വന്യജീവികളെ കാണാനും ചിത്രങ്ങളെടുക്കാനും ദക്ഷിണേന്ത്യയിൽ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രം കഴിഞ്ഞേ മറ്റൊന്നുള്ളു.
എനിക്കു മികച്ച പല വനചിത്രങ്ങളും സമ്മാനിച്ചത് ബന്ദിപ്പൂരാണ്. ഒരു ബന്ദിപ്പൂർ യാത്രയിലാണ് പുലിയുടെ ‘ഭക്ഷണത്തിൽ മണ്ണു വാരിയിട്ട’ ഈ കാഴ്ചയ്ക്ക് സാക്ഷിയായത്.
സാഫാരി ഗൈഡും ഡ്രൈവറുമായ അബ്ദു ൾ ഷെസ് ജീപ്പ് ഒരു പുൽമേടിന് സമീപം നിർത്തി, ശബ്ദം താഴ്ത്തി പറഞ്ഞു, ‘പുള്ളിപ്പുലി...’ മുന്നിലുള്ള കുറ്റിക്കാട്ടിലേക്കു ശ്രദ്ധിച്ച് ഒരു പുള്ളിപ്പുലി.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൂട്ടം മാനുകൾ ആ കുറ്റിക്കാടിന്റെ മറവിൽ നിന്ന് പുറത്തേക്കു വന്നു. ഇര തന്റെ വേട്ടയുടെ പരിധിയിലേക്ക് വരാൻ കാത്തിരിക്കുന്ന വേട്ടക്കാരൻ.
മാൻകൂട്ടത്തിലെ കൊമ്പൻ തന്നെ പുലിയുടെ അടുത്തേക്ക് നടന്നടുത്തു. ഇരയുടെ മേൽ ചാടി വീഴാൻ വേട്ടക്കാരൻ ചുവടുവച്ച് തുടങ്ങുന്ന സമയം മറ്റൊരു സഫാരി ജീപ്പ് ഇരമ്പിയെത്തി.
ശബ്ദം കേട്ട് തലയുയർത്തിയ മാനുകൾ പുള്ളിപ്പുലിയെ കണ്ടു. തന്റെ ഇരയെ നഷ്ടപ്പെടുത്തിയവരെ ശ്രദ്ധിക്കാതെ പുലി വീണ്ടും ചുവടുവച്ചു. പക്ഷേ, അപ്പോഴേക്കും മാനുകൾ രക്ഷപ്പെട്ടു.
വിശന്ന വയറുമായി പുലി ഒാടി മറഞ്ഞു...