. ഇടയ്ക്കിടയ്ക്ക് നിന്നും ഇരുന്നുമൊക്കെ കയറ്റം തുടർന്നു. സാഷയും ചിദാഫയും യാതൊരു ബുദ്ധിമുട്ടുമില്ലാതെ കയറുന്നതു കണ്ടു പലപ്പോഴും ആശ്ചര്യം തോന്നി. ഇടക്കെപ്പോഴോ അസീഖോ പറഞ്ഞു "ദാ കാടിനുള്ളിൽ ആ ഭാഗത്ത്‌ മിഥുൻ ഉണ്ട് ". പറഞ്ഞുതീരും മുൻപേ മിഥുൻ പുറത്തു വന്നു. മിഥുൻ വേറാരുമല്ല, നാഗാലാൻഡിന്റെ ദേശീയമൃഗം. കണ്ടാൽ പോത്തിനെപ്പോലിരിക്കുന്ന ഒരു വമ്പൻ കാട്ടുമൃഗം. നാഗാലാൻഡിന്റെ ഒഫീഷ്യൽ സ്റ്റാമ്പുകളിലൊക്കെ ഉണ്ട് മിഥുന്റെ ചിത്രം.

നിന്നും ഇരുന്നും നിരങ്ങിയും കാട്ടുമുളകൾക്കിടയിലൂടെ കുനിഞ്ഞു നടന്നും 10. 30 ആയപ്പോഴേക്കും ഞങ്ങൾ ജുക്കുവാലിയിൽ എത്തി.  കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നൊരു താഴ്‌വര. പച്ചപുതച്ച മൊട്ടക്കുന്നുകൾ. ആകാശത്തുനിന്നു ഭൂമിയിലേക്കിറങ്ങി വന്ന വെള്ളിമേഘത്തുണ്ടുകൾ. വെള്ളിയരഞ്ഞാണം പോലൊരു കൊച്ചരുവി... കുറച്ചു ഭാഗത്തു മാത്രമേ വെയിൽ വന്നിട്ടുള്ളൂ.. ബാക്കിയുള്ള സ്ഥലം തണുത്തുറഞ്ഞുതന്നെ നിൽക്കുന്നു. മണ്ണിലെ ചെറിയ കുറ്റിപ്പുല്ലുകൾക്കു മീതെ മഞ്ഞിന്റെ നേർത്ത ആവരണം. അതിമനോഹരമാണ് ജുക്കുവാലി.. സ്വപ്നം പോലൊരു യാത്ര. വസന്തകാലമാകുമ്പോൾ പൂക്കളും കിളികളും ശലഭങ്ങളുമൊക്കെ നിറയുന്ന ജുക്കുവാലി എത്ര മനോഹരമായിരിക്കും. അന്നൊരിക്കൽകൂടി വരണമെന്ന് മനസ്സിൽ ഉറപ്പിച്ചു.12 മണി വരെ വാലിയിലൂടെ ചുറ്റിനടന്നു. അപ്പോഴാണ് ബാഗിൽ ഭക്ഷണമുണ്ടെന്ന ഓർമ വന്നത്. 4 പൊതികൾ. ഓരോന്നിലും മധുരവും  പശപശപ്പുമുള്ള പ്രത്യേകതരം ചോറ്. രണ്ടു പഴം.. പിന്നെ ചോറിനുള്ളിൽ പുഴുങ്ങിയ മുട്ടയും.

കൂടാതെ പഴം കൊണ്ട്  വീട്ടിലുണ്ടാക്കിയ ക്രിസ്മസ് കേക്കും.  ഇതുവരെ അറിഞ്ഞിട്ടില്ലാത്തൊരു പ്രത്യേക രുചി ആയിരുന്നു കേക്കിന്. ഭക്ഷണവും കഴിച്ചു വേസ്റ്റ് മുഴുവൻ കവറിലാക്കി 12. 30 ഓടെ തിരിച്ചിറങ്ങി. നാലു മണിയോടെ റൂമിലെത്തി. ഗൈഡിനും വാഹനത്തിനുംകൂടി  1200 രൂപ ആയി. ചൂട് ചായയും ബിസ്കറ്റും ആയിരുന്നു റൂമിൽ കാത്തിരുന്നത്. അഞ്ചു മണിയോടെ ബാഗുമെടുത്തു തിരിച്ചിറങ്ങാൻ തയാറെടുക്കുമ്പോഴേക്കും മറ്റൊരു കവറുമായി വീണ്ടുമെത്തി ടിസ്‌ലി അപ്പൂപ്പന്റെ പ്രിയപത്നി. ഉണങ്ങിയ ബീഫും ഉണക്ക ആപ്പിളും ആയിരുന്നു അതിൽ. അപ്പൂപ്പന്റെ വകയായി നാഗാലാ‌ൻഡിനെ കുറിച്ചുള്ള ബുക്കുകളും ഉണ്ടായിരുന്നു. ബില്ല് കണ്ടപ്പോൾ ശരിക്കും ഞെട്ടി. 1300 രൂപ. കഴിച്ച ഭക്ഷണത്തിനു മാത്രം 1300 ൽ അധികമായിട്ടുണ്ടാവണം. ഇനി ഒരാൾക്കാവും 1300 എന്ന് കരുതി മൂന്നു പേരും പേഴ്സ് തുറന്നതിൽനിന്ന് 1300 രൂപ മാത്രം വാങ്ങി നിറഞ്ഞ ചിരിയോടെ വീണ്ടും വരണമെന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളെ യാത്രയാക്കി..

nagaland3

ചില യാത്രകൾ അങ്ങനെയാണ് നമ്മൾ പ്രതീക്ഷിക്കുന്നപോലാവില്ല നടക്കുക. നിയതിയുടെ നിയോഗം പോലെ നാം തീരെ പ്രതീക്ഷിക്കാത്തിടത്താവും ചെന്നെത്തുക. ഒരുപക്ഷേ ജീവിതവും അങ്ങനെയാവാം.. നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല. ആഗ്രഹിക്കുന്നതിനുമപ്പുറമെന്തെങ്കിലുമൊക്കെ ഒരു നിയോഗം പോലെ നമ്മിലേക്ക് വന്നു ചേരുകയാണ് ചെയ്യുന്നത്.  നിശ്ശബ്ദ സൗന്ദര്യത്തിന്റെ പ്രതീകമായ ജുക്കുവാലിയും ആതിഥ്യ മര്യാദയുടെ പര്യായമായ ഖൊനോമയിലെ ടിസ്‌ലി അപ്പൂപ്പനും കൊഹിമയിലെ വാർ മെമ്മോറിയലിലെ ചിരിക്കുന്ന പൂക്കളും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.. മഞ്ഞുപുതഞ്ഞോരോർമയായ്.... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA