സഞ്ചാരികളില്ല , കാട് തിരിച്ചുപിടിച്ച് വന്യജീവികൾ
Mail This Article
കോറോണ ഭീതിയിൽ രാജ്യം ലോക്ഡൗണിലായതോടെ ആരുടെയും ശല്യമില്ലാത്തതിനാൽ വന്യമൃഗങ്ങൾ റോഡിലേക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞതോടെ വിനോദസഞ്ചാര മേഖല തിരികെപിടിച്ചിരിക്കുകയാണ് ഇക്കൂട്ടർ.ഗവി റൂട്ടിൽ വാഹന യാത്രക്കാർ കുറഞ്ഞതോടെ റോഡ് കൈയ്യടക്കി വന്യമൃഗങ്ങൾ. റോഡിൽ പകൽ സമയത്തും കാട്ടാനകൾ. ലോക്ഡൗണിനെത്തുടർന്നു ഗവിയിലേക്കു വിനോദ സഞ്ചാരികളുടെ വരവ് നിലയ്ക്കുകയും കെഎസ്ആർടിസി സർവീസ് നിർത്തുകയും ചെയ്തതോടെ റോഡിൽ ആളനക്കം നാമമാത്രമായി. നിലവിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും വനപാലകരുമാണ് യാത്രക്കാർ.
തിരക്കില്ലാതായതോടെ കാട്ടാനകൾ അടക്കമുള്ള മൃഗങ്ങൾ റോഡിലൂടെ സ്വൈര്യസഞ്ചാരത്തിലാണ്. റോഡിൽ പകൽ സമയം മിക്ക ദിവസങ്ങളിലും ആനകളുടെ സാന്നിധ്യം ഉണ്ട്. ഇതു കാരണം വളരെ കരുതലോടെയാണ് വാഹനങ്ങൾ ഓടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉച്ച കഴിഞ്ഞാൽ കാട്ടുപോത്ത് അടക്കമുള്ള മൃഗങ്ങളെ റോഡിൽ കാണാം. ചില കാട്ടു പോത്തുകളും അപകടകാരികളാണ്. വാഹനം കാണുമ്പോൾ ഇവ പാഞ്ഞടുക്കാറുണ്ട്.
അതിരപ്പിള്ളിയിലും സമാന അവസ്ഥയാണ്. പകൽ സമയങ്ങളിലടക്കം ആനകൾ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇറങ്ങുന്നുണ്ട്.ആനമല പാതയിലും വാഹനങ്ങളുടെ തിരക്കൊഴിഞ്ഞതോടെ പകൽസമയത്തും വന്യമൃഗങ്ങൾ കൂട്ടത്തോടെ റോഡിൽ ഇറങ്ങുന്നുണ്ട്.