ADVERTISEMENT

കാടിന്റെ അപൂർവ കാഴ്ചകളുമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ശബരി വർക്കല. കറുത്ത കാട്ടുപോത്തുകളെ മാത്രം കണ്ടു ശീലിച്ച സാധാരണക്കാരന്റെ മുന്നിലേക്ക് ശബരീ ദി ട്രാവലർ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ വെള്ള കാട്ടുപോത്തു എന്ന അദ്‌ഭുത പ്രതിഭാസത്തെ  കാണിച്ചുകൊടുത്ത വൈൽഡ്‌ ലൈഫ് ഫോട്ടോഗ്രാഫറായ ശബരി വർക്കല ഇത്തവണ വംശനാശ ഭീഷണി നേരിടുന്ന നീലഗിരി മാർട്ടിനെയാണ് തന്റെ ക്യാമറയിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കുന്നത്. ജനിതകമാറ്റം കൊണ്ട് വല്ലപ്പോഴും സംഭവിക്കുന്ന അദ്ഭുതപ്രതിഭാസം ആയ വെള്ള കാട്ടുപോത്തിന്റെ (albino gaur) ചിത്രം ഇടുക്കി ജില്ലയിലെ ചിന്നാർ വനമേഖലയിൽ ഉള്ള പെരിയാക്കൊമ്പിൽ ‌നിന്നുമാണ് പകർത്തിയത്. ഇത്തവണ വയനാട് ജില്ലയിലെ തിരുനെല്ലി കാടുകളിൽ നിന്നുമാണ് നീലഗിരി മാർട്ടിനെ കാമറയിൽ‌ പകർത്തിയത്. 

Sightings-of-Nilgiri-Marten-2
ചിത്രങ്ങൾ: ശബരി വർക്കല

ആ രംഗം ഇങ്ങനെ

യാത്രകളിലൂടെ പ്രകൃതിയുടെ അദ്ഭുത കാഴ്ചകൾ ആസ്വദിക്കുകയും സഞ്ചാരപ്രിയർക്കും പങ്കുവയ്ക്കുകയും ചെയ്യുന്ന യാത്രാപ്രേമിയാണ് ശബരി. കാടുകയറിയ യാത്രകളടക്കം നിരവധിയുണ്ട് ഇൗ യാത്രികന്റെ വിശേഷങ്ങൾ,  ഇത്തവണത്തെ യാത്ര വയനാടിന്റെ സൗന്ദര്യത്തിലേക്കായിരുന്നു.

Sightings-of-Nilgiri-Marten-6
ചിത്രങ്ങൾ: ശബരി വർക്കല

തിരുനെല്ലി കാടിനുള്ളിൽ തലേന്ന് രാത്രി വന്നപ്പോൾ കണ്ട ഒറ്റയാനെ തേടി രാവിലെ തന്നെ ക്യാമറയുമായി പുറപ്പെട്ടു. രാത്രി നിന്നിരുന്ന സ്ഥലത്തുനിന്നും കുറച്ചു മാറി റോഡിന് എതിർവശത്തായി പുല്ലു തിന്നു രസിക്കുകയായിരുന്നു ആ കരിവീരൻ. കുറച്ചകലം പാലിച്ചു നിന്നുകൊണ്ട് ആ കൊമ്പന്റെ ചിത്രങ്ങൾ പകർത്തവെയാണ് റോഡിന്റെ മറുവശത്ത് കാടിനുള്ളിൽ നിന്നും എന്തോ ഒന്ന് പെട്ടെന്ന് ചാടി വരുന്നതായി കണ്ണിൽപ്പെട്ടത്.

Sightings-of-Nilgiri-Marten-1
ചിത്രങ്ങൾ: ശബരി വർക്കല

ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു അത് നീലഗിരി മാർട്ടിൻ തന്നെ. വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും ഗവേഷകരുടെയും മുന്നിൽ പിടികൊടുക്കാതെ നടക്കുന്ന അപൂർവ്വ ജീവി. പൊതുവെ പശ്ചിമഘട്ടമലനിരകളുടെ നീലഗിരി മൂന്നാർ ഭാഗങ്ങളിൽ കണ്ടുവരുന്ന ഇവയെ വളരെ വിരളമായി മാത്രമാണ് വയനാട്ടിൽ കാണാറുള്ളത് 

തല മുതൽ പൃഷ്ഠം വരെ തവിട്ട് നിറവും കഴുത്തിന് അടിഭാഗം മഞ്ഞനിറവും രോമാവൃതമായ നീളമേറിയ വാലുമൊക്കെയാണ് ഇതിന്റെ  പ്രത്യേകതകൾ. രണ്ട് കിലോ വരെ ആണ് ഇവയുടെ ഭാരം കണക്കാക്കുന്നത്. രോമവ്രതമായ വാലിന്  ഏകദേശം 45 സെൻറീമീറ്ററോളം നീളവും കാണാറുണ്ട്. വൃക്ഷങ്ങളിൽ ആണ് ഇവ കേമന്മാർ എന്ന് വായിച്ചിട്ടുണ്ട്.

Sightings-of-Nilgiri-Marten-8
ചിത്രങ്ങൾ: ശബരി വർക്കല

കണ്ടമാത്രയിൽ തന്നെ തല പൊന്തിച്ച് ക്യാമറയ്ക്ക് ഒരു പോസും തന്നിട്ട്  റോഡ് മുറിച്ച് ഒരൊറ്റ ചാട്ടം ആയിരുന്നു കാട്ടിലേക്കു. ക്യാമറ ഷട്ടറുകലേക്കാൾ വേഗമായിരുന്നു അതിന്റെ ചാട്ടത്തിന്. അധികം ചിത്രങ്ങൾ പകർത്താനോ അവന്റെ സൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്തായാലും വംശനാശഭീഷണി നേരിടുന്ന ഇവയെക്കുറിച്ച് അധികം പഠനം ഒന്നും തന്നെ നടന്നിട്ടില്ല എന്നതാണ് സത്യം.

English Summary: Sightings of Nilgiri Marten 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com