ADVERTISEMENT

മരിച്ചവർ എന്താവും ചെയ്യുക! ജീവിച്ചിരിക്കുന്നവരെ അതിനനുവദിക്കാതെ മരിച്ചവരുടെ ലോകത്തേക്കു ക്ഷണിക്കാൻ കാത്തുകാത്ത് നമ്മുടെയൊക്കെ അടുത്തു തന്നെയുണ്ടാകുമോ? അതോ അവർ മറ്റേതോ ലോകത്ത് മരിച്ചവരൊന്നിച്ച് വിഹരിക്കുന്നുണ്ടാകുമോ? അവരുടെ ലോകം എങ്ങനെയായിരിക്കും? എത്ര സിനിമകളാണ് മരിച്ചവരുടേതായി ഇറങ്ങിയിരിക്കുന്നത്! എപ്പോഴും വെളിച്ചമുള്ള, മരങ്ങളും സുഗന്ധവുമുള്ള ആ ലോകത്തിൽ പറന്നു നടക്കുന്ന ചിത്രശലഭങ്ങൾ! എല്ലാം കഥകളാണ്, എന്നാൽ യാഥാർഥ്യം മറ്റൊന്നായിരിക്കാം. മരിച്ചവരുടെ ലോകത്തേക്കു പോകാൻ ജീവിച്ചിരിക്കുന്നവർക്ക് ഭയമാണ്. പക്ഷേ മരണപ്പെട്ടവർക്കു മാത്രമായി ഒരു ഗ്രാമമുണ്ടെങ്കിലോ?

റഷ്യയിൽ ഗിസൽഡോൻ നദിയുടെ തീരത്തുള്ള റിപ്പബ്ലിക് ഓഫ് നോർത്ത് ഓസ്സെറ്റിയ-അലാനിയയിലെ പ്രിഗൊറോഡൊനി ജില്ലയിലെ ഒരു ഗ്രാമമാണ് ദർഗാവ്. ഈ ഗ്രാമത്തിൽ നിറയെ ശവകുടീരങ്ങളാണ്. ജീവിച്ചിരിക്കുന്നവർ ആരുമില്ലാത്ത ദർഗാവ് ഒരുപാടു മനുഷ്യരുടെ ഓർമകളും ദുരിതങ്ങളും പേറുന്നു.

എന്താണ് ദർഗാവിനു സംഭവിച്ചത്?

പതിനേഴു കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമത്തിൽ നിറയെ വീടുകളുണ്ട്; വീടുകളിൽ നിറയെ മനുഷ്യരുടെ അസ്ഥികൂടങ്ങളും. മനുഷ്യർ, അവർ ഉടുത്ത വസ്ത്രങ്ങളോടെ തന്നെയാണ് ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്. നൂറോളം കല്ലുകൾ കൊണ്ടുള്ള ശവകുടീര വീടുകൾ ഇവിടെയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഇവിടെ പടർന്നു പിടിച്ച പ്ളേഗ് കാരണം ഈ നഗരം ഒറ്റപ്പെട്ടു പോയെന്നും ഇവിടെയുള്ള മനുഷ്യർ പുറത്തുള്ള മനുഷ്യരിൽനിന്നു സർവ ബന്ധവും വിച്ഛേദിക്കപ്പെട്ടവരായെന്നും പറയപ്പെടുന്നു. തുടർന്ന്, ഇവിടെ മരിച്ചവർ അവരുടെ വീടുകളിൽ അങ്ങനെ തന്നെ കിടന്നു. ചുരുക്കം പറഞ്ഞാൽ ഒരു മഹാമാരി തകർത്ത ഗ്രാമമാണിത്. 

അൽബേർ കാമുവിന്റെ 'പ്ളേഗ്' വായിച്ചവർക്ക് ദർഗാവ് അനുഭവിച്ച വ്യഥകളെക്കുറിച്ചു കൃത്യമായി മനസ്സിലാകും.  ഒരു ഗ്രാമത്തിലെ മനുഷ്യർ പ്ളേഗ് ബാധിതരാവുക, അവർക്കു ചുറ്റുമുള്ള നഗരങ്ങൾ അവർക്ക് നേരെ വാതിലുകൾ കൊട്ടിയടയ്ക്കുക, തുടർന്ന് ആ ഗ്രാമം ഒറ്റപ്പെടുക! ഇതിൽ കൂടുതൽ എന്താണ് ഒരു മഹാമാരിക്ക് ഒരു ഗ്രാമത്തിന്റെ സ്വച്ഛതയ്ക്കു മേൽ ചെയ്യാനാവുക!

നാനൂറു വർഷം മുൻപുള്ള മനുഷ്യരുടെ സംസ്കാരങ്ങളെക്കുറിച്ചും അവരുടെ ജീവിതരീതികളെക്കുറിച്ചും ദർഗാവ് കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിതം നിലച്ചു പോയ അതേ സംസ്കാരത്തിൽ തന്നെയാണ് ദര്‍ഗാവ് ഇപ്പോഴും എന്നതുകൊണ്ട് ചരിത്ര ഗവേഷകർക്ക് ഈ ഗ്രാമം അവരുടെ പഠനത്തിന്റെ കൂടി ഭാഗമാകുന്നു. പക്ഷേ ദർഗാവിനെ ചുറ്റിപ്പറ്റി മറ്റൊരു ഭയപ്പെടുത്തുന്ന കഥ കൂടിയുണ്ട്, ഈ ഗ്രാമത്തിലേക്കു വരുന്നവരാരും ജീവനോടെ തിരികെ പോകില്ലത്രേ! ഒരിക്കൽ ദർഗാവിൽ എത്തിയ ശേഷം മടങ്ങി വരാത്ത ഒരുപാടു പേരുണ്ടത്രേ!  ഈ ഗ്രാമത്തെ ചുറ്റിപ്പറ്റി ഒരുപാടു കഥകളും മിത്തുകളും ഉണ്ട്. സഞ്ചാരികളിൽ പലർക്കും അത്തരം അനുഭവങ്ങളുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു. 

ദർഗാവിന്റെ പ്രത്യേകതകൾ കൊണ്ടുതന്നെ വിനോദ സഞ്ചാരികളായ സാഹസികർക്ക് ഈ ഗ്രാമം പ്രിയപ്പെട്ടതാണ്. പക്ഷേ അങ്ങോട്ടു പോകുന്നതിൽനിന്ന് പലരെയും തടയുന്നത് യാത്രയുടെ ബുദ്ധിമുട്ട് തന്നെയാണ്. അവിടേക്കു പോകാൻ വാഹന ഉടമകൾ വിസ്സമ്മതിക്കുന്നതു കാരണം സഞ്ചാരികൾക്ക് യാത്ര ദുർഘടം തന്നെയാണ്. എന്നാലും ലോക സഞ്ചാരികളെ ഇപ്പോഴും ഈ അദ്‌ഭുതസ്ഥലം ആകർഷിച്ചുകൊണ്ടിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ശിലാനിർമിതമായ വീടുകളും അതിനുള്ളിൽ ഉറങ്ങുന്ന മരിച്ച ജനതയും ഇവിടെയുള്ള ഓരോ മണൽത്തരിയും പറയുന്ന അമ്പരപ്പിക്കുന്ന കഥകളും സാഹസികരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com