ഇൗ കാനന യാത്രയ്ക്ക് മൊബൈൽ ഫോൺ നിരോധനം
Mail This Article
ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ കാനന യാത്രക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു നിരോധനം. സഞ്ചാരികളടക്കം വനത്തില്‍ പ്രവേശിക്കുന്നവര്‍ അമിതമായി ഫോണുപയോഗിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണു നടപടി. സഞ്ചാരികളും വാഹന ഡ്രൈവര്‍മാരും ഇനിമുതല്‍ ഫോണുകള്‍ പ്രവേശന കവാടത്തിലേല്‍പിക്കണം. ലംഘിക്കുന്നവരുടെ ഫോണുകള്‍ പിടിച്ചെടുക്കാനും 100 രൂപ വീതം പിഴ ഈടാക്കാനുമാണു തീരുമാനം.
വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ നിശബ്ദത പാലിക്കണമെന്ന നിബന്ധന പലപ്പോഴും പാലിക്കപ്പെടുന്നില്ല. മാത്രവുമല്ല, കടുവയടക്കമുള്ള മൃഗങ്ങളെ കാണുമ്പോള്‍ യാത്രക്കാര്‍ അവയുടെ ഫോട്ടോയും വിഡിയോയും ചിത്രീകരിക്കാന്‍ തിരക്കുകൂട്ടുന്നതും മറ്റ് വാഹനങ്ങളിലെ യാത്രക്കാരെ വിളിച്ചുവരുത്തുന്നതും പതിവാകുന്നു. ഇതെ ല്ലാം വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്നു. എന്നാല്‍ ക്യാമറകളുപയോഗിച്ച് ഫോട്ടോയും വിഡിയോയും ചിത്രീകരിക്കുന്നതിനു തടസ്സമില്ല. ലെന്‍സുകളുടെ വലുപ്പമനുസരിച്ചുള്ള ഫീസ് അടയ്ക്കണം.
കാനനയാത്ര വയനാടിനും ഗുണം
മൃഗസ്നേഹികളായ സഞ്ചാരികളില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മൊബൈൽ ഫോണുകൾ നിരോധിക്കുന്നതെന്നു കടുവ സങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ അറിയിച്ചു. മൈസൂരു-ഊട്ടി ദേശീയപാതയോരത്തുള്ള ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലെ കാനന യാത്ര അവിടെ നിന്ന് കബനിക്കരയിലെ ഗുണ്ടറ, നുഗു എന്നിവിടങ്ങളിലേക്കു മാറ്റുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കബനി അണക്കെട്ടിന്റെ ജലാശയത്തോട് ചേര്‍ന്നുള്ള ഭാഗത്ത് വേനൽക്കാലത്തും എല്ലാത്തരം വന്യമൃഗങ്ങളെയും ധാരാളമായി കാണാനാവും. കടുവയടക്കമുള്ള മൃഗങ്ങളുടെ സ്ഥിരം സങ്കേതമായ ഇവിടെ കാനന യാത്ര ആരംഭിക്കുന്നത് വയനാട്ടിലെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള ഗുണ്ടറയിലാണ് സഫാരിക്ക് കണ്ടെത്തിയ പ്രദേശങ്ങള്‍.
English Summary : Bandipur Tiger Reserve