സെൽഫി എടുക്കാൻ കാട്ടാനക്കൂട്ടത്തിന് മുന്നില്, വന്യജീവികൾക്ക് സഞ്ചാരികൾ ഭീഷണിയാകുമ്പോൾ !
Mail This Article
നീണ്ട ഇടവേളയ്ക്കു ശേഷം ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ സഞ്ചാരികൾക്കായി തുറന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സഞ്ചാരികൾ യാത്ര ചെയ്യാനും തുടങ്ങി. മിക്കയിടങ്ങളിലും സന്ദർശകരുടെ തിരക്കുമുണ്ട്.
നെല്ലിയാമ്പതി റോഡിൽ സ്ഥിര സാന്നിധ്യമായ കാട്ടാന സംഘത്തിന്റെ സ്വൈരവിഹാരത്തിനു വിനോദ സഞ്ചാരികൾ തടസ്സമാകുന്നതായി പരാതി ഉയർന്നു. ചെറുനെല്ലി എസ്റ്റേറ്റിനു മുകളിലും അയ്യപ്പൻതിട്ടിനു താഴെയുമായി പ്രധാന പാതയിലാണ് ഒരു കുട്ടിയാന ഉൾപ്പെടെ 4 ആനകളുള്ള സംഘത്തെ കാണാറുള്ളത്. റോഡിന്റെ ഒരുവശത്ത് ആനകൾ നിൽക്കുമ്പോൾ പലപ്പോഴും വാഹനങ്ങൾ മറുവശത്തുകൂടി കടന്നു പോകുന്ന സ്ഥിതിയുണ്ട്.
മഴക്കാലമായതിനാൽ കാട്ടാനകൾക്കു റോഡിൽ നിൽക്കാനാണു കൂടുതൽ താൽപര്യം. മഴ പെയ്താൽ വനത്തിൽ നിൽക്കുന്ന ആനകൾക്ക് ഒരു തരം പ്രാണിയുടെ ആക്രമണം ഉണ്ടാകുന്നതാണ് കാരണമെന്നു വനപാലകർ പറഞ്ഞു. ചില യാത്രക്കാർ ആനക്കൂട്ടത്തിനടുത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചുകയറ്റിയും ഹോൺ മുഴക്കിയും പ്രകോപനമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മറ്റ് യാത്രക്കാരുടെ നിർദേശം പാലിക്കാതെ ആനക്കൂട്ടത്തിനു മുന്നിലെത്തി സെൽഫിയെടുക്കാനും ചിലർ ശ്രമിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രത്യേക വാച്ചർമാരെ നിയോഗിച്ചിട്ടില്ലാത്തതിനാൽ സ്വയം മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ അപകടമാണ്. വന്യമൃഗങ്ങളുടെ എണ്ണം പെരുകിയതിനാലും വാഹനങ്ങൾ കുറവായിരുന്നതിനാലും പാതയിൽ പല മൃഗങ്ങളുടെയും സാന്നിധ്യം അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. മലമുഴക്കി വേഴാമ്പലുകൾ വ്യാപകമായി കാണപ്പെട്ടതോടെ ഒട്ടേറെ ഫോട്ടോഗ്രാഫർമാർ നെല്ലിയാമ്പതിയിൽ എത്തുന്നുണ്ട്. ചിലർ മരങ്ങളിൽ ഒളിച്ചിരിക്കുന്ന പക്ഷികളെ കല്ലെറിഞ്ഞ് പറത്തിവിട്ട ശേഷം ചിത്രമെടുക്കാൻ ശ്രമിക്കുന്നതായും പരാതിയുണ്ട്.
English Summary: Palakkad Nelliyampathy When Travellers Become Threat to Wildlife