ADVERTISEMENT

വർക്കല സ്വദേശിയായ ശബരി യാത്രകളിഷ്ടപ്പെടുന്നയാളും മികച്ച ഫൊട്ടോഗ്രഫറുമാണ്. മാധ്യമങ്ങളിലൂടെയും ശബരി വർക്കല എന്ന ഫെയ്സ്ബുക് പ്രൊഫൈലിലൂടെയും  ശബരി ദ് ട്രാവലർ എന്ന  യൂട്യൂബ് ചാനലിലൂടെയും വിവിധ യാത്രാഗ്രൂപ്പുകളിലൂടെയും മറ്റും അദ്ദേഹം തന്റെ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി സ്ഥലങ്ങൾ അദ്ദേഹം പരിചയപ്പെടുത്താറുണ്ട്. വനമേഖലകളും ആരും അധികം കടന്നു ചെല്ലാത്ത പ്രദേശങ്ങളുമാണ് പരിസ്ഥിതിസ്‌നേഹി കൂടിയായ അദ്ദേഹം യാത്രയ്ക്കായി കൂടുതലും തിരഞ്ഞെടുക്കുന്നത്.

ശബരി ദ് ട്രാവലർ

chinnar-travel9

‘ശബരി ദ് ട്രാവലർ  എന്ന യൂട്യൂബ് ചാനലിനു വേണ്ടി വ്യത്യസ്തമായ കുറച്ചു വിഡിയോകൾ ചിത്രീകരിക്കാൻ ഞങ്ങൾ ചിന്നാർ കാടുകളിൽ അലഞ്ഞു തിരിയുകയായിരുന്നു. പകൽ മുഴുവൻ കാട്ടിൽ അലഞ്ഞുതിരിഞ്ഞ് വൈകുന്നേരമാകുമ്പോഴേക്കും മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഏതെങ്കിലും ലോക് ഹൗസിനുമുന്നിൽ എത്തിപ്പെടും.  അതായിരുന്നു പതിവ് .

അങ്ങനെ നവംബർ രണ്ടിനു വൈകിട്ട് താമസ സൗകര്യം ഏർപ്പെടുത്തിയിരുന്ന ലോക് ഹൗസിനു മുന്നിൽ ഞങ്ങൾ എത്തി. താഴെ ഒരുപറ്റം കാട്ടുപോത്തുകൾ കൂട്ടമായി നിൽക്കുന്നു. അവ പരസ്പരം കൊമ്പുകോർക്കുന്നു, മേഞ്ഞുനടക്കുന്നു...  ആ കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ അങ്ങനെ നിൽക്കുകയാണ്. പെട്ടെന്ന് അവയ്ക്കിടയി നിന്ന് ഒരു അദ്ഭുതം പോലെ അവൻ ഇറങ്ങി വന്നു. വർഷങ്ങൾക്കു മുന്നേ ഈ അദ്ഭുത്തെ നഗ്നനേത്രങ്ങൾകൊണ്ടു വീക്ഷിച്ച വിജയൻ എന്ന ഗൈഡിനെ ഞങ്ങൾ വിളിച്ച് കാഴ്ച ഉറപ്പിക്കുകയായിരുന്നു. വിജയൻ ചേട്ടൻ തറപ്പിച്ചു പറഞ്ഞു: അതെ, അത് വെള്ള കാട്ടുപോത്തു തന്നെയാണ്.

chinnar-travel5

കറുത്ത കാട്ടുപോത്തുകളെ മാത്രം കണ്ടു ശീലിച്ച എന്റെ കണ്ണിനും ക്യാമറയ്ക്കും ആ കാഴ്ച തന്നത് ചില്ലറ സന്തോഷമല്ലായിരുന്നു. ഒരു 300 ലൈൻസ് മാത്രമുണ്ടായിരുന്ന ഞാൻ അവനെക്കൊണ്ട് ആകും വിധം വലിച്ചു നീട്ടി കുറച്ചു ചിത്രങ്ങളും വിഡിയോകളും പകർത്തി. ജനിതക കാരണങ്ങൾ കൊണ്ടാകാം ഇത്തരം കാട്ടുപോത്തുകൾ പിറക്കുന്നത് എന്നു കണക്കാക്കപ്പെടുന്നു. വളരെ വിരളമായി മാത്രം കണ്ടിരുന്ന ഈ കാട്ടുപോത്തുകളെക്കുറിച്ച് ഒരു പഠനവും നടന്നിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്

chinnar-travel

സ്വാതന്ത്ര്യത്തിനു മുമ്പ് റാണി കാർ എന്നുപറയുന്ന ഒരു വെള്ളക്കാരൻ ആയിരുന്നു ആദ്യമായി വെള്ള കാട്ടുപോത്തുകളെ കണ്ടെത്തിയത്. തമിഴ്നാട് കേരള ബോർഡർ ആയ മഞ്ഞപ്പെട്ടിയിലായിരുന്നു അത്. ഇനിയാണ് നമ്മുടെ ഗൈഡ് വിജയൻ ചേട്ടൻ  വെള്ള കാട്ടുപോത്തിനെ ആദ്യമായി കാണുന്ന കഥ പറയുന്നത്. പിന്നെ വർഷങ്ങൾക്കു ശേഷം, 2003 -2004 കാലഘട്ടത്തിൽ ആണെന്നു തോന്നുന്നു ഇതിനെ ചിന്നാറിൽത്തന്നെയുള്ള ഒരു സംഘം കാണുകയും അതിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

2004 ൽ, അന്നത്തെ ഡിഎഫ്ഒ ജയിംസ് സക്കറിയ സാറിന്റെ നേതൃത്വത്തിൽ ഗൈഡ്മാരായ വിജയനും ശിവകുമാറും പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ എൻ.എ. നസീറുമൊത്തു കൂടുതൽ തെളിമയാർന്ന ചിത്രങ്ങൾക്കു വേണ്ടി  വെള്ള കാട്ടുപോത്തുകളെ അന്വേഷിച്ചു കാടു കയറി. 15 ദിവസം നീണ്ട ആ തിരച്ചിലിൽ  അവർക്കും നിരാശ മാത്രമായിരുന്നു ഫലം.  ഒടുവിൽ പതിനഞ്ചാമത്തെ ദിവസം മടങ്ങാൻ തുടങ്ങുമ്പോൾ വെള്ള കാട്ടുപോത്ത് അവർക്കു ദർശനം നൽകി. ഇന്നും ഗൂഗിളിലും  മറ്റെവിടെയെങ്കിലും വെള്ള കാട്ടുപോത്തിനെ തിരഞ്ഞാൽ  ആകെ കിട്ടുന്നത് അന്ന് നസീർ പകർത്തിയ ആ വെള്ള കാട്ടുപോത്തിന്റെ ചിത്രം മാത്രമാണ്.

Content Summery: CHINNAR WILDLIFE SANCTUARY

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com