ADVERTISEMENT

കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ തിരയുന്ന വിനോദസഞ്ചാര കേന്ദ്രമേതെന്നു നോക്കിയാൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കുന്ന ഒരിടമായിരിക്കും പത്തനംതിട്ട ജില്ലയിലെ ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്കൊഴുകാൻ പ്രേരിപ്പിച്ചത്. ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു അതു വലിയ ഭീഷണിയായി. അതോടെ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന ഗവിയിൽ എത്ര സഞ്ചാരികൾക്കു പോകാമെന്നതിനെക്കുറിച്ചും  സ്വകാര്യവാഹനങ്ങൾക്കു പ്രവേശനമുണ്ടോ എന്നതിനെക്കുറിച്ചെല്ലാം കൂടുതലറിയാം.

മഞ്ഞിൽ പുതച്ച് ഗവിയുടെ കുളരണിയുന്ന കാലാവസ്ഥ ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കാണിപ്പോൾ. പകൽ പോലും മൂടൽ മഞ്ഞു കാരണം തൊട്ടടുത്ത് പോകുന്നവരെ പോലും കാണാൻ കഴിയാത്ത വിധമാണ് ഇപ്പോൾ പത്തനംതിട്ടയിലെ ഗവി റോഡ്. സീസണിലെ ഏറ്റവും തണുത്ത കാലാവസ്ഥയാണിപ്പോൾ.

gavi-tourism

ആങ്ങമൂഴിയിൽനിന്നു വള്ളക്കടവ് വരെ വനത്തിലൂടെയുള്ള യാത്രയിൽ മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ അണക്കെട്ടുകൾ കാണാം. കാട്ടാന, കാട്ടുപോത്ത്, കേഴ, മ്ലാവ് തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യവും റോഡുവക്കുകളിൽ ഉണ്ട്. ആങ്ങമൂഴിയിൽനിന്നു വള്ളക്കടവ് വരെ ഏകദേശം 85 കിലോമീറ്റർ പൂർണമായും വനത്തിലൂടെ തന്നെയാണ് റോഡ് പോകുന്നത്.  ആങ്ങമൂഴി ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റ് വഴിയാണ് പ്രവേശനം. പ്രതിദിനം 30 വാഹനങ്ങൾക്കുള്ള പാസുകൾ വനംവകുപ്പിന്റെ ഓൺലൈൻ സൈറ്റിൽ നിന്നു ലഭ്യമാണ്. 

പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേയ്ക്കാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്. അതുപോലെ കുമളിയിൽ നിന്നും ഗവി വഴി പത്തനംതിട്ടയ്ക്കും ബസ് സർവീസുകളുണ്ട്. ബസിന്റെ സമയക്രമം പത്തനംതിട്ടയിലെയും കുമളിയിലെയും കെഎസ്ആർടിസി ബസ് ഡിപ്പോകളിൽ നിന്നറിയാൻ കഴിയുന്നതാണ്. ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ, കെഎസ്ആർടിസി ബസുകളിൽ എപ്പോഴും നല്ല തിരക്കാണ്. 

gavi1

സ്വകാര്യ വാഹനങ്ങളിലും ഗവിയിലേക്കു പോകാം. പക്ഷേ പരിമിതമായ എണ്ണം വാഹനങ്ങളെ മാത്രമേ അങ്ങോട്ട് പ്രവേശിപ്പിക്കാറുള്ളു. ചെക്ക് പോസ്റ്റിൽ നിന്നും പാസ് ലഭിക്കുന്ന മുറയ്ക്ക് പത്തു മുതൽ മുപ്പതു സ്വകാര്യ വാഹനങ്ങളെ വരെ വനത്തിനകത്തേക്ക് കടത്തിവിടും. രാവിലെ ഏഴുമുതലാണ്  പ്രവേശനത്തിനുള്ള പാസ് നൽകിത്തുടങ്ങുന്നത്. ഓഫ്‌റോഡ് ആയതുകൊണ്ടു തന്നെ ചെറുവാഹനങ്ങളേക്കാൾ ജീപ്പിലുള്ള യാത്രയായിരിക്കും ഉത്തമം. ടുവീലറുകൾക്കും പൊതുവേ പ്രവേശനം അനുവദിക്കാറില്ല.

ഗവിയിലെ കാഴ്ചകൾക്കുപരിയായി അവിടെത്തിച്ചേരാനുള്ള യാത്രയാണ് ആസ്വാദ്യകരം. സാഹസിക യാത്രകളോടു താൽപര്യമുള്ളവർക്കു കൊടുംകാട്ടിലൂടെയുള്ള യാത്ര ഏറെയിഷ്ടപ്പെടും. കിലോമീറ്ററുകൾ വനത്തിലൂടെയാത്ര ചെയ്യുക എന്നതു ഏറെ ഹരം പകരുന്ന കാര്യമാണ്. കൂടാതെ, ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ആ യാത്രയിൽ കാണുവാൻ സാധിക്കുന്നതാണ്. അപൂർവയിനമായ നീലഗിരി താർ എന്ന വരയാടുകളുടെയും സിംഹവാലൻ കുരങ്ങുകളുടെയും ദർശനവും ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ ലഭിക്കും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതുകൊണ്ടുതന്നെ കടുത്തവേനലിൽ പോലും ഇവിടെ 10 ഡിഗ്രി ചൂടെ അനുഭവപ്പെടാറുള്ളു. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകർഷണം.

Gavi,-Kerala

സ്വന്തം വാഹനങ്ങളിലുള്ള യാത്ര, അൽപം അപകടകരമാണ്. ഇടയ്ക്കു ആനയിറങ്ങുന്നതു കൊണ്ടുതന്നെ പേടിക്കേണ്ടതാണ്. കെഎസ്ആർടിസി ബസുകളിലെ യാത്ര അൽപം കൂടി സുരക്ഷിതമാണെന്നാണ് പൊതുവേ പറയുന്നത്. മാത്രമല്ല, ഈ  യാത്രയിൽ ബസ് ജീവനക്കാരുടെ പരിചയസമ്പന്നതയും ഒരു പരിധിവരെ അപകടങ്ങളിൽ നിന്നും രക്ഷയാകും. മനുഷ്യയിടപെടലുകൾ അവിടുത്തെ മൃഗങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുകൊണ്ടു പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ അവിടെയുപേക്ഷിക്കരുത്. മാത്രമല്ല, മദ്യപാനം ഇവിടെ അനുവദനീയമല്ല.

രാവിലെ 8.30 മുതൽ 11 വരെ വാഹനങ്ങൾ കടത്തി വിടും. വൈദ്യുതി ബോർഡിന്റെ മൂഴിയാർ നാൽപ്പത്, കൊച്ചുപമ്പ കന്റീനുകളിൽ  ഭക്ഷണം ലഭിക്കും. ഗവിക്കു സമീപം കെഎഫ്ഡിസിയുടെ സ്റ്റാളുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്താൽ ഭക്ഷണം ലഭിക്കും. ഓൺ ലൈൻ ബുക്ക് ചെയ്യുന്നതിനുള്ള സൈറ്റ്. https://gavikakkionline.com 04735279063, 8547600900.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com