മുത്തങ്ങ ഗുണ്ടൽപേട്ട് ബന്ദിപൂർ യാത്ര;കാനനപാതയിലെ പിടിയാന

Mail This Article
കാനന ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിനോദസഞ്ചാരിക്കും മുത്തങ്ങ, ഗുണ്ടൽപേട്ട്, ബന്ദിപൂർ യാത്ര പ്രിയപ്പെട്ടതായിരിക്കും. ഇൗ യാത്രയിൽ വന്യതയുടെ ഭംഗി മതിവരുവോളം ആസ്വദിക്കാം. വന്യ മൃഗങ്ങളുടെ വിഹാരകേന്ദ്രമായ വന നിബിന്ധമായ ബന്ദിപൂരിലെ യാത്ര പ്രത്യേക അനുഭവമാണ്.

രാത്രി മഞ്ഞിനെ കീറിമുറിച്ച് യാത്ര

പ്രകൃതി സ്നേഹിയും സാമൂഹ്യ സേവകനുമായ ഹിദായത്ത്, രാഷ്ട്രീയ നേതാവായ മുഹമദ് പാക്യാര, എൻജീനീയറായ ഹാരിസ്, എൻജീനീയറിംഗ് വിദ്യാർത്ഥി അർഷദ് എന്നിവർക്കൊപ്പം നമ്മുടെ നാടിന്റെ തന്നെ മനോഹാരിത തേടി ഒരു യാത്രയങ്ങ് തിരിച്ചു. മധ്യാഹ്ന സൂര്യൻ ഒന്ന് മങ്ങിയതോടെ കാറിലായിരുന്നു യാത്ര.

ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് രാത്രി മഞ്ഞു പെയ്യുന്ന പാൽ ചുരവും കയറി ബോയ്സ് ടൗണും മാനന്തവാടിയും പിന്നിട്ട് ഞങ്ങൾ രാത്രി 10 മണിയോട് കൂടി രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക് ആയ സുൽത്താൻ ബത്തേരിയിലെത്തി. പെരുന്നാൾ പിറ്റേന്ന് ആയതുകൊണ്ട് റൂം തരപ്പെടുത്തുവാൻ കുറച്ച് അലയേണ്ടി വന്നു. അധികം വൈകാതെ 1300 രൂപയ്ക്ക് 5 പേർക്ക് താമസിക്കാൻ ഒരു റൂം കിട്ടി. ഭക്ഷണവും കഴിച്ചു പ്രഭാതത്തിലെ കാനന കാഴ്ച മനസ്സിൽ കണ്ടു കൊണ്ട് അറിയാതെ നിദ്രയിലേക്ക് വഴുതി വീണു.

അതി രാവിലെ എണീറ്റു. പ്രഭാത കൃത്യങ്ങളും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞു മുത്തങ്ങ ചെക്ക്പോസ്റ്റ് ലക്ഷൃമാക്കി നീങ്ങി. 6 മണിക്ക് തന്നെ ചെക്ക് പോസ്റ്റ് തുറന്നു. അതി രാവിലെ പാതി സൂര്യ പ്രകാശത്തിൽ വെളിച്ചം കടന്നു വരാൻ മടിക്കുന്ന കൊടും കാട്ടിലെ കാനന പാതയിലൂടെയുള്ള സഞ്ചാരം പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ്.

മാനുകളും വാനരന്മാരും യഥേഷ്ടം വിഹരിക്കുന്ന കാഴ്ച. ചീവീടിന്റെ ശബ്ദവും പക്ഷികളുടെ കളകളാരവും സംഗീത ധാരയായി പെയ്തിറങ്ങുന്ന ആ പുലർകാല കാനന യാത്രയിൽ ആദ്യ ലക്ഷ്യം,കാർണ്ണടയിലെ കാർഷിക ഗ്രാമമായ ഗുണ്ടൽപേട്ട് ആയിരുന്നു.
കാവേരി നദീ ജല തർക്കം കത്തി നിൽക്കുന്ന സമയം ആയതിനാൽ അത് വഴി പോകാൻ ചെറിയ ഭയമുണ്ടായിരുന്നു. ആ പ്രദേശത്ത് പ്രശ്നങ്ങളൊന്നും ഇല്ലെന്നു ഉറപ്പ് വരുത്തിയാണ് ഞങ്ങൾ യാത്രയാരംഭിച്ചത്.
മുത്തങ്ങ വന യാത്ര ചെന്നവസാനിക്കുന്നത് പൂ പാടങ്ങൾ കഥ പറയുന്ന മദൂർ എന്നാ ഗ്രാമത്തിലേക്കാണ്. പാതയ്ക്കിരുവശവും നിറയെ പൂ പാടങ്ങൾ.അടുത്തു കണ്ട് കടയിൽ നിന്നും ഒരു ചൂട് സുലൈമാനിയും കുടിച്ചു മണ്ണിന്റെ മക്കൾ പൊന്നു വിളയിക്കുന്ന ഗുണ്ടൽ പെട്ടിലേക്ക് പ്രവേശിച്ചു.പാതയ്ക്ക് അരികിലായി ജോലിക്ക് പോകാൻ നിൽക്കുന്ന ഗ്രാമീണരും പശു കൂട്ടങ്ങളും ആട്ടിൻ കൂട്ടങ്ങളും കാള വണ്ടികളും കൃഷി ഭൂമികളും നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടെത്തിക്കും.
പഴമയും ഗ്രാമീണതയും ആസ്വദിക്കുന്ന ഒരാൾക്ക് കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ചകളായിരുന്നുയെന്നതിൽ യാതൊരു സംശയവുമില്ല. വഴിയരികിൽ കൃഷി ചെയ്ത തണ്ണിമത്തൻ വിൽപ്പനക്ക് വച്ചിട്ടുണ്ടായിരുന്നു. 30 ചെറു തണ്ണി മത്തൻ ഉള്ള ഒരു ചാക്കിനു 220 രൂപ മാത്രം.ഒരു ചാക്ക് ഞങ്ങളും വാങ്ങി.

ഗുണ്ടപ്പെട്ടിന്റെ ഗ്രാമീണത ആവോളം നുകർന്ന് കൊണ്ട് ഞങ്ങൾ വീണ്ടും മറ്റൊരു കാനനപാതയായ ബന്ദിപൂർ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ചു.കാനന ഭംഗി ആസ്വദിച്ചു കൊണ്ട് മുന്നോട്ട് നീങ്ങിയപ്പോൾ പാതയ്ക്ക് ഓരം ചേർന്ന് ഒരു ആന നിൽപ്പുണ്ടായിരുന്നു. പിടിയാന ആയിരുന്നു. ശാന്തയാണവൾ. കുറച്ചു നേരം നോക്കി നിന്നു.
അവൾ മാറുന്ന ലക്ഷണമില്ല.അപ്പുറത്തും ഇപ്പുറത്തും നിർത്തിയിട്ട വാഹനങ്ങൾ ഓരോന്നായി അവൾക്ക് മുമ്പിലൂടെ കടന്നു പോയി.കൂട്ടത്തിൽ ഞങ്ങളും..മാൻ കൂട്ടങ്ങളും മയിലും കുഞ്ഞുങ്ങളും വാനര വികൃതികളും ഒക്കെ ആയി ആ കാനന യാത്ര ഞങ്ങളുടെ നയനങ്ങൾക്ക് മിഴിവേകി. മനസ്സിലും കാമറയിലും ചിത്രങ്ങൾ പകർത്തി. കാനന കാഴ്ചകൾ കണ്ടാസ്വദിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങി.